കൊൽക്കത്ത: ചിട്ടി തട്ടിപ്പ് കേസില്‍ കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടുന്ന മമത ബാനർജിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതിനുപിന്നാലെ കോൺഗ്രസും രാഹുലും മമതയ്ക്കെതിരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്ന ട്വീറ്റുകൾ ബിജെപി കുത്തിപ്പൊക്കിയിരുന്നു. ദേശീയ അധ്യക്ഷൻ മമതയ്ക്ക് പിന്തുണയുമായി എത്തുമ്പോഴും ബംഗാളിലെ കോൺഗ്രസ് തൃണമൂൽ സർക്കാരിനെതിരെ പടയൊരുക്കം തുടങ്ങുകയാണ്. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് മമതയ്ക്കും തൃണമൂലിനുമെതിരെ ശക്തമായ സമരത്തിനാണ് ബംഗാളിലെ കോൺഗ്രസ് നേതൃത്വം തയ്യാറെടുക്കുന്നത്.
ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണം ഉടനടി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി ആറിന് കൊൽക്കത്തയിൽ കോൺഗ്രസ് റാലി സംഘടിപ്പിക്കും. തട്ടിപ്പ് നടത്തിയവരെ ഉടനടി അറസ്റ്റ് ചെയ്തു നിയമനടപടിക്ക് വിധേയമാക്കണമെന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. ദേശീയതലത്തിൽ ബിജെപിയെ എതിർക്കുന്ന പാർട്ടികളുമായി സഹകരിക്കുന്ന നിലപാട് ആണ് സ്വീകരിക്കുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ തൃണമൂലും ബിജെപിയുമാണ് കോൺഗ്രസിന്‍റെ എതിരാളികളെന്ന് പിസിസി അധ്യക്ഷൻ സോമേന്ദ്ര നാഥ് മിത്ര ന്യൂസ് 18നോട് പറഞ്ഞു.
കോൺഗ്രസിലെ 14 MLAമാരെയും മാൾഡ എം.പി മൌസം നൂറിനെയും ചാക്കിട്ടുപിടിക്കാനുള്ള ശ്രമമാണ് തൃണമൂൽ നടത്തിയതെന്ന് പിസിസി അധ്യക്ഷൻ ആരോപിച്ചു. ജനാധിപത്യ ഘടന തകർക്കാനും അതിനെ വകവരുത്താനുമാണ് ശ്രമിക്കുന്നത്. ഇത്തരമൊരു ഘട്ടത്തിൽ എങ്ങനെ തൃണമൂലുമായി സഹകരിക്കാനാകുമെന്നും സോമേന്ദ്ര നാഥ് മിത്ര ചോദിക്കുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.