സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് ജീവിതവിജയം നേടി തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലെ കമലാനന്ദപുരം ഗ്രാമവാസിയായ രാജസുന്ദരി തിരുമുഖം (rajasundari thirumugam). അഞ്ച് മക്കളില്‍ ഏറ്റവും മൂത്തവളാണ്. രാജസുന്ദരിയുടെ അച്ഛന്റെ വരുമാനം മാത്രമായിരുന്നു അവരുടെ ഏക ആശ്രയം. സാമ്പത്തികമായി വളരെ പ്രയാസപ്പെട്ടാണ് അവരുടെ ജീവിതം മുന്നോട്ടുപോയിരുന്നത്. സര്‍ക്കാര്‍ സ്കൂളിലാണ് രാജസുന്ദരി പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ അതിനു ശേഷം അവളെ പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി അവര്‍ക്ക് ഇല്ലായിരുന്നു.
ആ സമയത്താണ് ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷകളില്‍ വിജയം കൈവരിക്കുന്നതിനായി അവരുടെ ഗ്രാമത്തിലെ ഒരു സ്വയം സഹായ സംഘം സൗജന്യ കോച്ചിംഗ് നല്കുന്ന വിവരം അമ്മ തിലക അറിഞ്ഞത്. അങ്ങനെ മകളെ അവര്‍ അവിടെ പരിശീലനത്തിനയച്ചു. പരിശീലനത്തിന് ശേഷം രാജസുന്ദരി ഒരു പരീക്ഷ പാസായി. ഒരു തൊഴിലധിഷ്ഠിത സ്ഥാപനത്തില്‍ പഠിക്കാനുള്ള അവസരവും അവള്‍ക്ക് ലഭിച്ചു. അവളുടെ സ്കോറിന്റെ അടിസ്ഥാനത്തില്‍ പൊള്ളാച്ചിയിലെ നാച്ചിമുത്ത് വൊക്കേഷണല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ (mechanical engineering) ഉന്നത വിദ്യാഭ്യാസം നേടാനും അവള്‍ക്ക് കഴിഞ്ഞു.
എന്നാല്‍, പഠനത്തില്‍ രാജസുന്ദരിയെ നിരാശപ്പെടുത്തിയത് ഇതൊന്നുമല്ല. അവളുടെ മുഴുവന്‍ കോഴ്സും ഇംഗ്ലീഷിലായിരുന്നു, അവള് പഠിച്ചത് ഒരു തമിഴ് മീഡിയം സ്കൂളിലും. അതുകൊണ്ടുതന്നെ രാജസുന്ദരിക്ക് പഠനം കുറച്ച് പ്രയാസകരമായിരുന്നു. രാജസുന്ദരിക്കും ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിക്കാത്ത മറ്റ് വിദ്യാര്‍ത്ഥികള്‍ക്കുമായി സ്പോക്കണ് ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷന്‍ സ്കില്‍ ക്ലാസുകളും ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തി. റഗുലര്‍ ക്ലാസുകള്‍ക്ക് ശേഷം എല്ലാ ദിവസവും ഒരു മണിക്കൂറായിരുന്നു ക്ലാസ്സ് നടത്തിയത്. ആദ്യ വര്‍ഷം 69 ശതമാനം മാര്‍ക്കും രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും യഥാക്രമം 79 ശതമാനവും 84 ശതമാനവും സ്കോര്‍ ചെയ്യാനും രാജസുന്ദരിക്ക് കഴിഞ്ഞു.
ഒരു ജോലി നേടുകയായിരുന്നു രാജസുന്ദരിയുടെ അടുത്ത പടി. അങ്ങനെ പരീക്ഷകളും അഭിമുഖങ്ങളും പാസായി രാജസുന്ദരിക്ക് ടിവിഎസില്‍ ജോലി ലഭിച്ചു. യാദൃശ്ചികമെന്നു പറയട്ടെ, അവളുടെ ഗ്രാമത്തിലെ പ്രാദേശിക സ്വയം സഹായ സംഘമായ ശ്രീനിവാസന് സര്‍വീസസ് ട്രസ്റ്റ് (Srinivasan Services Trust) ആരംഭിച്ചതും ടിവിഎസ് മോട്ടോഴ്സ് ആണ്. ഈ സ്ഥാപനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ രാജസുന്ദരി സന്തോഷവതിയായിരുന്നു.
''മള്‍ട്ടി ലെവല്‍ പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ശേഷം എനിക്ക് ജോലി കിട്ടി. നാലര വര്‍ഷമായി ഞാന്‍ ഇവിടെ ജാലി ചെയ്യുന്നു'', രാജസുന്ദരി ന്യൂസ് 18 യോട് പറഞ്ഞു.
സഹോദരിമാരെ പഠിപ്പിക്കുന്നതും രാജസുന്ദരിയാണ്. രണ്ടാമത്തെ സഹോദരി ബയോകെമിസ്ട്രിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. മൂന്നാമത്തെ സഹോദരി രാജസുന്ദരി പഠിച്ച അതേ കോഴ്സ് പഠിച്ചു. ഇരുവരും ഇപ്പോള്‍ ഒരേ കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്യുകയാണ്. നാലാമത്തെ സഹോദരി പ്ലസ്ടുവിനും ഇളയവള്‍ ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്.
ഉന്നത വിദ്യാഭ്യാസം നേടുക എന്നതാണ് രാജസുന്ദരിയുടെ അടുത്ത ലക്ഷ്യം. അതിനുള്ള തയ്യാറെടുപ്പിലാണ് അവളിപ്പോള്‍. അവളുടെ തുടർപഠനം സ്പോണ്സര് ചെയ്യുമെന്ന് കമ്പനിയും വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ടിവിഎസിന്റെ ക്വാളിറ്റി എഞ്ചിനീയറിംഗ് വിഭാഗത്തിലാണ് രാജസുന്ദരി ജോലി ചെയ്യുന്നത്. ആ വകുപ്പിന്റെ മേധാവിയാകാനാണ് അവളുടെ ഇനിയുള്ള ശ്രമങ്ങള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.