ബെംഗളൂരുവിലെ ജയനഗർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സികെ രാമമൂർത്തി 16 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ നാടകീയവിജയം നേടി. ബെംഗളൂരുവിലെ ജയനഗർ നിയമസഭാ മണ്ഡലത്തിലെ ആർ വി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വോട്ടെണ്ണൽ കേന്ദ്രത്തിൽ കോൺഗ്രസിന്റെ പ്രതിഷേധത്തിനിടയിൽ അഞ്ച് തവണയോളം വോട്ടെണ്ണിയശേഷമാണ് ഫലം പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റ് പ്രകാരം കോൺഗ്രസിന്റെ സൗമ്യ റെഡ്ഡിക്ക് 57,781 വോട്ടും (47.85 ശതമാനം വോട്ട് വിഹിതം) സി കെ രാമമൂർത്തി 57,797 വോട്ടും നേടി.
“ഞങ്ങൾ ജയനഗറിനെ തിരിച്ചെടുത്തു! ശ്രീ ബിഎൻ വിജയകുമാർ സാറിന് ഞങ്ങളുടെ ആദരാഞ്ജലികൾ,” ബിജെപി നേതാവ് തേജസ്വി സൂര്യ ട്വീറ്റിൽ പറഞ്ഞു.
ആദ്യം വോട്ടെണ്ണിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി സൗമ്യ റെഡ്ഡി രാമമൂർത്തിയെക്കാൾ നേരിയ ലീഡ് നേടിയിരുന്നു. എന്നാൽ ബിജെപി വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെടുകയും വരണാധികാരി അത് അംഗീകരിക്കുകയുമായിരുന്നു. മൂന്നാമത്തെ തവണ എണ്ണിയപ്പോഴാണ് രാമമൂർത്തി 16 വോട്ടിന് മുന്നിലെത്തിയത്. നാലാമത്തെയും അഞ്ചാമത്തയും തവണ വോട്ടെണ്ണിയപ്പോഴും രാമമൂർത്തി 16 വോട്ടിന് മുന്നിലായിരുന്നു. ജയനഗറിലെ വോട്ടെണ്ണൽ ശനിയാഴ്ച പുലർച്ചെവരെ നീണ്ടു.
Also Read- കെ ഫോർ കർണാടക ആൻഡ് കണൊഗുലു; കോൺഗ്രസ് ജയത്തിന് പിന്നിലെ സൂപ്പർ ബ്രയിൻ
ആദ്യം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ റെഡ്ഡി, രാമമൂർത്തിയെക്കാൾ 294 വോട്ട് ലീഡ് നേടിയിരുന്നു. കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ വീണ്ടും വോട്ടെണ്ണണമെന്ന് ബിജെപി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സൗമ്യ റെഡ്ഡിയുടെ ഫലം വളച്ചൊടിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ ആരോപിച്ചു. തുടർന്ന് ഡി കെ ശിവകുമാറും പ്രവർത്തകരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
“ജയനഗർ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി സൗമ്യ റെഡ്ഡി വിജയിച്ചു, എന്നാൽ വീണ്ടും വോട്ടെണ്ണലിന്റെ പേരിൽ ഫലം വളച്ചൊടിക്കാൻ ശ്രമിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിക്കുന്നു,” ശിവകുമാർ പറഞ്ഞു, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് രാമലിംഗയ്‌ക്കൊപ്പം റോഡിൽ ഇരിക്കുന്ന ചിത്രം ശിവകുമാർ ട്വീറ്റ് ചെയ്തു. രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ റെഡ്ഡി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Congress, Karnataka Election, Karnataka Election result