• HOME
  • »
  • NEWS
  • »
  • india
  • »
  • ലയനനീക്കത്തിൽ വിലപിച്ച് ദക്ഷിണ കന്ന‍ഡ; നാല് വലിയ ദേശസാൽകൃത ബാങ്കുകൾ പിറന്ന നാട്

ലയനനീക്കത്തിൽ വിലപിച്ച് ദക്ഷിണ കന്ന‍ഡ; നാല് വലിയ ദേശസാൽകൃത ബാങ്കുകൾ പിറന്ന നാട്

27 പൊതുമേഖലാ ബാങ്കുകൾ 12 എണ്ണമായി ചുരുങ്ങുന്ന പുതിയ പ്രഖ്യാപനത്തോടെ ആധുനിക കർണാടക ചരിത്രത്തിലെ മഹത്തായ പരമ്പരക്കാണ് അവസാനമാകുന്നത്

  • News18
  • Last Updated :
  • Share this:
    ഡി പി സതീഷ്

    ബംഗളൂരു: കന്യാസ്ത്രീകളെയും നഴ്‌സുമാരെയും സൃഷ്ടിക്കുന്നതിൽ പ്രശസ്തമായ കർണാടകയിലെ ദക്ഷിണ കന്നഡയുടെ തീരദേശ ജില്ല ദേശസാൽകൃത ബാങ്കുകളുടെയും കേന്ദ്രമാണ്. കനറാ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, വിജയ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിങ്ങനെ നാല് പ്രധാന പൊതുമേഖലാ ബാങ്കുകൾ പിറവിയെടുത്തത് ഇവിടെയാണ്. ഇപ്പോൾ, ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലെയും ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട ബാങ്കുകളുടെ 'മരണത്തിൽ' വിലപിക്കുകയാണ്. പതിനായിക്കണക്കിന് പേരാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ സങ്കടവും വേദനയും പ്രകടിപ്പിക്കുന്നത്.

    ബാങ്കുകളുടെ ലയനത്തോടെ 27 പൊതുമേഖലാ ബാങ്കുകൾ ഒരു ഡസൻ ബാങ്കുകളായി മാറുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വെള്ളിയാഴ്ച നടത്തിയ പ്രഖ്യാപനം ആധുനിക കർണാടക ചരിത്രത്തിലെ മഹത്തായ ഇന്നിംഗ്സ് അവസാനിപ്പിക്കുന്നതാണ്. ഇതേ സ്ഥലത്ത് നിന്നുള്ള അഞ്ചാമത്തെ ബാങ്കായ കർണാടക ബാങ്ക് ഇപ്പോഴും ഒരു പ്രൈവറ്റ് ലിമിറ്റഡ് ഷെഡ്യൂൾ ബാങ്കാണ്. അതുകൊണ്ടുതന്നെ ലയനത്തിൽ നിന്ന് രക്ഷപ്പെട്ടു.

    Also Read- പൊതുമേഖലാ ബാങ്കുകൾ 27ൽ നിന്ന് 12 ആകും; PNB രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക്

    ജില്ലയിലെ ഈ സ്ഥാപനങ്ങൾക്കെല്ലാം രസകരമായ ഒരു ചരിത്രമുണ്ട്. വ്യത്യസ്ത ജാതി വിഭാഗങ്ങളാണ് വിവിധ ബാങ്കുകൾ രൂപീകരിച്ചത്. എന്നിട്ടും, ജാതിയുടെയും മതത്തിന്റെയും ഭേദമില്ലാതെ അവർക്കിടയിൽ ആരോഗ്യപരമായ ഒരു മത്സരമായിരുന്നു നിലനിന്നത്. ദക്ഷിണ കന്നഡ ജില്ലയിലാണ് കോർപ്പറേഷൻ ബാങ്കിന്റെ ജനനം. 1906 മാർച്ച് 12 ന് ഖാൻ ബഹാദൂർ ഹാജി അബ്ദുല്ല ഹാജി കാസിം ബഹാദൂർ സാഹിബ് ആണ് കർണാടകയെയും വ്യാപാരികളെയും പൊതുജനങ്ങളെയും സഹായിക്കാനായി ബാങ്ക് സ്ഥാപിച്ചത്. ക്ഷേത്രനഗരമായ ഉഡുപ്പിയിലായിരുന്നു ഇത്.

