ഡല്‍ഹി:ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക സഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര സര്‍ക്കാറിന് വേണ്ടി അഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ലോക്സഭയില്‍ മറുപടി നല്‍കിയത്. 2022 ജനുവരി വരെ പൗരത്വ നിയമം നടപ്പിലാക്കാന്‍ സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.
രാഷ്ട്രപതി ഒപ്പിട്ട നിയമം ആറ് മാസത്തിനുള്ളില്‍ നടപ്പിലാക്കണം അല്ലെങ്കില്‍ പാര്‍ലമെന്റെില്‍ സമയം നീട്ടിനല്കാന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണം. ഇതുവരെ 6 തവണ കേന്ദ്ര സര്‍ക്കാറിന് പൗരത്വ നിയമം നടപ്പിലാക്കാന്‍ സമയം അനുവദിച്ച് നല്‍കിയിട്ടുണ്ട്.
എന്താണ് പൗരത്വ (ഭേദഗതി) ബില്‍, 2019?
1955ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ബില്‍. പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍. എന്നാല്‍, ബില്ലില്‍ പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും മുസ്ലിങ്ങള്‍ക്ക് ഈ പരിഗണനയില്ല.
ആരാണ് പൗരത്വത്തിന് അര്‍ഹരാകുന്നത് ? എന്നാണ് അവസാന തിയതി
2014, ഡിസംബര്‍ 31നു മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക. നേരത്തെ, 11 വര്‍ഷം ഇന്ത്യയില്‍ താമസിച്ചാലേ പൗരത്വത്തിന് അര്‍ഹതയുണ്ടാകൂ. പുതിയ ബില്ലില്‍ അത് അഞ്ച് വര്‍ഷം വരെ എന്നാക്കി കുറച്ചു. ആര്‍ക്കെങ്കിലുമെതിരെ അനധികൃത താമസത്തിനു കേസുണ്ടെങ്കില്‍ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും.
എന്താണ് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ ആര് സി) ?
കേന്ദ്ര സര്‍ക്കാര്‍ അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഇന്ത്യന്‍ പൗരന്മാരുടെ പട്ടിക ഉണ്ടാക്കുന്നതിനെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നു പറയുന്നത്. ആദ്യം അസമിലാണ് പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കിയത്. എന്നാല്‍, രാജ്യം മുഴുവനായും പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നവംബര്‍ 20ന് പറഞ്ഞിരുന്നു.
പൗരത്വ (ഭേദഗതി) ബില്ലും പൗരത്വ രജിസ്റ്ററും തമ്മിലുള്ള ബന്ധം എന്താണ് ?
ഓഗസ്റ്റ് 31ന് അന്തിമ പൗരത്വ രജിസ്റ്റര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. അര്‍ഹതയുള്ളവര്‍ പോലും പട്ടികയില്‍ നിന്ന് പുറത്തു പോയെന്നായിരുന്നു പ്രധാന ആരോപണം. ബംഗാളി ഹിന്ദുക്കള്‍ ആയിരുന്നു ഇങ്ങനെ പട്ടികയില്‍ നിന്ന് പുറത്തു പോയത്.
അതേസമയം, ബംഗാളില്‍ ഇത് രാഷ്ട്രീയപരമായി ബി.ജെ.പിക്ക് വന്‍ തിരിച്ചടി ആയിരുന്നു. എന്നാല്‍, പൗരത്വ (ഭേദഗതി) ബില്‍ വരുമ്പോള്‍ ഒരു ബംഗാളി ഹിന്ദുവിന് പോലും പുറത്തു പോകേണ്ടി വരില്ലെന്ന് ബി ജെ പി വ്യക്തമാക്കി.
പൗരത്വവും പൗരത്വം നല്‍കലും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് ?
പൗരത്വത്തിനുള്ള ആവശ്യകതകള്‍ സ്വാഭാവികവല്‍ക്കരണത്തിലൂടെ ബില്‍ ഇളവ് ചെയ്തിട്ടുണ്ട്. അനധികൃത ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ ആറ് മതങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യയില്‍ താമസിക്കേണ്ട കാലാവധി ആറ് വര്‍ഷമായി ബില്‍ കുറച്ചിട്ടുണ്ട്.
എന്താണ് ഒ സി ഐ രജിസ്ട്രേഷന്? അഥവാ വിദേശീയരായ ഇന്ത്യന്‍ പൗരന്മാരുടെ രജിസ്ട്രേഷന്?
പൗരത്വനിയമം ലംഘിച്ചാല്‍ വിദേശിയരായ ഇന്ത്യന്‍ പൗരന്മാരുടെ രജിസ്ട്രേഷന് റദ്ദാക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉന്നയിക്കുന്ന ന്യായം എന്താണ്?
ഇത് തികച്ചും മനുഷ്യത്വപരമാണെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ന്യൂനപക്ഷങ്ങളെ ഇത് സഹായിക്കുമെന്നും സര്‍ക്കാര്‍ വാദിക്കുന്നുണ്ട്.
എന്താണ് വിവാദം ?
എന്നാല്‍ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മതവിവേചനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുസ്ലിം വിവേചനം ലക്ഷ്യമിട്ട് മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CAA, CAA protest, Central government