ന്യൂഡൽഹി: മരണത്തിലും അഞ്ചുപേർക്ക് ജീവനേകിയാണ് കുഞ്ഞു ധനിഷ്ത മടങ്ങിയത്. ഡൽഹി രോഹിണി സ്വദേശികളാണ് അനീഷ് കുമാർ-ബബിത ദമ്പതിളുടെ മകളായ ഈ ഇരുപതുമാസക്കാരിയുടെ ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങൾ മരണക്കിടക്കയിൽ കഴിയുന്ന അഞ്ച് പേർക്കാണ് ജീവനേകുന്നത്. രണ്ടാം പിറന്നാൾ ആഘോഷിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ധനിഷ്തയെ മരണം കവർന്നത്.
തങ്ങളുടെ കുഞ്ഞുമാലാഖ പോയതിന്‍റെ തീവ്രവേദനയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സ്വയം സന്നദ്ധരാവുകയായിരുന്നു. തങ്ങളുടെ മകളിലൂടെ കുറച്ച് പേർക്ക് ജീവിതം നൽകാമെന്ന ആഗ്രഹത്തിലാണ് ഇതിന് അവർ തയ്യാറായത്. ധനിഷ്തയുടെ ഹൃദയം, വൃക്കകൾ, കരൾ, കോര്‍ണിയ എന്നിവയെല്ലാം ദാനം ചെയ്തു. അഞ്ചുമാസം മാത്രം പ്രായം ഉള്ള കുരുന്ന് ഉൾപ്പെടെ അഞ്ചു പേരിലൂടെ ധനിഷ്തയുടെ അവയവങ്ങൾ ഇനിയും പ്രവര്‍ത്തിക്കും.
ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കളിക്കുന്നതിനിടെ ഒന്നാംനിലയിലുള്ള വീടിന്‍റെ ബാൽക്കണിയിൽ നിന്നും ധനിഷ്ത താഴേക്ക് വീണത്. അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബോധം വീണ്ടെടുത്തിരുന്നില്ല. ജനുവരി 11ന് കുട്ടിയുടെ മസ്തിഷ്ക മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതോടെയാണ് മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്.
'ആശുപത്രിയിൽ കഴിയേണ്ടി വന്ന ദിവസങ്ങളിൽ അവയവങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് നിരവധി ആളുകൾ മരണപ്പെടുന്നത് കണ്ടിരുന്നു. ഡോക്ടറോട് ചോദിച്ചപ്പോൾ അവയവദാതാക്കളുടെ ദൗർലഭ്യം ഉണ്ടെന്നാണ് പറഞ്ഞത്. മകൾ തിരികെ വരുമെന്ന എല്ലാ പ്രതീക്ഷയും അവസാനിച്ചതോടെ അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു'. ധനിഷ്തയുടെ പിതാവ് അനീഷ് കുമാർ പറയുന്നു.
'ഞങ്ങൾക്ക് മകളെ നഷ്ടമായി. ആ വിധി മറ്റൊരാൾക്കും ഉണ്ടാകരുതെന്ന് ആഗ്രഹിച്ചു. അതുകൊണ്ടാണ് ആവശ്യമുള്ളവർക്ക് മകളുടെ അവയവം ദാനം ചെയ്യാൻ ഞങ്ങള്‍ തന്നെ സന്നദ്ധത അറിയിച്ചത്. അവൾ ഞങ്ങൾക്കൊപ്പമില്ല എങ്കിലും അവളുടെ അവയവങ്ങൾ വഹിക്കുന്നവരിലൂടെ അവൾ ജീവിക്കുന്നത് കാണാൻ കഴിയും. സന്തോഷവാനാണെന്ന് പറയില്ല പക്ഷെ നിരവധി രോഗികളുടെ ജീവൻ രക്ഷപ്പെടാൻ കാരണമായ മകളെയോർക്കുമ്പോൾ അഭിമാനമുണ്ട്.. വേദനനിറഞ്ഞ ഓർമ്മകൾ ഈ അഭിമാന മുഹൂർത്തം കൊണ്ട് തരണം ചെയ്യും' കുമാർ കൂട്ടിച്ചേർത്തു.
അവയവദാനത്തെ പറ്റി നിലനിൽക്കുന്ന മിഥ്യാധാരണകൾ സംബന്ധിച്ചും പ്രതികരിച്ച കുമാർ, ഇത്തരം ചിന്തകള്‍ മാറ്റി ആളുകൾ അവയവദാനത്തിന് സന്നദ്ധത കാണിക്കണമെന്നും അറിയിച്ചു. 'അവയവം ദാനം ചെയ്തവർ അടുത്ത ജന്മത്തിൽ ആ അവയവങ്ങൾ ഇല്ലാതെ ജനിക്കുമെന്ന തരത്തിൽ ചില മിഥ്യാധാരണകൾ നിലവിലുണ്ട്. അത്തരം കാര്യങ്ങളിൽ വിശ്വസിക്കരുത്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാന്‍ ഒരു അവസരം ലഭിച്ചാൽ അത് ചെയ്യണം'. കുമാർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Delhi, India, Organ donation myths