ന്യൂഡൽഹി: തിഹാര്‍ ജയിലില്‍ കിടക്കുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന് മകൻ കാര്‍ത്തി ചിദംബരത്തിന്റെ കത്ത്. 'നിങ്ങള്‍ ഇന്ന് 74ാം വയസ്സിലേക്ക് കടക്കുകയാണ്. 56!!! ന് നിങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ല. നിങ്ങള്‍ ഇതുവരെ ഒന്നും ആഘോഷിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ ആഘോഷങ്ങളാണ് ഇന്ന് ഈ രാജ്യത്ത് കാണുന്നത്. നിങ്ങളുടെ അസാന്നിധ്യം ഞങ്ങള്‍ക്ക് വേദനയാണ്, അത് ഞങ്ങളുടെ ഹൃദയത്തെ നുറുക്കുന്നു. തിരികെ വീട്ടിലെത്തിയാല്‍ കേക്ക് മുറിച്ച് ഗംഭീരമായി ജന്മദിനമാഘോഷിക്കാമെന്ന് ആശംസിക്കുന്നു'-കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.
ദേശീയ, അന്തര്‍ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങൾ വിശദീകരിക്കുന്ന കത്തിൽ കേന്ദ്ര സര്‍ക്കാരിനെ അതിരൂക്ഷമായാണ് കാർത്തി ചിദംബരം വിമർശിക്കുന്നത്. ചന്ദ്രയാന്‍ 2, പിയൂഷ് ഗോയലിന്റെ ഗുരുത്വാകര്‍ഷണ അബദ്ധം, അസമിലെ പൗരത്വ പട്ടിക, ബോറിസ് ജോണ്സണ്, ഹോങ്കോങ്ങിലെ പ്രക്ഷോഭം എന്നിവയും കാര്‍ത്തി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വളര്‍ച്ചാ മുരടിപ്പിനെയും കാര്‍ത്തി വിമര്‍ശിച്ചു. ചന്ദ്രയാന്‍ നേട്ടത്തില്‍ പ്രധാനമന്ത്രി ക്രെഡിറ്റ് സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നും കശ്മീരില്‍ കഴിഞ്ഞ 40 ദിവസമായി ജനജീവിതം സ്തംഭിച്ചിരിക്കുകയാണെന്നും കാര്‍ത്തി പരോക്ഷമായി കുറ്റപ്പെടുത്തി.
Also Read- ആവശ്യമെങ്കിൽ കശ്മീരിലേക്ക് പോകുമെന്ന് ചീഫ് ജസ്റ്റിസ്
‘ഇന്നത്തെ കാലത്ത് 100 ദിവസം പ്രായമാകുകയെന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ 74 വയസാവുകയെന്നത് ഒന്നുമല്ല’ എന്നാണ് മോദി സര്‍ക്കാര്‍ 100ദിനം പൂര്‍ത്തിയാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെക്കുറിച്ച് കാര്‍ത്തി പറഞ്ഞത്. ‘പ്രത്യേകിച്ച് ദല്‍ഹിയിലെ ഗ്യാങ്ങുമായി തല്ലുകൂടേണ്ട ആളല്ല താങ്കള്‍. എന്തു തന്നെയായാലും, താങ്കളെ കാണാന്‍ കഴിഞ്ഞതിലും ഇതൊക്കെ സംഭവിച്ചിട്ടും താങ്കളിലെ ഊര്‍ജ്ജം നഷ്ടമായിട്ടില്ലയെന്നറിഞ്ഞതിലും ഞാന്‍ സന്തുഷ്ടനാണ്.’
‘നമ്മുടെ നാട്ടുകാരനായ ഐ.എസ്.ആര്.ഒ മേധാവി ഡോ. ശിവന് അസ്വസ്ഥനായി കാണപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി അദ്ദേഹത്തെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ചു. ഇന്ത്യയുടെ ബഹിരാകാശ ദൗത്യവും പ്ലാസ്റ്റിക് സര്‍ജറിയും വ്യോമഗതാഗതവുമൊക്കെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പേയുണ്ടെന്ന മോദി ഭക്തരുടെ വിശ്വാസത്തിനും അൽപം മുകളിലെങ്കിലും ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞരുടെ നേട്ടത്തെ പ്രധാനമന്ത്രി ഉറപ്പിക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. കഴിഞ്ഞയാഴ്ച പിയൂഷ് ഗോയല്‍ ഗുരുത്വാകര്‍ഷണ നിയമം ന്യൂട്ടനില്‍ നിന്ന് തട്ടിപ്പറിച്ച് ഐന്സ്റ്റീന് നല്കി. ഇവര്‍ രണ്ടുപേര്‍ക്കുമിടയില്‍പ്പെട്ട് ഭക്തര്‍ ആശയക്കുഴപ്പത്തിലാകാനുള്ള സാധ്യത ഏറെയാണ്.’ അദ്ദേഹം പറഞ്ഞു.
യുഎസ് ഓപ്പണില്‍ നദാല്‍ കപ്പ് നേടിയതും കാര്‍ത്തി പരാമര്‍ശിച്ചു. ഇപ്പോഴത്തെ രാഷ്ട്രീയ നാടകങ്ങളെയെല്ലാം അതിജീവിച്ച് പുറത്തുവരുമെന്ന് നിങ്ങളെപ്പോലും ഞാനും വിശ്വസിക്കുന്നു. സത്യത്തിന്റെ വിജയത്തിനായി ഞങ്ങളെല്ലാം കാത്തിരിക്കുകയാണെന്ന് എഴുതിയാണ് കാര്‍ത്തി കത്ത് അവസാനിപ്പിക്കുന്നത്. ഐഎൻഎക്സ് മീഡിയ കേസില്‍ പ്രതിയായ പി ചിദംബരം കഴിഞ്ഞ രണ്ടാഴ്ചയായി തിഹാര്‍ ജയിലില്‍ റിമാന്റിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.