എടിഎം ഇടപാട് നടക്കാത്തതിനെ തുടർന്ന് പണം നഷ്ടമായ ആൾക്ക് 10,000 രൂപ നഷ്ടപരിഹാരമായി നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്. ഹൈദരാബാദ് ബീരാംഗുഡയിലെ ലക്ഷ്മി വിലാസ് ബാങ്കിനോടാണ് നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്. ബാങ്കിന്റെ എടിഎം വഴി പണമിടപാട് നടത്തിയത് പരാജയപ്പെട്ടതിനെ തുടർന്ന് പതീരി ചന്ദ്രയ്യ എന്നയാൾ നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.
2018 നവംബറിലാണ് ആർസി പുരത്തെ ശ്രീനിവാസ നഗർ കോളനി സ്വദേശിയായ പതിരീ ചന്ദ്രയ്യ എന്ന വ്യക്തി ലക്ഷ്മി വിലാസ് ബാങ്ക് എടിഎമ്മിൽ പണമെടുക്കാന്‍ എത്തിയത്. 6,000 രൂപ പിൻവലിച്ചു. എന്നാൽ എടിഎം മെഷീനില്‍ നിന്ന് പണം ലഭിച്ചില്ലെന്ന് മാത്രമല്ല, അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ആവുകയും ചെയ്തു.
ചന്ദ്രയ്യയ്ക്ക് സേവിംഗ്സ് അക്കൗണ്ടുള്ള എൽഐജി കോളനിയിലെ എസ്ബിഐ ബ്രാഞ്ചിലെ ബാങ്കിനെ അദ്ദേഹം ഉടൻ തന്നെ സമീപിച്ചു. എസ്ബിഐ മൂന്ന് പരാതി ടിക്കറ്റുകൾ നൽകിയെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല.
Also Read-സിമന്റിന് പൊള്ളുന്ന വില; ചാക്കിന് 50 രൂപ കൂടി; പ്രതിഷേധം അറിയിച്ച് കെട്ടിട നിർമ്മാതാക്കൾ
താൻ ലക്ഷ്മി വിലാസ് ബാങ്കിനെ സമീപിക്കുകയും പരാതി വ്യക്തമാക്കുകയും ചെയ്തെങ്കിലും അവർ പ്രശ്നം പരിഹരിച്ചില്ലെന്ന് ചന്ദ്രയ്യ പറയുന്നു. തുടർന്ന് 2019 ജനുവരിയിൽ അദ്ദേഹം രണ്ട് ബാങ്കുകൾക്കും രേഖാമൂലം പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. ''ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇലക്ട്രീഷ്യനാണ് താൻ, 14,637 രൂപ തുച്ഛമായ വരുമാനമാണ് പ്രതിമാസം ലഭിക്കുന്നത്. 6,000 രൂപയുടെ നഷ്ടം തന്റെ ഉപജീവനത്തെ ബാധിച്ചു'' എന്നാണ് പരാതിക്കാരൻ പറഞ്ഞത്.
എടിഎമ്മിന്റെ പണവിതരണത്തിൽ തടസം നേരിട്ടതിനെ തുടർന്ന് ചന്ദ്രയ്യ കുറച്ച് മിനിറ്റുകൾ കാത്തിരിക്കണമായിരുന്നുവെന്നും ചിലപ്പോൾ മെഷീൻ പണം പുറത്ത് എത്തിച്ചിരിക്കാമെന്നും, ആരോപണങ്ങൾക്ക് ലക്ഷ്മി വിലാസ് ബാങ്ക് മറുപടി നല്കി. ഇടപാട് വിജയകരമായിരുന്നു, ഈ ഇടപാടുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കമ്മീഷന് മുമ്പാകെ സമർപ്പിച്ചെന്നും പരാതിക്കാർ വ്യക്തതയില്ലാത്ത ആരോപണം ഉന്നയിക്കുകയാണെന്നുമായിരുന്നു ബാങ്കുകളുടെ വാദം.
