ഇനി സർക്കാർ ടെൻഡറുകൾ 40 ശതമാനം കുറച്ചു വിളിച്ചാൽ മതി; പരിഹാസവുമായി മുൻ മുഖ്യമന്ത്രി ബൊമ്മെകർണാടകയിൽ കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തിയെന്നും ഇനി അവർക്ക് കമ്മീഷൻ നൽകേണ്ടതില്ലാത്തതിനാൽ ഭാവിയിലെ എല്ലാ സർക്കാർ ടെൻഡറുകളും40 ശതമാനം കുറച്ചു വിളിച്ചാൽ മതിയെന്നും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കർണാടക കോൺട്രാക്ടർ ബോഡിയോടായിരുന്നു ബൊമ്മെയുടെ പരിഹാസ സ്വരത്തിലുള്ള പരാമർശം. ബിജെപി അധികാരത്തിലിരുന്ന കാലത്ത്, കോൺഗ്രസിനു വേണ്ടിയാണ് അവർ ഈ കമ്മീഷൻ വാങ്ങിയിരുന്നത് എന്ന കാര്യം ഇനി ജനങ്ങൾക്ക് മനസിലാകുമെന്നും ബൊമ്മെ പറഞ്ഞു. കരാറുകാർ ഇപ്പോഴും അതേ തുകക്കാണ് ടെൻഡർ വിളിക്കുന്നതെങ്കിൽ അവർ ഇപ്പോഴും കോൺഗ്രസിന് കമ്മീഷൻ നൽകുന്നുണ്ടെന്നാണ് അർത്ഥമെന്നും ബൊമ്മെ ആരോപിച്ചു. എല്ലാ സർക്കാർ കരാറുകളിലും ബിജെപി സർക്കാർ 40 ശതമാനം കോഴ വാങ്ങിയെന്ന് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനെതിരായണ് ബൊമ്മെയുടെ പരാമർശം.
കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെമ്പണ്ണയ്ക്കു മേൽ ഇപ്പോൾ വലിയ ഉത്തരവാദിത്തമാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ ടെൻഡറുകൾ ഇനി മുതൽ 40 ശതമാനം കുറച്ചു വിളിക്കാൻ അദ്ദേഹം അസോസിയേഷൻ അംഗങ്ങളോട് ആവശ്യപ്പെടണം. ഒരു തെളിവും ഹാജരാക്കാതെയാണ് അയാൾ ബിജെപി സർക്കാരിനെതിരെ അപവാദ പ്രചരണം നടത്തിയത് എന്നും ബൊമ്മെ പറഞ്ഞു. “ഇതു സംബന്ധിക്കുന്ന രേഖകൾ കോടതിക്കോ സർക്കാരിനോ നൽകുന്നതിൽ കെമ്പണ്ണ പരാജയപ്പെട്ടു എന്നും കോൺഗ്രസ് ഈ ആരോപണങ്ങൾ മുതലെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read-‘135 സീറ്റിൽ സംതൃപ്തനല്ല’; കർണാടകയിൽ അടുത്ത ലക്ഷ്യവുമായി കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ
”2013 നും 2018 നും ഇടയിലുള്ള കോൺഗ്രസ് ഭരണകാലത്തും 2019 മുതൽ 2023 വരെയുള്ള ബിജെപി ഭരണകാലത്തും നടന്ന പിഎസ്‍ഐ നിയമന അഴിമതി ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും അന്വേഷണത്തിന് ഉത്തരവിടാൻ പുതിയ സർക്കാരിനാകും. സത്യം പുറത്തുവരട്ടെ, മുൻ കോൺഗ്രസ് സർക്കാരിന്റെ കാലത്തെ അഴിമതി സംബന്ധിക്കുന്ന കണക്കുകൾ ലോകായുക്തയ്ക്ക് കൈമാറിയിട്ടുണ്ട്”, ബൊമ്മെ പറഞ്ഞു. “ഞാൻ 40 ശതമാനം കമ്മീഷൻ വാങ്ങി എന്ന ആരോപണം തെളിയിക്കുന്ന എല്ലാ രേഖകളും പുറത്തുവിടാൻ കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെടുന്നു. എനിക്ക് 40 ശതമാനം കമ്മീഷൻ ലഭിച്ചു എന്ന കാര്യം അവർ തെളിയിക്കട്ടെ. ആദ്യം അത് ചെയ്യാൻ കോൺഗ്രസ് സർക്കാരിനോട് ഞാൻ അഭ്യർത്ഥിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ കമ്മീഷൻ വാങ്ങുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടി, കഴിഞ്ഞ വർഷം ഏപ്രിലിൽ സ്റ്റേറ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഉയർന്ന കൈക്കൂലി കാരണം ചെലവ് താങ്ങാനാവുന്നില്ലെന്ന് പറഞ്ഞു ഒരു കരാറുകാരൻ ആത്മഹത്യയും ചെയ്തിരുന്നു.
മെയ് 10ന് നടന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 65 സീറ്റുകൾ മാത്രമാണ് നേടാനായത്. കോൺഗ്രസ് 135 സീറ്റുകളുമായി മികച്ച ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ, ഈ തിരഞ്ഞെടുപ്പിലെ പരാജയം എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് പരിശോധിച്ചതായും തെറ്റുകൾ തിരുത്തുമെന്നും ബൊമ്മൈ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.