കൃത്യമായ മാർഗനിർദ്ദേശം പാലിച്ച് മാത്രമേ മരുന്നുകൾ നിർമ്മിക്കാൻ പാടുള്ളൂവെന്ന് കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. മാർഗനിർദ്ദേശം പാലിച്ച് ആവശ്യമായ ടെസ്റ്റുകൾ നടത്തി മാത്രമേ മരുന്നുകൾ പുറത്തിറക്കാൻ പാടുള്ളൂ എന്നാണ് നിർദ്ദേശം. ഇന്ത്യയിൽ നിർമ്മിച്ച കഫ് സിറപ്പുകൾ ഗാംബിയയിലെ കുട്ടികളുടെ മരണത്തിന് കാരണമായെന്ന അനുമാനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന വിഷയത്തിൽ ഇടപെടൽ നടത്തിയിരുന്നുവെന്ന് ന്യൂസ് 18 നടത്തിയ പ്രത്യേക അന്വേഷണത്തിൽ വ്യക്തമായി.
സോനിപത് ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുന്ന കഫ് സിറപ്പുകളിൽ അമിതമായ അളവിൽ ഡൈഎഥലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും ഉപയോഗിച്ചിരുന്നുവെന്ന് ലോകാരോഗ്യ സംഘടന നടത്തിയ ലബോറട്ടറി വിശകലനത്തിൽ നിന്ന് വ്യക്തമായിരുന്നു. ഇത് ശരീരത്തിനെ മോശമായി ബാധിക്കുകയും കിഡ്നിയുടെ പ്രവർത്തനത്തെ കുഴപ്പത്തിലാക്കുകയും ചെയ്യുമെന്നും കണ്ടെത്തിയിട്ടുണ്ട്.
മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുന്നതിന് നിർദ്ദിഷ്ട മാനദണ്ഡങ്ങൾ ഉപയോഗിച്ച് ആവശ്യമായ പരീക്ഷണങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ (ഐപിസി) എഴുതിയ കത്ത് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മരുന്ന് നിർമ്മാണ കമ്പനികൾക്ക് ഈ കത്ത് നേരിട്ട് അയച്ചിട്ടുണ്ട്.
രാജ്യത്ത് മരുന്നുകൾക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് ഉത്തരവാദിത്തമുള്ള ഏജൻസിയാണ് ഐപിസി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായാണ് ഇത് പ്രവർത്തിക്കുന്നത്. ഇന്ത്യൻ ഫാർമക്കോപ്പിയ റഫറൻസ് സ്റ്റാൻഡേർഡ് (ഐപിആർഎസ്) മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് മാത്രമേ ഇന്ത്യയിൽ മരുന്ന് നിർമ്മാണം പാടുള്ളൂവെന്ന് ഡിസിജിഐ, വി ജി സോമാനി ഒക്‌ടോബർ 10-ന് കമ്പനികൾക്ക് അയച്ചിട്ടുള്ള കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also read : രാജ്യത്ത് നാല് കഫ് സിറപ്പുകൾക്ക് നിരോധനം
ഐപിസി കാറ്റലോഗിൽ 660 ഐപിആർഎസുകളും 345 മാനദണ്ഡങ്ങളും പട്ടികപ്പെടുത്തിയിട്ടുണ്ട്. ഐപിസി വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാവും. ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളും ടെസ്റ്റിംഗ് ലബോറട്ടറികളും ഐപിസിയുടെ റഫറൻസ് മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. 1940-ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമം അനുസരിച്ച് ഐപിസിയുടെ റഫറൻസ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർഥിക്കുകയാണെന്ന് വി ജി സോമാനി പറഞ്ഞു.
കമ്മീഷൻ ഏറ്റവും പുതിയതായി മൊത്തം 1000 ഐപിആർഎസുകളും ഇംപ്യൂരിറ്റി മാനദണ്ഡങ്ങളും നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയതായി ഐപിസി സെക്രട്ടറി കം സയന്റിഫിക് ഡയറക്ടർ ഡോ രാജീവ് സിംഗ് രഘുവംഷി ഒക്‌ടോബർ ഏഴിന് ഡിസിജിഐക്ക് എഴുതിയ കത്തിൽ പറയുന്നുണ്ട്. മരുന്ന് നിർമ്മാണത്തിലെ അപാകതകൾ ഒഴിവാക്കുന്നതിനായി ഇന്ത്യയിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടത്താൻ ഐപിസി പദ്ധതിയിടുന്നുണ്ട്.
ആരോഗ്യ മന്ത്രാലയത്തിലെ റെഗുലേഷൻസ് ജോയിന്റ് സെക്രട്ടറി ഡോ മൻദീപ് ഭണ്ഡാരിയും ഡിജിസിഐക്ക് അയച്ച കത്തിൽ ഒപ്പ് വെച്ചിട്ടുണ്ട്. മെഡിക്കൽ സ്റ്റാൻഡിംഗ് നാഷണൽ കമ്മിറ്റി വൈസ് ചെയർപേഴ്‌സൺ വൈ കെ ഗുപ്തയുടെ നേതൃത്വത്തിൽ വിഷയം പരിശോധിക്കാൻ നാലംഗ സമിതിയെയും കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡോ. പ്രജ്ഞ യാദവ്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ എപ്പിഡെമിയോളജി വിഭാഗത്തിൽ നിന്നുള്ള ഡോ. ആർതി ബെൽ, ജോയിന്റ് ഡ്രഗ് കൺട്രോളർ എ.കെ. പ്രധാൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.
Tags: Medicine, Who guideline