ആഭ്യന്തര വിമാനങ്ങളില്‍ (domestic flights) സിഖ് (Sikhs) യാത്രക്കാര്‍ ആറ് ഇഞ്ച് വരെ നീളമുള്ള കൃപാണ്‍ കൊണ്ടുപോകുന്നത് നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി (Delhi High Court) കേന്ദ്രത്തിന് നോട്ടീസ് അയച്ചു. മതാചാരത്തിന്റെ ഭാഗമായി സിഖുകാർ ധരിക്കുന്ന വാളാണ് കൃപാൺ.
എന്നാൽ ഇത് സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാർച്ച് നാലിന് പുറപ്പെടുവിച്ച വിജ്ഞാപനം സ്റ്റേ ചെയ്യാൻ ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. എതിർ കക്ഷികളോട് മറുപടി നൽകാൻ ആവശ്യപ്പെട്ട് ഹൈക്കോടതി (High court) ഹര്‍ജി ഡിസംബര്‍ 15 ലേക്ക് മാറ്റി.
വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുവദിക്കാവുന്ന കൃപാണ്‍ 'അനുയോജ്യമായി രൂപകല്‍പ്പന ചെയ്തതാണോയെന്ന് ഉറപ്പാക്കാനും ' നാല് സെന്റി മീറ്ററില്‍ കൂടുതല്‍ നീളമില്ലെന്നും ഉറപ്പാക്കുന്നതിനുമായി പരിഹാരങ്ങൾ നിർദ്ദേശിക്കാൻ ഒരു കമ്മിറ്റിയെ രൂപീകരിക്കണമെന്ന് ഹര്‍ജിക്കാരനായ അഭിഭാഷകന്‍ ഹര്‍ഷ് വിഭോര്‍ സിംഗാള്‍ ആവശ്യപ്പെട്ടു.
അതേസമയം, നിലവില്‍ അനുവദനീയമായ അളവിനനുസരിച്ച് വിമാനങ്ങളില്‍ കൃപാണ്‍ കൊണ്ടുവരുന്നത് വിമാനത്തിലെ സുരക്ഷക്ക് അപകടമാണ്. നിരവധി കൊലപാതക കേസുകളില്‍ കൃപാണ്‍ ഒരു ആയുധമായിരുന്നുവെന്ന് സുപ്രീം കോടതി പോലും നിരീക്ഷിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ വിമാന യാത്രകളില്‍ കൃപാണ്‍ ധരിക്കുന്നത് സുരക്ഷയെ ബാധിക്കുമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.
ആഭ്യന്തര വിമാനങ്ങളില്‍ കൃപാണ്‍ കൊണ്ടുപോകാനുള്ള അനുമതി, സിവില്‍ ഏവിയേഷന്റെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് വിരുദ്ധമാണ്. വിമാനങ്ങള്‍ ഹൈജാക്ക് ചെയ്ത ചരിത്രങ്ങളുണ്ടായിരുന്നിട്ടും കൂടുതല്‍ ചിന്തിക്കാതെയാണ് ഈ ഉത്തരവ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
see also : അണ്ണാ ഡിഎംകെയ്ക്ക് 'ഇരട്ടത്തല' ഒ പന്നീര്‍ശെല്‍വത്തിന് അനുകൂലമായി മദ്രാസ് ഹൈക്കോടതി
അതേസമയം, ഈ മാസം ആദ്യം ആഭ്യന്തര വിമാനങ്ങളില്‍ സിഖ് യാത്രക്കാര്‍ കൃപാണ്‍ കൊണ്ടുപോകുന്നത് നിരോധിക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഹര്‍ജിക്കാരനായ ഹിന്ദുസേനയ്ക്ക് ഹൈക്കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യത്തോടെ ഹര്‍ജി തള്ളുന്നുവെന്നാണ് ബെഞ്ച് അന്ന് വ്യക്തമാക്കിയത്.
സിഖുകാര്‍ക്ക് നല്‍കിയ ഇളവ് വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും സുരക്ഷക്കും ഒപ്പം യാത്രക്കാരുടെ സുരക്ഷക്കും ഭീഷണിയാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
ഇതിന് പുറമെ, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം വ്യക്തികളുടെ ജീവിക്കാനുള്ള മൗലികാവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഇത് ലംഘിക്കുന്നതായും വാദിച്ചു.
2020 മാര്‍ച്ച് 4-ന്, ബിസിഎഎസ് സിഖ് യാത്രക്കാര്‍ക്ക് കൃപാണ്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നു. അതേസമയം, എയര്‍പോര്‍ട്ടിലെ ജീവനക്കാർക്കോ ഓഹരി ഉടമകള്‍ക്കോ ഈ ഉത്തരവ് ബാധകമല്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 12 ന്, ബിസിഎഎസ്, ഈ ഉത്തരവ് പുതുക്കി സിഖ് ജീവനക്കാര്‍ക്കും കൃപാണ്‍ കൊണ്ടുവരാന്‍ അനുമതി നല്‍കി.
എന്നാല്‍ കഴിഞ്ഞ വര്‍ഷം, സുവര്‍ണ ക്ഷേത്രത്തില്‍ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നിലുള്ള വാളില്‍ തൊടാന്‍ ശ്രമിച്ചുവെന്നും സിഖ് പതാകയായ നിഷന്‍ സാഹിബിനെ അവഹേളിച്ചെന്നും ആരോപിച്ച് രണ്ട് യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു.
ദിവസേനയുള്ള സായാഹ്ന പ്രാര്‍ത്ഥനയ്ക്കിടെ സുവര്‍ണ ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിന്റെ റെയിലിങ്ങിലൂടെ ചാടിക്കടന്ന് സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നില്‍ സൂക്ഷിച്ചിരുന്ന വാളില്‍ തൊടാന്‍ ശ്രമിച്ചതിനാണ് യുവാവിനെ തല്ലിക്കൊന്നത്.
ഇതിന് പിന്നാലെയാണ് കപുര്‍ത്തല ജില്ലയിലെ നിജംപുര്‍ ഗ്രാമത്തില്‍ താമസിക്കുന്ന യുവാവിനെ സിഖ് പതാകയെ അവഹേളിച്ചു എന്നാരോപിച്ച് ഗുരുദ്വാരയില്‍ നിന്ന് പിടികൂടി തല്ലിക്കൊന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Central government, Delhi high court, Indian Sikh Pilgrims