'ദി കാശ്മീർ ഫയൽസ്' (The Kashmir Files) എന്ന സിനിമയിൽ അന്തരിച്ച ഐഎഎഫ് സ്ക്വാഡ്രൺ ലീഡർ രവി ഖന്നയെ (Ravi Khanna) ചിത്രീകരിക്കുന്ന രംഗങ്ങൾ ജമ്മു കാശ്മീർ (Jammu Kashmir) കോടതി (Court) വിലക്കി. മുൻ ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ രവി ഖന്നയുടെ ഭാര്യ നിർമൽ ഖന്ന സിനിമയിൽ തന്റെ ഭർത്താവിനെ ചിത്രീകരിച്ചിരിക്കുന്നത് വസ്തുതാ വിരുദ്ധമായാണെന്നും ഈ ദൃശ്യങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഉത്തരവ്.
ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (JKLF) തലവൻ യാസിൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം 1990 ജനുവരി 25ന് ശ്രീനഗറിൽ നടത്തിയ ആക്രമണത്തിൽ വെടിയേറ്റ് മരിച്ച 4 ഐഎഎഫ് ഉദ്യോഗസ്ഥരിൽ ഒരാളാണ് രവി ഖന്ന. “ഹർജിയിൽ പറഞ്ഞിരിക്കുന്ന വസ്തുതകൾ കണക്കിലെടുത്ത്, നിർമ്മൽ ഖന്നയുടെ ഭർത്താവും രക്തസാക്ഷിയുമായ രവി ഖന്നയെ ചിത്രീകരിക്കുന്ന രംഗങ്ങൾ ദി കശ്മീർ ഫയൽസ് എന്ന സിനിമയിൽ നിന്ന് നീക്കം ചെയ്യാനാണ് ജമ്മു, അഡീഷണൽ ജില്ലാ ജഡ്ജി ദീപക് സേഥി ഉത്തരവിറക്കിയത്.
എതിർപ്പുകളുമായി ആരെങ്കിലും രംഗത്ത് വന്നാൽ വിധി മാറ്റങ്ങൾക്കും പരിഷ്ക്കരണങ്ങൾക്കും വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ താഴ്‌വരയിൽ നിന്നുള്ള പലായനത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിവേക് അഗ്നിഹോത്രിയാണ്.
ദി കാശ്മീർ ഫയൽ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ നിരവധി വിവാദങ്ങളിൽപ്പെട്ടിരുന്നു. "മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷം വളർത്തുന്ന കുപ്രചരണമാണ്" ഈ സിനിമ എന്ന് പ്രസ്താവിച്ച് നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് മാർച്ച് 11ന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
1990കളിൽ താഴ്‌വരയിൽ കാശ്മീരി ഹിന്ദുക്കൾ അനുഭവിച്ച ദുരിതങ്ങളാണ് സിനിമയിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇത് എല്ലാവരുടെയും ശ്രദ്ധയിലേയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ദി കശ്മീർ ഫയൽസിന്റെ നിർമ്മാതാവും ചിത്രത്തിലെ അഭിനേതാവുമായ പല്ലവി ജോഷി പറഞ്ഞു. സിനിമയിൽ സ്വതന്ത്ര കാശ്മീരിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും തുടരാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന കഥാപാത്രമായാണ് പല്ലവി എത്തുന്നത്. ഈ വിഷയത്തിൽ ഒരു സിനിമ നിർമ്മിക്കാൻ കശ്മീരി പണ്ഡിറ്റുകൾ തന്നെ സമീപിച്ചിരുന്നതായും പല്ലവി വ്യക്തമാക്കി. അനുപം ഖേർ, ദർശൻ കുമാർ, മിഥുൻ ചക്രബർത്തി എന്നിവർ അഭിനയിച്ച ദി കാശ്മീർ ഫയൽസ്, യുഎസ്എ, ജമ്മു, ഡൽഹി എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. സിനിമയ്ക്ക് ലഭിച്ച പ്രതികരണം "അതിശക്തമായിരുന്നു" എന്നും പല്ലവി പറയുന്നു. “സിനിമയ്ക്ക് ശേഷം കശ്മീർ പണ്ഡിറ്റുകളിൽ നിന്ന് ലഭിച്ച ആലിംഗനമാണ് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും മികച്ച പ്രതികരണം എന്നും പല്ലവി ജോഷി വ്യക്തമാക്കിയിരുന്നു.
Summary: Courts order to delete portions in The Kashmir Files featuring IAF officer Ravi Khanna
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: The Kashmir Files