ഭുവനേശ്വർ: വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലേക്ക് പോകാനിറങ്ങിയ നവവധു കുഴഞ്ഞു വീണ് മരിച്ചു. വിവാഹശേഷം ഭർതൃവീട്ടിലേക്ക് യാത്രയാകുന്ന 'ബിദായ്'ചടങ്ങിനിടെ നിർത്താതെ കരഞ്ഞതാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. അമിത സങ്കടം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമായി പറയുന്നത്. ഒഡീഷയിലെ സോനേപുർ സ്വദേശിനി ഗുപ്തേശ്വരി സഹു എന്ന റോസിയാണ് പുതിയ ജീവിതത്തിലേക്കുള്ള യാത്ര ആരംഭിച്ച അതേ ദിവസം തന്നെ മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ദിവസമായിരുന്നു തെതെലഗാവ് സ്വദേശിയായ യുവാവുമായി റോസിയുടെ വിവാഹം നടന്നത്. കല്ല്യാണത്തിന് ശേഷം ഭർതൃവീട്ടിലേക്ക് പോകുന്ന ചടങ്ങിൽ എല്ലാവരോടും യാത്ര ചോദിക്കവെ യുവതി നിർത്താതെ കരയുകയായിരുന്നു. കരഞ്ഞു തളർന്ന് ഒടുവിൽ കുഴഞ്ഞു വീഴുകയായിരുന്നു എന്ന് ഇന്ത്യ ടുഡേയാണ് റിപ്പോർട്ട് ചെയ്യുന്നത്. മുഖത്ത് വെള്ളം തളിച്ചും കയ്യും കാലും തിരുമ്മിയും ബന്ധുക്കൾ യുവതിയെ ഉണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
എല്ലാശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ബന്ധുക്കൾ റോസിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. എന്നാൽ അവിടെയെത്തിയപ്പോഴേക്കും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് റോസിയുടെ പിതാവ് മരണപ്പെട്ടത്. അതിനു ശേഷം യുവതി ആകെ തകര്‍ന്ന അവസ്ഥിലായിരുന്നു എന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകൾ. അമ്മാവന്റെ കുടുംബവും ചില സാമൂഹിക പ്രവർത്തകരും ചേർന്നായിരുന്നു റോസിയുടെ കല്യാണം സംഘടിപ്പിച്ചത്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയില്‍ നിന്നും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മംഗളൂരു അഡ്യാർ സ്വദേശിനി ലൈല ആഫിയ എന്ന 23 കാരിയാണ് വിവാഹശേഷമുള്ള ചടങ്ങുകൾക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. വിവാഹശേഷമുള്ള ചടങ്ങുകൾക്ക് നടുവിൽ ഉത്സാഹവതിയായി ബന്ധുക്കളെ വരവേറ്റു കൊണ്ടിരുന്ന ലൈല, പെട്ടെന്ന് നെഞ്ചുവേദനയെന്ന് പറഞ്ഞ് കുഴഞ്ഞുവീണു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.