ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി അധികാര തുടര്‍ച്ച ഉറപ്പിച്ചതിനു പിന്നാലെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ച് നരേന്ദ്ര മോദി. ജൂണ്‍ 28- 29 തീയതികളില്‍ ജപ്പാനിലെ ഒസാകയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് എത്തുമ്പോഴാകും കൂടിക്കാഴ്ച. ഇന്നലെ ഇരുവരും ഇതുസംബന്ധിച്ച തീരുമാനത്തിലെത്തി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച നരേന്ദ്ര മോദിയെ അഭിനന്ദിക്കാന്‍ വിളിച്ചപ്പോഴാണ് കൂടിക്കാഴ്ചയെ കുറിച്ച് പരാമര്‍ശമുണ്ടായത്. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ സാധ്യതകളും ചര്‍ച്ചയായി. മോദി നേതൃത്വം നല്കുന്ന ബിജെപിയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ 302 സീറ്റുകള്‍ ലഭിച്ചിരുന്നു.
Also Read: 'മോദിയുടെ സത്യപ്രതിജ്ഞ' ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗവും എന്‍ഡിഎ നേതൃയോഗവും ഇന്ന്മോദിയുടെ രണ്ടാം മന്ത്രിസഭ എന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും എന്നത് സംബന്ധിച്ച് ഇന്ന് ധാരണയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സത്യപ്രതിജ്ഞക്ക് മുന്നോടിയായി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗവും എന്‍ഡിഎ നേതൃയോഗവും ഇന്ന് ചേരും. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുക്കും. അതിന് ശേഷം മോദി രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.
ഇന്നലെ കേന്ദ്ര മന്ത്രി സഭാ യോഗം ചേര്‍ന്ന് പതിനാറാം ലോക്സഭ പിരിച്ചു വിടാന്‍ ശുപാര്‍ശ ചെയ്യുകയും തുടര്‍ന്ന് പ്രധാനമന്ത്രി രാഷ്ട്രപതിക്ക് രാജിക്കത്ത് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പുതിയ മന്ത്രിസഭ സംബന്ധിച്ച പ്രാഥമിക ധാരണ ഇന്നത്തെ യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.