ജമ്മു: ജമ്മു കശ്മീരിൽ ജനാധിപത്യം ഇല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേകപദവി കേന്ദ്രസർക്കാർ എടുത്തു കളഞ്ഞതിനു ശേഷം ഭയത്തിലാണ് അവിടുത്തെ ജനങ്ങൾ ജീവിക്കുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. സംസ്ഥാനത്ത് ആറു ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
കശ്മീരിലെ ജനങ്ങളിൽ നിരാശയും ജമ്മുവിലെ ജനങ്ങളിൽ വിഷാദവുമാണ് കാണാൻ കഴിയുന്നത്. ഭരിക്കുന്ന പാർട്ടിയായ ബി ജെ പിയിലെ നുറോ ഇരുന്നൂറോ ആളുകളൊഴിച്ച് വേറെയാരും ജമ്മു കശ്മീരിൽ സന്തോഷവാന്മാരല്ല. ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കശ്മീരിലെ സ്ഥിതിഗതികൾ വളരെ മോശമാണെന്നും അദ്ദേഹം വിലയിരുത്തി. വെള്ളിയാഴ്ച ആയിരുന്നു ഗുലാം നബി ആസാദ് ശ്രീനഗറിൽ എത്തിയത്. ഓഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 റദ്ദു ചെയ്ത് ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തു കളഞ്ഞതിനു ശേഷം ഗുലാം നബി ആസാദ് ആദ്യമായി നടത്തിയ സന്ദർശനം കൂടിയായിരുന്നു ഇത്.
ഇതിനു മുമ്പ് മൂന്നു തവണ ജമ്മു കശ്മീർ സന്ദർശിക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിമാനത്താവളത്തിൽ നിന്നു തന്നെ മടക്കി അയച്ചതിനെ തുടർന്ന് ശ്രമം പരാജയപ്പെടുകയായിരുന്നു. ജനാധിപത്യം തുടച്ചു മാറ്റപ്പെട്ട സ്ഥിതിയിലാണ് ജമ്മു കശ്മീരെന്നും അദ്ദേഹം പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.