പാകിസ്ഥാനിലെ (Pakistan) ഭീകര കേന്ദ്രങ്ങളും അതിനോട് അനുബന്ധിച്ചുള്ള ലോഞ്ച് പാഡുകളും ഇന്ത്യയുടെ നിയന്ത്രണരേഖയ്ക്ക് (Line Of Control - LOC) സമീപത്തേക്ക് മാറ്റിയതായി റിപ്പോർട്ട്. ന്യൂസ് 18ന് ലഭിച്ചിട്ടുള്ള എക്സ്ക്ലൂസീവ് വിവരങ്ങൾ പ്രകാരം എല്ലാ ഭീകരകേന്ദ്രങ്ങളും ലോഞ്ച് പാഡുകളും ഇന്ത്യൻ അതിർത്തിയോട് അടുത്ത് ചുരുങ്ങിയ കിലോമീറ്റർ പരിധിക്കുള്ളിലാണ് ഇപ്പോൾ വിന്യസിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റം ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ഇത് ചെയ്തിട്ടുള്ളതെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്. ലഷ്‌കർ-ഇ-തൊയ്ബ (LeT), ജയ്‌ഷെ മുഹമ്മദ് (JeM), ഹിസ്ബുൾ മുജാഹിദ്ദീൻ (HM) തുടങ്ങിയ ഗ്രൂപ്പുകളുടേതാണ് ഈ ഭീകര ക്യാമ്പുകൾ.
“നിലവിലെ ഭീകര ക്യാമ്പുകൾ നിലനിൽക്കുന്ന പ്രദേശങ്ങളുടെ മാപ്പുകൾ പരിശോധിക്കുമ്പോൾ വ്യക്തമാവുന്നത് അവയ് ക്കെല്ലാം വ്യത്യസ്ത പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള വഴിയും ഉണ്ടെന്നാണ്. ഇന്ത്യൻ സേനയെ തെറ്റിദ്ധരിപ്പിക്കാനും നേരിട്ടുള്ള വെടിവെപ്പ് ഒഴിവാക്കാനുമാണിത്,” സോഴ്സുകൾ പറയുന്നു. എല്ലാ ലോഞ്ച് പാഡുകളിലും പരിശീലനം ലഭിച്ചിട്ടുള്ള തീവ്രവാദികൾ തയ്യാറായി നിൽക്കുകയാണ്. പാകിസ്ഥാൻെറ രഹസ്യാന്വേഷണ ഏജൻസിസായ ഐഎസ്ഐ ആണ് ഈ ഭീകരഗ്രൂപ്പുകളെ നേരിട്ട് നിയന്ത്രിക്കുന്നതെന്ന് സിഎൻഎൻ ന്യൂസ് 18ന് ലഭിച്ചിട്ടുള്ള വിവരങ്ങളിൽ നിന്ന് വ്യക്തമാണ്.
ഡ്രോണുകൾ വഴി 300 ഓളം ചെറു ആയുധങ്ങൾ പാകിസ്ഥാൻ നേരിട്ട് ഇന്ത്യയിലേക്ക് ഇറക്കിയതായാണ് റിപ്പോർട്ട്. ഭീകരരുടെ നുഴഞ്ഞുകയറ്റം ഐഎസ്‌ഐക്ക് ഒരു "ബോണസ്" ആയിരിക്കുമെന്നും സോഴ്സുകൾ പറയുന്നു. ശ്രീനഗറിലും പരിസരത്തുമായാണ് ഈ ആയുധങ്ങൾ എത്തിച്ചിരിക്കുന്നത്. സിവിലിയൻമാരെ ആക്രമിക്കാൻ തന്നെയാണ് ലക്ഷ്യമെന്നും വാർത്താസ്രോതസ്സുകൾ കൂട്ടിച്ചേർക്കുന്നു.
read also : കടൽക്കുതിപ്പിനൊരുങ്ങി ഐഎൻഎസ് വിക്രാന്ത് ; ഫൈറ്റർ ജെറ്റുകളുടെ ലാന്റിംങ് ട്രയൽസ് ഉടൻ
ലഷ്‌കർ ഇ തൊയ‍്‍ബെക്ക് വേണ്ടിയും ജെയ്‌ഷെ മുഹമ്മദിന് വേണ്ടിയും പ്രവർത്തിക്കുന്ന 50ഓളം വിദേശ ഭീകരർ ഇതിനകം ശ്രീനഗറിലെ പ്രധാന പട്ടണത്തിലുണ്ട്. എല്ലാ സൗകര്യങ്ങളും ലഭിച്ചിട്ടുള്ളതിനാൽ അവർ സുഖകരമായി പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. അവസരം കിട്ടിയാൽ അവർ ഭീകര പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും സോഴ്സുകൾ വ്യക്തമാക്കുന്നു.
വെടിനിർത്തൽ കരാർ ലംഘിക്കാൻ ഭീകര സംഘടനകൾ സൈന്യത്തിനുമേൽ സമ്മർദം ചെലുത്തുന്നതിനാൽ പാകിസ്ഥാൻ ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ വർധിപ്പിക്കാൻ ശ്രമിക്കുകയാണ്.
പരിശീലനം ലഭിച്ച ധാരാളം പേർ പെഷവാർ, ബഹവൽപൂർ, മുസാഫറാബാദ് എന്നിവിടങ്ങളിൽ തമ്പടിച്ചിട്ടുണ്ട്. താലിബാൻ നിർബന്ധിച്ച് തിരിച്ചയച്ചതിനെത്തുടർന്ന് അഫ്ഗാൻ അതിർത്തിയായ നംഗർഹാറിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും മടങ്ങിയെത്തിവരാണ് ഇവരിൽ മിക്കവരും. നുഴഞ്ഞുകയറ്റം സാധ്യമായാൽ നിയന്ത്രണരേഖയിൽ നിന്ന് പാകിസ്ഥാൻ സൈന്യം ഈ ഭീകരവാദികളെ പിന്തുണക്കുമെന്ന് ഉറപ്പാണ്.
പാക് അധീന കശ്മീർ മേഖലയിലെ മൂന്ന് ക്ലസ്റ്ററുകളിലാണ് തീവ്രവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. മൻഷേര, മുസാഫറാബാദ്, കോട്‌ലി എന്നിവയാണ് ഈ ക്ലസ്റ്ററുകൾ. മൻഷേര ക്ലസ്റ്ററിന് കീഴിൽ ബോയി, ബാലാകോട്ട്, ഗാർഹി ഹബീബുള്ള എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത്. മുസാഫറാബാദ് ക്ലസ്റ്ററിന് ചെലബന്ദി, ഷവൈനാല, അബ്ദുല്ല ബിൻ മസൂദ്, ദുലൈ എന്നിവിടങ്ങളിൽ ക്യാമ്പുകളുണ്ട്. കോട്‌ലി ക്ലസ്റ്ററിലെ സെൻസ, കോട്‌ലി, ഗുൽപൂർ, ഫഗോഷ്, ദുബ്ഗി ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പാകിസ്ഥാൻ സൈന്യം തന്നെയാണെന്നും സോഴ്സുകൾ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Exclusive, India-Pakistan, Terrorist