എതിർപ്പുകൾക്കൊടുവിൽ കൂടുതൽ സ്കൂളുകളിൽ വിദ്യാർഥികൾക്ക് മുട്ട (Egg) വിതരണം ചെയ്യാൻ ഒരുങ്ങി കർണാടക സർക്കാർ (Karnataka government). അടുത്ത അധ്യയന വർഷം മുതലായിരിക്കും സംസ്ഥാനത്തെ കൂടുതൽ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ (mid-day meal) മുട്ട ഇടം നേടുക. മുട്ട കഴിക്കാത്തവർക്ക് പകരം പഴങ്ങളോ മറ്റോ നൽകണമെന്നും നിർദേശമുയർന്നു.
കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പിന്നോക്കം നിൽക്കുന്ന ഏഴ് ജില്ലകളിലെ സ്കൂളുകളിൽ കഴിഞ്ഞ വർഷം ഡിസംബറിൽ മുട്ട വിതരണം ചെയ്യാൻ തുടങ്ങിയിരുന്നു. എന്നാൽ, സ്കൂളുകളിൽ മുട്ട വിതരണം ചെയ്യുന്നതിനെ സംസ്ഥാനത്തെ പല സമുദായങ്ങളും സംഘടനകളും എതിർത്തിരുന്നു. ലിങ്കായത്ത്, ജെയിൻ സമുദായങ്ങൾ ഇതിനെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. എന്നാൽ വിദ്യാർഥികളും മാതാപിതാക്കളും തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണുണ്ടായത്.
ഒരു മുട്ടക്ക് 6.5 രൂപ എന്ന നിരക്കിൽ പദ്ധതി നടപ്പിലാക്കാൻ വേണ്ട ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു. വിഷയം സംസ്ഥാന ധനകാര്യവകുപ്പിന്റെ പരിഗണനയിലാണെന്നും പദ്ധതിയെക്കുറിച്ച് കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
Also Read-
ലേണേഴ്‌സ് ലൈസന്‍സിന് ഇനി RTO ഓഫീസിൽ പോകേണ്ട; പുതിയ ചുവടുവെയ്പുമായി തമിഴ്നാട്“എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും കുട്ടികൾക്ക് മുട്ട നൽകാനാണ് നിർദ്ദേശം. ഇതു സംബന്ധിച്ച ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഒറ്റയടിക്ക് സംസ്ഥാനത്തുടനീളം പദ്ധതി വ്യാപിപ്പിക്കാൻ കഴിഞ്ഞിയില്ലെങ്കിലും സാവധാനം കൂടുതൽ ജില്ലകൾ പട്ടികയിൽ ചേർക്കപ്പെടും. ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കിയപ്പോൾ കുട്ടികൾക്കിടയിലെ പോഷകാഹാര നിലവാരം മെച്ചപ്പെടുന്നുണ്ടോ എന്നതിനെക്കുറിച്ച് സംസ്ഥാനം ഒരു പഠനം നടത്തി. ആ പഠനത്തിലെ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണ്,” ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞതായി ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
പദ്ധതിയിലേക്ക് കൂടുതൽ ജില്ലകൾ ചേർക്കുന്നതിനെക്കുറിച്ച് ആലോചിച്ചു വരികയാണെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു. ''എല്ലാ കുട്ടികളെയും മുട്ട കഴിക്കാൻ നമുക്ക് നിർബന്ധിക്കാനാവില്ല. അതുകൊണ്ടു തന്നെ ബദൽ മാർഗങ്ങൾ ആവശ്യമാണ്. മൈസൂർ ആസ്ഥാനമായുള്ള സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനോട് (Central Food Technological Research Institute)
ഇത്തരം ബദൽ മാർഗങ്ങൾ നിർദ്ദേശിക്കാൻ ഞങ്ങൾ അഭ്യർത്ഥിച്ചിരുന്നു. സോയ, നിലക്കടല, ശർക്കര തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ വന്നു. കുട്ടികളിലെ പോഷകാഹാരക്കുറവ് നികത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം'', അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read-
വർക്ക് ഫ്രം ഹോമിന് പ്രിയമേറുന്നു; 50% പ്രൊഫഷണലുകളും ജോലി മാറ്റം ആഗ്രഹിക്കുന്നുവെന്ന് സർവേ നിലവിൽ, 13 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ മുട്ട ചേർത്തിട്ടുള്ളത്. തമിഴ്‌നാട് (എല്ലാ ദിവസവും), ആന്ധ്രാപ്രദേശ് (ആഴ്ചയിൽ അഞ്ച് ദിവസം), തെലങ്കാന, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (ആഴ്ചയിൽ മൂന്ന് തവണ), ജാർഖണ്ഡ്, ഒഡീഷ, ത്രിപുര, പുതുച്ചേരി (ആഴ്ചയിൽ രണ്ടുതവണ), ബീഹാർ, കേരളം, മിസോറാം, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ലഡാക്ക്, അസം (ആഴ്ചയിൽ ഒരിക്കൽ), സിക്കിം (മാസത്തിൽ ഒരിക്കൽ) എന്നീ സംസ്ഥാനങ്ങളാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.