    ബാങ്ക് സ്ഥാപിക്കുന്നതിനെ കുറിച്ച് ഹാജി അബ്ദുല്ല ഇപ്രകാരം പ്രഖ്യാപിച്ചു: 'കോർപ്പറേഷൻ' രൂപീകരിക്കുന്നതിലെ പ്രാഥമിക ലക്ഷ്യം, എല്ലാ വിഭാഗക്കാർക്കും ഇടയിൽ, ജാതി, വർഗ്ഗവ്യത്യാസമില്ലാതെ, മിതവ്യയത്തിന്റെ ശീലങ്ങൾ വളർത്തിയെടുക്കുക മാത്രമല്ല, എല്ലാ വിഭാഗങ്ങൾക്കിടയിലും സഹകരണത്തിന്റെ ശീലം വളർത്തുകകൂടിയാണ്. 'ഇത് സ്വദേശപ്രസ്ഥാനമാണ്, പരിശുദ്ധവും ലളിതവുമാണ്, രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവരും ഇതുമായി സഹകരിക്കണം'.

    രണ്ടാം ഘട്ട ബാങ്ക് ദേശവത്കരണത്തിന്റെ ഭാഗമായി1980ലാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കോർപ്പറേഷൻ ബാങ്ക് ദേശസാൽക്കരിച്ചത്.

    INFO: ലയനശേഷം രാജ്യത്ത് ശേഷിക്കുന്ന പൊതുമേഖലാ ബാങ്കുകളും അവയുടെ ഇടപാടുകളും

    1906 ജൂലൈയിൽ ഗൗഡ സാരസ്വത് ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള അമ്മേമ്പൽ സുബ്ബറാവു പൈ മംഗളൂരുവിൽ കനറാ ബാങ്ക് സ്ഥാപിച്ചു. 1969 ൽ ബാങ്ക് ദേശസാൽക്കരണത്തിന്റെ ആദ്യ ഘട്ടത്തിൽ ഇന്ദിരാഗാന്ധി ഈ ബാങ്ക് ദേശസാൽക്കരിച്ചു.

    കാൽനൂറ്റാണ്ടിനുശേഷം പ്രാദേശിക കർഷകനായ എ ബി ഷെട്ടി വിജയാ ബാങ്ക് സ്ഥാപിച്ചു. വിജയ ദശമി ദിനത്തിലാണ് ഇത് സ്ഥാപിതമായതെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ പേര് വിജയ ബാങ്കായത്. ബണ്ട് സമൂഹത്തിൽ നിന്നുള്ളവരായ ഷെട്ടിയും മറ്റ് 12 കർഷകരും ചേർന്ന് 1930 കളിലെ വലിയ സാമ്പത്തിക മാന്ദ്യകാലത്ത് കഷ്ടപ്പെടുന്ന പ്രാദേശിക കൃഷിക്കാരെ സഹായിക്കാനാണ് പ്രധാനമായും ബാങ്ക് സ്ഥാപിച്ചത്. 1980ൽ ഈ ബാങ്കും ദേശസാൽക്കരിക്കപ്പെട്ടു. കഴിഞ്ഞ വർഷം ഇത്തരം സ്ഥാപനങ്ങൾ ഏകീകരിച്ച സമയത്ത് വിജയ ബാങ്ക് ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ചു.

