ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി വി ശങ്കരനാരായണന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. അമ്മാവനും പ്രസിദ്ധ സംഗീതജ്ഞനുമായ മധുരൈ മണി അയ്യരുടെ കീഴിലാണ് ശങ്കരനാരായണന്‍ സംഗീതം അഭ്യസിച്ചത്. കർണാടക സംഗീതത്തിലെ മധുരൈ മണി അയ്യർ ശൈലിക്ക് തുടക്കമിട്ടത് ശങ്കരനാരായണനായിരുന്നു. ദീർഘകാലമായി മൈലാപ്പൂരിൽ സ്ഥിരതാമസമായിരുന്നു.
1945 ൽ മയിലാടുതുറൈയിൽ സംഗീതജ്ഞരായ തിരുവാലങ്ങൽ വെമ്പു അയ്യരുടെയും ഗോമതി അമ്മാളുടെയും മകനായാണ് ശങ്കരനാരായണന്റെ ജനനം. രണ്ടാം ലോക മഹായുദ്ധകാലത്ത് ചെന്നൈയിൽ നിന്നാണ് അദ്ദേഹത്തിന്റെ കുടുംബം മണി അയ്യർക്കൊപ്പം മയിലാടുതുറൈയിലെത്തിയത്.
1950 കളിലാണ് അദ്ദേഹത്തിന്റെ കുടുംബം ചെന്നൈയിലേക്ക് മടങ്ങിയത്. നിയമമാണ് പഠനത്തിനായി തെരഞ്ഞെടുത്തതെങ്കിലും സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെയ്‌ക്കുകയായിരുന്നു അദ്ദേഹം. മധുരൈ മണി അയ്യർക്കൊപ്പം നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട് ശങ്കരനാരായണൻ.
1968 ലാണ് ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്. പതിനാറാമത്തെ വയസ്സുമുതല്‍ അമ്മാവനൊപ്പം പാടിത്തുടങ്ങി. നിരവധി വേദികളില്‍ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
2003-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ഒപ്പം ഇതേ വർഷം മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരവും ലഭിച്ചു. സംഗീതജ്ഞരായ അമൃത ശങ്കരനാരായണൻ, മഹാദേവൻ എന്നിവർ മക്കളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Carnatic music, Obit news