ന്യൂഡൽഹി: ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി. ഡൽഹി ഹൈക്കോടതിയുടെ വിധി പരമോന്നത കോടതി ശരിവെച്ചു. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന പൊതുസ്ഥാപനമാണ് സുപ്രീംകോടതിയെന്ന ഹൈക്കോടതി വിലയിരുത്തലാണ് ശരിവെച്ചത്. വിവരാവകാശ കേസിൽ ഭൂരിപക്ഷവിധിയാണ് ഉണ്ടായത്. അഞ്ചംഗ ബെഞ്ചിലെ രണ്ടുപേർ വിയോജിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ എൻ വി രമണ, ഡി വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
ചീഫ് ജസ്റ്റിസിന്റെ ഓഫീസ് പൊതുമേഖല സ്ഥാപനമാണെന്ന് കോടതി വ്യക്തമാക്കി. പൊതുസ്ഥാപനങ്ങളിൽ സുതാര്യത അനിവാര്യമാണ്. ഉപാധികളോടെ വിവരങ്ങൾ വെളിപ്പെടുത്താം. വിവരങ്ങൾ നൽകുമ്പോൾ ജഡ്ജിമാരുടെ സ്വകാര്യത മാനിക്കണം. കോടതിയുടെ സ്വാതന്ത്ര്യവും മാനിക്കപ്പെടണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
2010 ജനുവരി 10നാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചത്. ജുഡീഷ്യൽ സ്വാതന്ത്ര്യം ഒരു ജഡ്ജിയുടെ പദവിയല്ല, മറിച്ച് ഒരു ഉത്തരവാദിത്തം അദ്ദേഹത്തിന് മേൽ ചുമത്തുന്നുവെന്നും വിധിയിൽ പറഞ്ഞിരുന്നു. വിവരാവകാശ നിയമപ്രകാരം ജഡ്ജിമാരുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തുന്നതിനെ എതിർത്ത അന്നത്തെ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് വ്യക്തിപരമായ തിരിച്ചടിയായിരുന്നു 88 പേജുള്ള വിധി.
ചീഫ് ജസ്റ്റിസ് എ പി ഷാ (വിരമിച്ച ശേഷം), ജസ്റ്റിസുമാരായ വിക്രംജിത് സെൻ, എസ് മുരളീധർ എന്നിവരടങ്ങിയ മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ചാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. വിവരാവകാശ നിയമത്തിൽ സിജെഐയുടെ ഓഫീസ് കൊണ്ടുവരുന്നത് ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുമെന്ന് വാദിച്ച സുപ്രീംകോടതിയുടെ ഹർജി ബെഞ്ച് തള്ളിയിരുന്നു. ജസ്റ്റിസ് സെൻ സുപ്രീംകോടതി ജഡ്ജിയായി വിരമിച്ചപ്പോൾ ജസ്റ്റിസ് മുരളീധർ ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയാണ്.
വിവരാവകാശ പ്രവർത്തകൻ എസ്‌സി അഗർവാളാണ് സിജെഐയുടെ ഓഫീസ് സുതാര്യത നിയമത്തിന് കീഴിൽ കൊണ്ടുവരാനുള്ള നീക്കം ആരംഭിച്ചത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനാണ് അദ്ദേഹത്തിനുവേണ്ടി സുപ്രീം കോടതിയിൽ വാദിച്ചത്. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നതിൽ ജുഡീഷ്യറിയുടെ വിമുഖത "നിർഭാഗ്യകരവും" അസ്വസ്ഥതയുമാണെന്ന് അഭിഭാഷകൻ വിശേഷിപ്പിച്ചിരുന്നു. പൊതുവെ സുതാര്യതയ്ക്കായി നിലകൊള്ളുകയാണ് സുപ്രീം കോടതി ചെയ്യുന്നത്. എന്നാൽ സ്വന്തം കാര്യം വരുമ്പോൾ സുപ്രീം കോടതി ഇക്കാര്യത്തിൽ പിന്നിലാണെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചിരുന്നു.
ഹൈക്കോടതിക്കും കേന്ദ്ര വിവര കമ്മീഷന്റെ (സിഐസിയുടെ) ഉത്തരവുകൾക്കുമെതിരെ 2010 ൽ സുപ്രീം കോടതി സെക്രട്ടറി ജനറലും കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറും സമർപ്പിച്ച അപ്പീലുകൾ സംബന്ധിച്ച് അഞ്ച് അംഗ ഭരണഘടന ബെഞ്ച് ഏപ്രിൽ നാലിന് വിധി പ്രസ്താവിച്ചിരുന്നു. "ആരും 'സുതാര്യമല്ലാത്ത സംവിധാനം' ആഗ്രഹിക്കുന്നില്ല, എന്നാൽ സുതാര്യതയുടെ പേരിൽ ജുഡീഷ്യറി നശിപ്പിക്കാൻ കഴിയില്ല. “ഇരുട്ടിന്റെ അവസ്ഥയിൽ തുടരാനോ ആരെയും ഇരുട്ടിന്റെ അവസ്ഥയിൽ നിലനിർത്താനോ ആഗ്രഹിക്കുന്നില്ല,” എന്നും വിധിയിൽ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Justice of India, CJIs Office, Judicial Independence, RTI, Supreme court