അഗർത്തല: ത്രിപുര സിപിഎം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ ഗൗതം ദാസ് അന്തരിച്ചു. 70 വയസായിരുന്നു. കോവിഡ് രോഗബാധയെത്തുടർന്ന് മൂന്നാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് എയർ ആംബുലൻസിൽ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സെപ്തംബര്‍ ആറിനാണ് എയര്‍ ആംബുലന്‍സില്‍ അദ്ദേഹത്തെ കൊല്‍ക്കത്തയിലേയ്ക്ക് മാറ്റിയത്. ഇന്നലെ കോവിഡ് നെഗറ്റീവായതോടെ അദ്ദേഹത്തെ ജനറൽ വാർഡിലേക്ക് മാറ്റിയിരുന്നു, എന്നാൽ പിന്നീട് വീണ്ടും നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യയും ഒരു മകളുമുണ്ട്.
70 കാരനായ ഗൗതം ദാസ് വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1971ല്‍ പാർട്ടി അംഗമായി. വിദ്യാർഥി സംഘടനാ രംഗത്ത് പല പദവികളും വഹിച്ചു. 1985ല്‍ പാർട്ടി സംസ്ഥാന കമ്മറ്റിയംഗമായി .1994ല്‍ സെക്രട്ടറിയേറ്റിലും 2015ല്‍ കേന്ദ്ര കമ്മറ്റിയിലും അംഗമായി. ത്രിപുരയിൽ 1979 ൽ തുടങ്ങിയ സിപിഎം മുഖപത്രമായ ‘ഡെയ്‌ലി ദേശേർകഥ’യുടെ സ്ഥാപക പത്രാധിപർ കൂടിയാണ്. 2015 ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. സംഘടനാപ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധപുലർത്തിയിരുന്ന അദ്ദേഹം ഒരിക്കലും തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചില്ല.
Also Read- 900 കോടി രൂപ രണ്ടു സ്കൂൾ കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ; അധികൃതർ അന്വേഷണം തുടങ്ങി
ത്രിപുരയിലെ മുൻനിര നേതാക്കളിൽ ഒരാളായ ദാസിന്റെ നിര്യാണത്തിൽ സിപിഎം സംസ്ഥാന സമിതിയും പ്രതിപക്ഷ നേതാവും മുൻമുഖ്യമന്ത്രിയുമായ മണിക് സർക്കാരും അനുശോചനം രേഖപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു
ഗൗതം ദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഗൗതം ദാസ് ത്രിപുരയിൽ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇന്ന് ത്രിപുരയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ പാർട്ടിയെ മുന്നോട്ടു നയിക്കുന്നതിലും അക്രമങ്ങളെ പ്രതിരോധിക്കുന്നതിലും മുൻനിരയിൽ പ്രവർത്തിക്കുമ്പോഴാണ് ഗൗതം ദാസിന്റെ നിര്യാണം. പാർട്ടി മുഖപത്രമായ ഡെയ്‌ലി ദേശേർ കഥയെ തുടക്കം മുതൽ മുന്നോട്ടു നയിച്ച് ത്രിപുരയിലെ പ്രമുഖ പത്രമായി വളർത്തിയെടുക്കുന്നതിൽ ഗൗതം ദാസിന്റെ പങ്ക് വളരെ വലുതാണെന്നും മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.