ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കള്ളപ്പണക്കേസിൽ ജയിലിൽ കഴിയുന്ന ആരോഗ്യമന്ത്രി സത്യേന്ദർ ജയിനും ക്യാബിനറ്റിൽ നിന്ന് രാജിവച്ചു. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അംഗീകരിച്ചു.
ഞായറാഴ്ച വൈകിട്ടാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റ് റദ്ദാക്കണമെന്ന സിസോദിയയുടെ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് രാജി. കള്ളപ്പണം വെളുപ്പിച്ച കേസിൽ കഴിഞ്ഞ മെയ് മാസത്തിലാണ് ആരോഗ്യമന്ത്രി സത്യേന്ദർ ജയിനെ ഇഡി അറസ്റ്റ് ചെയ്തത്.
മദ്യനയ അഴിമതിക്കേസിലെ അറസ്റ്റിൽ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. സിബിഐ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്നാണ് മനീഷ് സിസോദിയ ഹർജിയിൽ ആരോപിച്ചത്. കേസ് ഇന്ന് വൈകിട്ട് കോടതി കേട്ടു. എന്നാൽ നിലവിൽ സുപ്രീംകോടതി നേരിട്ട് ഇടപെടൽ നടത്തേണ്ട സാഹചര്യമില്ലെന്ന ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നേരത്തെ കോടതി അടിയന്തരമായി ഇടപെട്ടത് മാധ്യമപ്രവർത്തകരും ഭരണകൂടവും തമ്മിലുള്ള കേസുകളിലായിരുന്നു. ആ പ്രത്യേക സാഹചര്യം ഇവിടെ ഇല്ല. ഡൽഹിയിൽ നടന്ന സംഭവം എന്ന നിലയിൽ എല്ലാം നേരിട്ട് സുപ്രീംകോടതിയിലേക്ക് എത്തേണ്ടതില്ലെന്നും കോടതി നീരീക്ഷിച്ചു.
ഇടപെടുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സുപ്രീംകോടതി പറഞ്ഞു. സിസോദിയ്ക്ക് ജാമ്യത്തിനായി ഹൈക്കോടതിയടക്കം മറ്റു നിയമവഴികൾ തേടാമെന്നും കോടതി വ്യക്തമാക്കി. അഞ്ച് ദിവസത്തേക്കാണ് സിസോദിയയെ ഇന്നലെ കോടതി സിബിഐ കസ്റ്റഡിയിൽ നല്‍കിയത്.
24 മണിക്കൂർ സിസിടിവി നിരീക്ഷണമുള്ള മുറിയിൽ മാത്രമേ ചോദ്യം ചെയ്യൽ പാടുള്ളൂവെന്നാണ് കോടതി ഉത്തരവ്. എല്ലാ ദിവസവും വൈകുന്നേരം ആറ് മുതൽ ഏഴ് മണി വരെ അഭിഭാഷകരെ കാണാനും അനുമതിയുണ്ട്.
പുതിയ മദ്യനയം എങ്ങനെ തയാറാക്കി, ആരാണ് ഒപ്പിട്ടത്, മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനത്തിലേക്ക് നയിച്ച ചര്‍ച്ചകള്‍ തുടങ്ങിയവ വിശദമാക്കുന്ന രേഖകള്‍ കാണാനില്ലെന്നാണ് സിബിഎ കണ്ടെത്തൽ. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകൾ കവിത ഡൽഹിയിലെ മദ്യനയത്തിൽ ഇടപെട്ടോ എന്നും പരിശോധിക്കും.
സിസോദിയയുടെ അറസ്റ്റിനെ കോൺഗ്രസ് ഡല്‍ഹി ഘടകം സ്വാഗതം ചെയ്തിരുന്നു. എന്നാൽ പ്രതിപക്ഷം ഒന്നടങ്കം നീക്കത്തെ എതിർക്കുന്ന പശ്ചാത്തലത്തിൽ, പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ ലക്ഷ്യം വയ്ക്കുന്നു എന്ന പ്രസ്താവനയാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം പുറത്തിയറക്കിയത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.