ന്യൂഡൽഹി: ഗോധ്ര കലാപത്തിലെ 14 പ്രതികൾക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. കലാപവുമായി ബന്ധപ്പെട്ട സദർപുര കൂട്ടക്കൊല കേസിലെ പ്രതികൾക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതികൾ ഗുജറാത്തിൽ കടക്കരുതെന്ന് കോടതി പറഞ്ഞു. ഓരോ മൂന്ന് മാസം കൂടുമ്പോഴും സുപ്രിം കോടതിക്ക് റിപ്പോർട്ട് കൈമാറണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 2002 മാർച്ചിൽ ഗോധ്ര സദർപുരയിൽ നടന്ന കൂട്ടക്കൊലയിൽ മുപ്പത്തിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നു.
ആഴ്ചയിൽ ആറ് മണിക്കൂർ സാമൂഹ്യ സേവനങ്ങൾ നടത്തണം. സേവന പരിശീലനങ്ങളിലും സെമിനാറുകളിലും പങ്കെടുക്കണം. ലീഗൽ സർവീസസ് അതോറിറ്റി ഇക്കാര്യം ഉറപ്പ് വരുത്തണം. ഓരോ മൂന്ന് മാസം കൂടുമ്പോഴും സുപ്രിം കോടതിക്ക് റിപ്പോർട്ട് കൈമാറണം തുടങ്ങിയ ഉപാധികളാണ് ജാമ്യത്തിനായി കോടതി മുന്നോട്ടുവെച്ചത്.
2002 ഫെബ്രുവരി 27ന് ഗോധ്ര റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വച്ച് സബര്‍മതി എക്‌സ്പ്രസിന് തീവച്ചതിന് തൊട്ടുപിന്നാലെയാണ് ഗുജറാത്തില്‍ വര്‍ഗീയ കലാപം കത്തിപ്പടർന്നത്. അയോധ്യയില്‍ നിന്ന് വന്ന 59 കര്‍സേവകര്‍ സബര്‍മതി എക്‌സ്പ്രസിന് തീവെച്ച സംഭവത്തിൽ കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം സദര്‍പുരയിലെ 33 ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ കലാപകാരികള്‍ ചുട്ടുകൊല്ലുകയായിരുന്നു. കേസിൽ മുപ്പത്തിയൊന്ന് പേരെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും ഗുജറാത്ത് ഹൈക്കോടതി പതിനാല് പേരെ വെറുതെ വിട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Godhra Riots, Gujarat, Gujarat Riots Convicts, Supreme court