ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിനു പിന്നാലെ ലോക്സഭ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കി വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. ഈ നടപടിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. പാര്‍ട്ടി എംപിമാര്‍ ഇന്ന് കറുത്ത വസ്ത്രം ധരിച്ചാകും പാര്‍ലമെന്റിലെത്തുക. പാര്‍ലമെന്റിലെ ഇരുസഭകളിലും രാഹുല്‍ഗാന്ധി വിഷയം ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതില്‍ ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല ഇന്ന് വിശദീകരണം നല്‍കിയേക്കും. യൂത്ത് കോണ്‍ഗ്രസ് ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് ഉടന്‍ തന്നെ അപ്പീല്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് ഇന്നലെ രാജ്യവ്യാപക പ്രതിഷേധം കോണ്‍ഗ്രസ് സംഘടിപ്പിച്ചിരുന്നു. പൊലീസിന്റെ വിലക്ക് ലംഘിച്ച് രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സങ്കല്‍പ്പ് സത്യഗ്രഹസമവും സംഘടിപ്പിച്ചു. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്കഗാന്ധി, മുകുള്‍ വാസ്നിക്, താരിഖ് അന്‍വര്‍, കെ സി വേണുഗോപാല്‍, ജയ്റാം രമേശ് തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം സത്യഗ്രഹത്തില്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.