വ്യാജ വാര്‍ത്തകളുടെ കാലത്ത് സത്യം 'ഇര'യായി മാറി; കോടതികൾ ടെക്നോളജി ഉപയോഗപ്പെടുത്തണം: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്
വ്യാജ വാര്‍ത്തകളുടെ കാലത്ത് സത്യം 'ഇര'യായി മാറി; കോടതികൾ ടെക്നോളജി ഉപയോഗപ്പെടുത്തണം: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്
'ഇന്ന് നമ്മള് എന്ത് ചെയ്താലും അത് ട്രോള്‍ ചെയ്യപ്പെടുമോ എന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. ജഡ്ജിമാരും ആ ഭീഷണിയില്‍ നിന്ന് മുക്തരല്ല' സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്
ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകളുടെയും സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തിന്റെയും കാലത്ത് സത്യം ഒരു ഇരയായിക്കൊണ്ടിരിക്കുന്നുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. ഇന്നത്തെ ജനങ്ങള്‍ക്ക് ക്ഷമയും സഹനശക്തികയും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ വ്യത്യസ്തതകളെ അംഗീകരിക്കാന്‍ ഇന്നത്തെ മനുഷ്യര്‍ വൈമുഖ്യം കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ ബാര്‍ അസോസിയേഷന് ഇന്ത്യാ കോണ്‍ഫറന്‍സ് 2023 ഓണ്‍ ലോ ഇന്‍ ദി ഏജ് ഓഫ് ഗ്ലോബലൈസേഷന് വേദിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. ടെക്നോളജിയ്ക്ക് നീതിന്യായ സംവിധാനത്തിലെ സ്ഥാനത്തെപ്പറ്റിയും അദ്ദേഹം തുറന്ന് പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ പ്രധാന ചില കോടതി പരാമര്‍ശങ്ങള്‍
സത്യം വ്യാജ വാര്‍ത്തകളുടെ ഇരയായി മാറി: വ്യാജ വാര്‍ത്തകളുടെ ഇരയായി മാറിയിരിക്കുകയാണ് സത്യം. സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരവും ഇതിന് കാരണമായിട്ടുണ്ട്.
ആഗോളവല്‍ക്കരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇന്ത്യന്‍ ഭരണഘടന: ആഗോളവല്‍ക്കരണം നടക്കുന്നതിന് മുമ്പേ ഇന്ത്യന്‍ ഭരണഘടന ആഗോളവല്‍ക്കരണത്തിന്റെ ഒരു ഉദാഹരണമായി മാറിക്കഴിഞ്ഞിരുന്നു. ഭരണഘടനയുടെ കരട് തയ്യാറാക്കുമ്പോള്‍ അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് മനുഷ്യരാശിയുടെ വികാസത്തെപ്പറ്റി അധികം അറിവില്ലായിരുന്നു.
എന്ത് ചെയ്താലും ട്രോള്‍ ചെയ്യപ്പെടുമോ എന്ന ഭീഷണി: ഞങ്ങള്‍ക്ക് സ്വകാര്യതയെപ്പറ്റി ധാരണകളില്ലായിരുന്നു. കാരണം അന്ന് ഇന്റര്‍നെറ്റ് ഇല്ലായിരുന്നു. അല്‍ഗോരിതം നിയന്ത്രിക്കുന്ന ഒരു ലോകത്ത് അല്ല ഞങ്ങള്‍ ജീവിക്കുന്നത്. ഞങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളും ഇല്ലായിരുന്നു” ചന്ദ്രചൂഢ് പറഞ്ഞു. ഇന്ന് നമ്മള് എന്ത് ചെയ്താലും അത് ട്രോള്‍ ചെയ്യപ്പെടുമോ എന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. ജഡ്ജിമാരും ആ ഭീഷണിയില്‍ നിന്ന് മുക്തരല്ല എന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്തമായ ആശങ്ങള്‍ അംഗീകരിക്കാന്‍ ജനങ്ങള്‍ വിമുഖത കാണിക്കുന്നു: ടെക്നോളജിയുടെയും സാങ്കേതികതയുടെയും കാലത്ത് മനുഷ്യര്‍ പുരോഗതി കൈവരിച്ചെങ്കിലും ഇന്നത്തെ മനുഷ്യര്‍ക്ക് ക്ഷമയും സഹനശക്തിയും വളരെ കുറവാണ്. തങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായ ആശയങ്ങളെ അംഗീകരിക്കാന്‍ അവര്‍ തയ്യാറാല്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ സ്വാധീനവും ജുഡിഷ്യറിയിലെ സാങ്കേതികതയുടെ ഉപയോഗവും: കൊവിഡ് വ്യാപി്ച്ച കാലത്ത് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നീതി എല്ലായിടത്തും എത്തിക്കാന്‍ കഴിഞ്ഞുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. രാജ്യത്തെ പരമോന്നത കോടതി മാത്രമല്ല സുപ്രീം കോടതി. സാധാരണ ഗ്രാമങ്ങളിലെ പൗരന്മാരുടെ ആഗ്രഹ സഫലീകരണത്തിന്റെ പ്രതിനിധി കൂടിയാണ് രാജ്യതലസ്ഥാനത്തെ സുപ്രീം കോടതി.
നിയമം എന്ന പ്രൊഫഷനില്‍ ഇപ്പോഴും ഫ്യൂഡല്‍ സ്വാധീനമുണ്ട്: സാങ്കേതികത ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റ് പല പ്രശ്നങ്ങളും ഈ മേഖല നേരിടുന്നുണ്ട്. അതില്‍ ഒന്ന് നിയമ മേഖലയുടെ പരിഷ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും ഈ പ്രൊഫഷന് ഒരു പുരുഷമേധാവിത്വ മനോഭാവം പിന്തുടരുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജുഡീഷ്യറിയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക: നീതിന്യായ വ്യവസ്ഥയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം പറഞ്ഞു. ”നമ്മുടെ തൊഴില്‍ മേഖല കൂടുതല്‍ വൈവിധ്യ പൂര്ണ്ണണമാക്കുന്ന ഒരു ചട്ടക്കൂടാണ് പണിതുയര്‍ത്തേണ്ടത്. വൈവിധ്യമാര്‍ന്ന ഒരു ഭാവിയ്ക്കായി എല്ലാ ഘടകങ്ങളെയും ഉള്‍ക്കൊള്ളിക്കുന്ന സംവിധാനമായിരിക്കണം അത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമ കാണാന്‍ അല്ലാതെ ഐ-പാഡുകള്‍ കോടതി മുറിയ്ക്കുള്ളില്‍ ഉപയോഗിക്കാന്‍ അഭിഭാഷകര്‍ക്ക് അനുവാദം നല്‍കണം: കോടതി മുറിയ്ക്കുള്ളില്‍ ഐപാഡ്, ലാപ്ടോപ് പോലുള്ളവ ഉപയോഗിക്കാന്‍ അഭിഭാഷകര്‍ക്ക് അനുവാദം നല്‍കാവുന്നതാണ്. അവര്‍ അതില്‍ സിനിമ കാണുന്നില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും അനുമതി നല്‍കാം. നമ്മള് ജനങ്ങളെ വിശ്വസിക്കണം. കോടതി മുറികളില്‍ ഇന്റര്‍നെറ്റ് സംവിധാനവും സ്ഥാപിക്കണം എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.