ന്യൂഡല്‍ഹി: കഴുതപ്പാല് കൊണ്ട് നിര്‍മ്മിച്ച സോപ്പുകള്‍ ഉപയോഗിക്കുന്നത് സ്ത്രീകളുടെ ശരീര സൗന്ദര്യംനിലനിര്ത്താന് സഹായിക്കുമെന്ന് മുന്‍ കേന്ദ്ര മന്ത്രി മനേക ഗാന്ധി. ഈ പ്രസ്താവന നടത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. യുപിയിലെ ബാല്ദിറായിലെ പൊതുപരിപാടിക്കിടെയാണ് മനേകയുടെ പരാമര്‍ശം.
‘സൗന്ദര്യ റാണിയായിരുന്ന ക്ലിയോപാട്ര കഴുതപ്പാലിലാണ് കുളിച്ചിരുന്നത്. കഴുതപ്പാല് കൊണ്ട് നിര്‍മ്മിക്കുന്ന സോപ്പുകള്‍ക്ക് ഏകദേശം 500 രൂപയാണ് വില. എന്തുകൊണ്ടാണ് കഴുതപ്പാല് കൊണ്ടും, ആട്ടിന്‍പ്പാല്‍ കൊണ്ടും സോപ്പുകള്‍ ഉണ്ടാക്കാന്‍ തുടങ്ങാത്തത്?’ മനേക ചോദിച്ചു.
‘നിങ്ങള്‍ ഒരു കഴുതയെ കണ്ടിട്ട് എത്രനാളായി. അവയുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അലക്കുകാര്‍ ഇപ്പോള്‍ കഴുതകളെ ഉപയോഗിക്കുന്നത് കുറഞ്ഞിരിക്കുന്നു. കഴുതകളുടെ എണ്ണം കുറയുന്നതായി ലഡാക്കിലെ ഒരു സമുദായവും പറഞ്ഞിരുന്നു. അതിന് ശേഷം അവര്‍ കഴുതപ്പാല് ശേഖരിക്കാന്‍ തുടങ്ങി. ആ പാല് കൊണ്ട് സോപ്പുണ്ടാക്കാനും ആരംഭിച്ചു. കഴുതപ്പാല് കൊണ്ട് നിര്‍മ്മിച്ച സോപ്പ് ഉപയോഗിച്ചാല്‍ സ്ത്രീ സൗന്ദര്യം എക്കാലവും നിലനില്ക്കും,’ മനേക ഗാന്ധി പറഞ്ഞു.
അതേസമയം മരങ്ങളും ലോകത്ത് കുറഞ്ഞുവരികയാണെന്നും മനേക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
‘വിറകിന് ഇന്ന് വലിയ വിലയാണ്. 15000-20000 രൂപ വരെയാണ് വിറകിന്റെ വില. മരണാനന്തര ചടങ്ങുകള്‍ക്ക് വിറകുപയോഗിക്കുന്നുണ്ട്. വില കൂടുന്നത് പാവപ്പെട്ടവരെയാണ് ബാധിക്കുന്നത്. ഇനി അരോമാറ്റിക് വസ്തുക്കള്‍ ചേര്‍ത്ത ഉണക്ക ചാണകം സംസ്കാരത്തിനായി ഉപയോഗിക്കണം. ഇത് മരണാനന്തര ചടങ്ങുകളുടെ ചെലവ് 1500 മുതല്‍ 2000 വരെയായി കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല ഈ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിലൂടെ ലക്ഷങ്ങള്‍ നേടാനും സാധിക്കും,’ മനേക ഗാന്ധി പറഞ്ഞു.
‘മൃഗങ്ങളെ വളർത്തി നിങ്ങള്‍ ഉപജീവന മാര്‍ഗ്ഗം കണ്ടെത്തണം എന്ന് ഞാന്‍ പറയില്ല. ആടിനെയോ പശുവിനെയോ വളര്‍ത്തി ആരും ധനികരായിട്ടില്ല. ആടിനോ പശുവിനോ അസുഖം വന്ന് ചത്തുപോയാല്‍ ലക്ഷങ്ങളാണ് നഷ്ടമുണ്ടാകുക. ഇത്തരം മൃഗങ്ങളെ മേയ്ക്കാന്‍ സ്ത്രീകളെയാണ് സാധാരണയായി ചുമതലപ്പെടുത്തുക. എത്രമാത്രം അവര്‍ക്ക് ഇതൊക്കെ ചെയ്യാനാകും. അതുകൊണ്ടാണ് ഈ രീതിയെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നത്,’ മനേക ഗാന്ധി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.