    മൂന്നാമത്തെ ബാങ്കായ സിൻഡിക്കേറ്റ് ബാങ്ക് ഉഡുപ്പിയിൽ 1925ലാണ് സ്ഥാപിക്കപ്പെട്ടത്. കനറാ ഇൻഡസ്ട്രിയൽ ആൻഡ‍് ബാങ്കിംഗ് സിൻഡിക്കേറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ബാങ്ക് ആരംഭിച്ചത്. വ്യവസായിയായ ഉപേന്ദ്ര അനന്ത് പൈ, എഞ്ചിനീയറായ വാമൻ കുദ്വാ, വൈദ്യനായിരുന്ന ടിഎംഎ പൈ തുടങ്ങിയവർ ചേർന്ന് 8000 രൂപ മൂലധനത്തോടെയാണ് ബാങ്ക് തുടങ്ങിയത്. കൈത്തറി വ്യവസായത്തിലെ പ്രതിസന്ധി മൂലം തകർന്ന പ്രാദേശിക നെയ്ത്തുകാർക്ക് സാമ്പത്തിക സഹായം നൽകുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. 1928ൽ ആരംഭിച്ച പിഗ്മി നിക്ഷേപ പദ്ധതിപ്രകാരം നിക്ഷേപകരുടെ അടുത്ത് നിന്ന് ദിവസേന ചെറിയ തുകയായ രണ്ടണ കളക്ട് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ സിൻഡിക്കേറ്റ് ബാങ്ക് 'ചെറിയ മനുഷ്യന്റെ വലിയ ബാങ്ക്' എന്നറിയപ്പെട്ടു. 1954ൽ സിൻഡിക്കേറ്റ് ബാങ്ക് ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്തു. കൂടാതെ, ഹെഡ് ഓഫീസ് മണിപ്പാലിലേക്ക് മാറി. 1969 ൽ മറ്റ് 13 ബാങ്കുകൾക്കൊപ്പം സിൻഡിക്കേറ്റ് ബാങ്കും ദേശസാൽക്കരിക്കപ്പെട്ടു.

    ബാങ്കിംഗിന്റെ പ്രാഥമിക സേവനങ്ങൾ നിർവഹിക്കുന്നതിനു പുറമേ, ഈ നാല് ബാങ്കുകളും ഇന്ത്യയിലുടനീളമുള്ള കർണാടകയുടെ ബ്രാൻഡ് അംബാസഡർമാരായി പ്രവർത്തിക്കുകയായിരുന്നു. ആദ്യത്തെ 50-60 വർഷങ്ങളിലെ എല്ലാ ജോലിക്കാരും ദക്ഷിണ കന്നഡയിൽ നിന്നും അയൽ ജില്ലകളിൽ നിന്നുമുള്ളവരായിരുന്നു. പ്രാദേശിക ഭാഷകൾ, സംസ്കാരം, ഭക്ഷണം, കല, സാഹിത്യം എന്നിവ അവർ ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലേക്കും കൊണ്ടുപോയി. കർണാടക സംസ്കാരം ഗംഗോളി മുതൽ ഗുവാഹത്തി വരെയും രാണെബെനുരു മുതൽ രൺതമ്പൂർ വരെയും കുന്ദാപുര മുതൽ കർനാൽ വരെയും വിറ്റ്‌ല മുതൽ ആഗ്ര വരെയും ഉപ്പിനങ്കടി മുതൽ ഉത്തർപ്രദേശ് വരെയും ബെൽത്തങ്ങാടി മുതൽ ബംഗാൾ വരെയും ശൃംഗേരി മുതൽ ശ്രീനഗർ വരെയും വ്യാപിപ്പിച്ചു.

    Also Read- പൊതുമേഖലാ ബാങ്കുകളുടെ ലയനം: തൊഴിൽ നഷ്ടമുണ്ടാകില്ലെന്ന് ബാങ്കിംഗ് സെക്രട്ടറി

    1990 കളിലെ സാമ്പത്തിക ഉദാരവൽക്കരണം വരെ ദക്ഷിണ കന്നഡയിൽ നിന്ന് അര ഡസനോളം ബാങ്ക് ചെയർമാൻമാരുണ്ടായിരുന്നുവെന്ന് മംഗലാപുരം സ്വദേശിയും ബാങ്കിംഗ് സംവിധാനത്തിന്റെ നിരീക്ഷകനുമായ ശിവപ്രസാദ് ഷെട്ടി പറയുന്നു. 'ഞങ്ങൾക്ക് സങ്കടം തോന്നുന്നുവെന്നത് സത്യമാണ്. നമ്മുടെ ബാങ്കുകളെ മറ്റു ബാങ്കുകളുമായി ലയിപ്പിച്ചതോടെ സമ്പന്നമായ ഒരു പാരമ്പര്യം അവസാനിച്ചു. അതുല്യത നഷ്ടപ്പെട്ടു. പക്ഷേ, പണവിപണിയിൽ വികാരങ്ങൾക്ക് സ്ഥാനമില്ല'- അദ്ദേഹം പറഞ്ഞു.

    First published: