• HOME
  • »
  • NEWS
  • »
  • india
  • »
  • വ്യാപക അക്രമം: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും

വ്യാപക അക്രമം: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും

ബംഗാള്‍ ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍ ഞായറാഴ്ച ആണ് വോട്ടെടുപ്പ്.

അക്രമികൾ മോട്ടോർ സൈക്കിൾ കത്തിച്ചപ്പോൾ

അക്രമികൾ മോട്ടോർ സൈക്കിൾ കത്തിച്ചപ്പോൾ

  • News18
  • Last Updated :
  • Share this:
    കൊൽക്കത്ത: വ്യാപക അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളില്‍ അവസാനഘട്ട തെരഞ്ഞെടുപ്പിനുളള പരസ്യപ്രചാരണ സമയം തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെട്ടിക്കുറച്ചു. ഇന്ന് രാത്രി പത്ത് മണിവരെ ആണ് അനുവദിച്ചിട്ടുള്ള സമയം. അക്രമങ്ങള്‍ സംബന്ധിച്ച് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

    ഇതിനിടെ, തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബി.ജെ.പിയുടെ പാവയാണെന്ന് മമതാ ബാനര്‍ജി ആരോപിച്ചു. ബംഗാള്‍ ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍ ഞായറാഴ്ച ആണ് വോട്ടെടുപ്പ്.

    ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ഏഴാംഘട്ട പ്രചാരണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സംഘര്‍ഷം വ്യാപകമായതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ നടപടി. ഇന്ന് രാത്രി പത്ത് മണിക്ക് പരസ്യപ്രചാരണം അവസാനിക്കും. ഭരണഘടനയിലെ പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 324 പ്രകാരമാണ് കമ്മിഷന്‍റെ നടപടി.

    'അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം'; തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്കും മോദിക്കും കീഴിലെന്ന് മമതാ ബാനർജി

    രാജ്യത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ അധികാരം ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് നിരീക്ഷകരുമായി ഇന്നലെ രണ്ട് തവണ ചര്‍ച്ച നടത്തിയ ശേഷമാണ് കമ്മിഷന്‍ തീരുമാനമെടുത്തത്. സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. ബംഗാള്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ആഥേയ ഭട്ടാചാര്യ, എ.ഡി.ജി രാജീവ് കുമാര്‍ എന്നിവരെ കമ്മീഷന്‍ നീക്കുകയും ചെയ്തു.

    ഈശ്വര ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തി അക്രമികളെ കണ്ടെത്തുമെന്ന് കരുതുന്നതായും കമ്മിഷന്‍ അറിയിച്ചു. ഉദ്യോഗസ്ഥരെ മാറ്റിയത് ബി.ജെ.പിക്ക് വേണ്ടിയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ആര്‍.എസ്.എസിന്റെ ആളുകളാണെന്നും മമതാ ബാനര്‍ജി കുറ്റപ്പെടുത്തി.

    കഴിഞ്ഞദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് അക്രമ സംഭവങ്ങള്‍ വ്യാപകമായത്. ഞായറാഴ്ച നടക്കുന്ന അവസാനഘട്ടത്തില്‍ ബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മറ്റ് ഏഴ് സംസ്ഥാനങ്ങളിലെ 50 മണ്ഡലങ്ങളില്‍ പരസ്യപ്രചാരണം നാളെ അവസാനിക്കും.

    First published: