ന്യൂഡൽഹി: കൻവാർ യാത്ര ഉത്തർപ്രദേശ് സർക്കാർ റദ്ദാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. തീരുമാനം അറിയിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് യു.പി സർക്കാരിന്റെ തീരുമാനം. യാത്രക്ക് അനുമതി നൽകരുതെന്ന് കേന്ദ്രസർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഹരിദ്വാറിൽനിന്ന് ഗംഗാജലം കൊണ്ടുവരാനുള്ള യാത്രകൾക്ക് സംസ്ഥാനങ്ങൾ അനുമതി നൽകരുതെന്നും ഗംഗാജലം ടാങ്കറുകളിലൂടെ ലഭ്യമാക്കുന്ന സംവിധാനം സംസ്ഥാന സർക്കാരുകൾ സജ്ജമാക്കണമെന്നുമാണ് കേന്ദ്രം സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്.
കേന്ദ്രസർക്കാർ തീരുമാനത്തിന് ഒപ്പം സംസ്ഥാന സർക്കാർ നിൽക്കണമെന്ന് സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് പരിഗണിക്കവെ ജസ്റ്റിസ് RF നരിമാൻ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് നിർദേശിച്ചിരുന്നു. നേരത്തെ ഉത്തരാഖണ്ഡ് സർക്കാർ കൻവാർ യാത്രക്ക് അനുമതി നിഷേധിച്ചിരുന്നു. ജൂലൈ 25 മുതൽ ആഗസ്റ്റ് 6 വരെയാണ് കാവട് യാത്ര നിശ്ചയിച്ചിരുന്നത്.
വടക്കൻ സംസ്ഥാനങ്ങളിലൂടെ ശിവഭക്തർ നടത്തുന്ന യാത്രയിൽ ഏകദേശം 3 കോടി ആളുകൾ പങ്കെടുക്കുന്നുണ്ടെന്നാണ് കണക്ക്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് ഏറ്റവും കുറച്ച് ആളുകളെ പങ്കെടുപ്പിച്ച് യാത്ര സംഘടിപ്പിക്കാനായിരുന്നു ഉത്തർ പ്രദേശ് സർക്കാർ തീരുമാനിച്ചിരുന്നത്. കേന്ദ്രസർക്കാരും എതിർപ്പ് അറിയിച്ച സാഹചര്യത്തിലാണ് യു.പി. സർക്കാർ തീരുമാനം മാറ്റി യാത്ര റദ്ദ് ചെയ്തിരിക്കുന്നത്.
പഞ്ചാബ് കോൺഗ്രസിൽ വെടിനിർത്തൽ; നവജ്യോത് സിങ് സിദ്ദു പിസിസി അധ്യക്ഷനാകും
മാരത്തൺ ചർച്ചകൾക്കൊടുവിൽ പഞ്ചാബ് കോൺഗ്രസിനുള്ളിലെ തർക്കത്തിന് പരിഹാരമാകുന്നു. നവജ്യോത് സിങ് സിദ്ദുവിനെ പി സി സി അധ്യക്ഷനാക്കിയുള്ള ഹൈക്കമാൻഡ് പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. നാലു വർക്കിംഗ് പ്രസിഡന്റുമാരെയും നിയമിച്ചേക്കും. നിലവിലെ പി സി സി അധ്യക്ഷൻ സുനിൽ ജഖാർ , അനുകൂലിക്കുന്ന മന്ത്രിമാർ , എം എൽ എ മാർ തുടങ്ങിയവരുമായി സിദ്ദു കൂടിക്കാഴ്ച നടത്തി. ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം.
അതേസമയം സിദ്ധുവിനെ അധ്യക്ഷനാക്കുന്നതിൽ കടുത്ത എതിർപ്പ് അറിയിച്ച മുഖ്യമന്ത്രി ക്യാപ്റ്റൻ അമരന്ദീർ സിംഗിനെ പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് ചർച്ചകൾ നടത്തി അനുനയിപ്പിച്ചതായാണ് വിവരം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ നേരത്തെ ചർച്ച നടത്തിയിരുന്നു. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നാണ് അമരീന്ദർ സിങ്ങിന്റെ പ്രതികരണം.
അന്തിമതീരുമാനം ഹൈക്കമാന്റ് അറിയിച്ചിട്ടില്ലെങ്കിലും അധ്യക്ഷ സ്ഥാനം ഉറപ്പിച്ചതായാണ് സിദ്ധുവിന്റെ അനുയായികളുടെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kanwar yatra, Kanwar yatra date, Kanwar yatra route, Kanwar yatra upsc