'പരാതിക്കാരനിൽ നിന്ന് പരാതി ലഭിച്ചപ്പോൾ തന്നെ, എതിർകക്ഷികൾ ശരിയായ അന്വേഷണം നടത്തി. പണം പിൻവലിക്കൽ ഇടപാട് വിജയകരമായിരുന്നെന്നും പരാതിക്കാരന്റെ അക്കൗണ്ടിൽ ഡെബിറ്റ് എൻട്രി നൽകിയിട്ടുണ്ടെന്നും അറിയിച്ച് രണ്ട് ബാങ്കുകളും വിശദമായ മറുപടി നൽകി പരാതിയോട് പ്രതികരിച്ചതാണെന്നും ലക്ഷ്മി വിലാസ് ബാങ്ക് പറഞ്ഞു.''എടിഎം മെഷീന് ഇടയ്ക്കിടെ തകരാറുകൾ സംഭവിക്കുകയും പണം മെഷീനിൽ കുടുങ്ങുകയും ചെയ്യാറുണ്ട്, ചിലപ്പോൾ തട്ടിപ്പുകൾ ഉണ്ടാകാറുമുണ്ട്. ബാങ്കുകൾ ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. നിലവിലെ കേസ്, ബാങ്കുകൾ അവരുടെ വാദം ശരിവയ്ക്കുന്നതിന് ഒരു രേഖ പോലും സമർപ്പിക്കാതെ ഇടപാട് വിജയകരമാണെന്ന് പ്രസ്താവിച്ചു.
എടിഎം ലോഗ്ബുക്കിലോ എടിഎം ജേണലിലോ ഇത് രേഖപ്പെടുത്തിയിട്ടില്ല എന്ന് രേഖകളും തെളിവുകളും പരിശോധിച്ചതിന് ശേഷം കമ്മീഷൻ നിരീക്ഷിച്ചു.എടിഎമ്മിൽ ചേർത്തിട്ടുള്ള നോട്ടുകളുടെ വിഭാഗങ്ങൾ, വിതരണം ചെയ്ത നോട്ടുകളുടെ എണ്ണം, പണം നിക്ഷേപിക്കുന്ന സമയത്ത് എടിഎമ്മിൽ അവശേഷിച്ചിരുന്ന നോട്ടുകളുടെ എണ്ണം എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും ബാങ്കുകളിൽ പൂർണ്ണമായും സജ്ജീകരിച്ചിരിക്കണം. ഇത്തരത്തിൽ അന്വേഷണം നടത്തുന്നതിൽ ബാങ്ക് പരാജയപ്പെട്ടു, അല്ലെങ്കിൽ അവർ ഈ വിവരങ്ങൾ മനഃപൂർവ്വം മറച്ചുവെച്ചു. ലക്ഷ്മി വിലാസ് ബാങ്ക് ബാധ്യതയിൽ നിന്ന് രക്ഷപ്പെടാൻ, പണം പിൻവലിക്കൽ വിജയകരമായിരുന്നെന്ന് പ്രസ്താവിക്കുകയും എന്നാൽ ഇടപാടിന്റെ ഒരു തെളിവും സമർപ്പിച്ചതുമില്ലെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ.
'തുച്ഛമായ വരുമാനമുള്ള പരാതിക്കാരൻ പണം നഷ്ടപ്പെടാതെ കോടതിയിൽ കയറിയിറങ്ങി തന്റെ സമയം പാഴാക്കില്ല. അധ്വാനിച്ച പണം ചെലവഴിച്ച് കേസ് നടത്തി വെറുതെ തന്റെ വരുമാനം ഉപേക്ഷിക്കുമെന്നും കരുതുന്നില്ല. അതിനാൽ, എതിർകക്ഷികൾ നൽകിയ സേവനത്തിലും നിരത്തിയ വാദങ്ങളിലും അന്യായമായ തടസമുണ്ടായെന്ന് കണ്ടെത്തിയിരിക്കുന്നു' കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് തെറ്റായി ഡെബിറ്റ് ചെയ്ത 6,000 രൂപ തിരികെ നൽകണമെന്ന് കമ്മീഷൻ ലക്ഷ്മി വിലാസ് ബാങ്കിനോട് നിർദ്ദേശിച്ചു.
പണം നഷ്ടമായ തീയതി മുതൽ തിരിച്ചറിഞ്ഞ തീയതി വരെ പ്രതിവർഷം 9% പലിശ സഹിതവും അയാൾ അനുഭവിച്ച മാനസിക പ്രയാസത്തിനും ഉൾപ്പെടെ 3,000 രൂപ വ്യവഹാരച്ചെലവും ചേർത്ത് 10,000 രൂപയും നഷ്ടപരിഹാരമായി നൽകണമെന്നും കമ്മീഷൻ നിർദ്ദേശിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Atm, Consumer forum