ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ ദ്രൗപതി മുർമുവും (Droupadi Murmu) പ്രതിപക്ഷത്തിന്റെ യശ്വന്ത് സിൻഹയും (Yashwant Sinha) തമ്മിലുള്ള മത്സരത്തിൽ ആരാവും രാജ്യത്തിന്റെ 15-ാമത് പ്രസിഡന്റ് ആവുക. നിർണ്ണായക വോട്ടിംഗ് ജൂലൈ 18 രാവിലെ 10 മണി മുതൽ ആരംഭിക്കും. ജൂലൈ 21നാണ് വോട്ടെണ്ണലും പ്രഖ്യാപനവും. മുർമുവിനെ സംബന്ധിച്ച് അനായാസ വിജയത്തിന് സാധ്യതയേറെയാണ്. നിരവധി എൻഡിഎ ഇതര പാർട്ടികളും അവർക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, ഗോത്ര വിഭാഗത്തിൽ നിന്നും ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യത്തെ വനിതയാവുമവർ.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബിജെപി ഭരണത്തിൽ മന്ത്രിയായി തുടർന്ന യശ്വന്ത് സിൻഹ, പോരാട്ടം വ്യക്തികൾ തമ്മിലല്ല പ്രത്യയശാസ്ത്രങ്ങൾ തമ്മിലാണെന്ന നിലപാടുമായി രംഗത്തുണ്ട്.
രാവിലെ 10 മുതൽ 5 വരെ വോട്ടിങ് നടക്കും. പാർലമെന്റിലെ 63–ാം നമ്പർ മുറിയിലും അതതു നിയമസഭകളിൽ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലുമാണു വോട്ടെടുപ്പ് നടക്കുക. എം പിമാരും എംഎൽഎമാരും ഉൾപ്പെടെ 4800 - ഓളം പേരാണ് വോട്ട് രേഖപ്പെടുത്തുക. എംപിമാർക്ക് പച്ച നിറത്തിലും എംഎൽഎമാർക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റ് പേപ്പറുകളാണ് നൽകുക. 700 ആണ് എം പി മാരുടെ വോട്ട് മൂല്യം. എംഎൽഎമാരിൽ കൂടുതൽ വോട്ട് മൂല്യം ഉത്തർ പ്രദേശിനാണ്; 208. ഏറ്റവും കുറവ് മിസോറാമിനാണ്. മിസോറാമിൽ 7 ആണ് എം.എൽ എ മാരുടെ വോട്ട് മൂല്യം. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോദിയാണ് വരണാധികാരി.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സുപ്രധാന ഘട്ടങ്ങൾ ചുവടെ:
ജൂലൈ 18ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പാർലമെന്റിലും അതത് അസംബ്ലികളിലും വോട്ടെടുപ്പ് നടക്കുന്നു. ജൂലൈ 21നാണ് വോട്ടെണ്ണൽ.
ഓരോ സ്ഥാനാർത്ഥിക്കും വോട്ടർമാർ അവരുടെ മുൻഗണന ക്രമത്തിൽ അടയാളപ്പെടുത്തുന്നു. ഒരു സ്ഥാനാർത്ഥി 50 ശതമാനം എന്ന പരിധി കടക്കണം. അതിൽ കുറവുണ്ടായാൽ, തുടർന്നുള്ള മുൻഗണനാ വോട്ടുകൾ എണ്ണപ്പെടും. ‘സിംഗിൾ ട്രാൻസ്‌ഫറബിൾ വോട്ടിങ് സംവിധാനം’ എന്നാണ് ഇതിനെ വിളിക്കുന്നത്. ആദ്യത്തേത് ഒഴികെയുള്ള മുൻഗണനകൾ വോട്ടർ അടയാളപ്പെടുത്തണമെന്നില്ല.
കടലാസ് ഉപയോഗിച്ചുള്ള വോട്ടിങ്ങിൽ മുൻഗണനാ സംവിധാനം കൂടുതൽ കാര്യക്ഷമമാകുമെന്ന് വിശ്വസിക്കുന്നതിനാൽ ഇവിഎമ്മുകൾ ഉപയോഗിക്കുന്നില്ല. വോട്ടർമാർക്ക് ബാലറ്റ് പേപ്പറുകൾ അടയാളപ്പെടുത്താൻ വയലറ്റ് മഷി പുരട്ടിയ പ്രത്യേക പേന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്.
രഹസ്യ ബാലറ്റ് സമ്പ്രദായമാണ് പിന്തുടരുന്നത്, പാർട്ടികൾക്ക് നിർബന്ധിത വിപ്പ് നൽകാൻ കഴിയില്ല, അതിനാൽ പാർട്ടി പറയുന്നതുപോലെ അംഗങ്ങൾ വോട്ട് ചെയ്യേണ്ടതില്ല.
ഓരോ വോട്ടിന്റെയും മൂല്യം നിർണ്ണയിക്കുന്നത് അസംബ്ലിയിലെ സീറ്റുകളുടെ എണ്ണവും സംസ്ഥാനത്തെ ജനസംഖ്യയും (1971 ലെ സെൻസസ് പ്രകാരം) കണക്കിലെടുക്കുന്ന ഒരു ഫോർമുലയാണ്.
ഒരു എംഎൽഎയുടെ വോട്ടിന്റെ മൂല്യം = ആകെ ജനസംഖ്യ/ നിയമസഭയിലെ ആകെ അംഗങ്ങൾ X 1000. ഉത്തർപ്രദേശിൽ, അത് 8,38,49,905/403 X 1000 = 208 ആയിരിക്കും.
അസംബ്ലിയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ ഫോർമുല പ്രകാരം ചെയ്ത ശേഷം, എല്ലാ എംഎൽഎ വോട്ടുകളുടെയും മൊത്തം ഇലക്‌ട്രൽ മൂല്യം ഏകദേശം 5.49 ലക്ഷം വരും
ഇതിന് ശേഷമാണ് എംപിയുടെ വോട്ടിന് മൂല്യം കൽപ്പിക്കുന്നത്. എംഎൽഎ വോട്ടുകളുടെ മൂല്യം / മൊത്തം എംപിമാരുടെ ആകെ മൂല്യം. അതാണ് ഓരോ എംപിയുടെയും വോട്ടിന്റെ മൂല്യം. നോമിനേറ്റഡ് എംപിമാർക്കോ എംഎൽഎമാർക്കോ വോട്ട് ചെയ്യാൻ കഴിയില്ല.
മൊത്തം വോട്ടർമാരുടെ മൂല്യം ഏകദേശം 11 ലക്ഷം വരും. എൻഡിഎയും എൻഡിഎ ഇതര കക്ഷികളായ ശിരോമണി അകാലിദൾ, ജെഎംഎം, വൈഎസ്ആർസിപി എന്നിവയും കണക്കിലെടുത്താൽ, മുർമു 60 ശതമാനത്തിലധികം വോട്ടുകൾ നേടാനുള്ള സാധ്യതയുണ്ട്. ക്രോസ് വോട്ടിംഗ് സാധ്യമാണ് എന്നിരുന്നാലും അതിന്റെ വിടവ് വളരെ വലുതാണ്.
അഞ്ച് വർഷമാണ് ഒരു രാഷ്ട്രപതിയുടെ സേവനം.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.