ഭുവനേശ്വര്‍: പ്രശസ്ത ഡിജെ അസെക്സിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസെക്സിന്‍റെ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ചയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഏറെ ആരാധകരുള്ള ആളാണ് ഡിജെ അസെക്സ്. അതുകൊണ്ടുതന്നെ ഏറെ പ്രിയപ്പെട്ട ഡിജെയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. അക്ഷയ് കുമാര്‍ എന്നാണ് അസെക്സിന്‍റെ യഥാര്‍ഥ പേര്. എന്നാൽ ആരാധകർക്കിടയിൽ ‘സ്മൈലിങ് ഡിജെ’ എന്നാണ് അസെക്സ് അറിയപ്പെട്ടിരുന്നത്. ശനിയാഴ്ച രാത്രി ശക്തമായ ഇടിയും മിന്നലും ഉണ്ടായപ്പോൾ വീട്ടിൽ വൈദ്യുതിബന്ധം നിലച്ചിരുന്നു. ഈ സമയത്ത് അക്ഷയ് മുറിയിലായിരുന്നുവെന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
രാത്രി പത്തുമണിയോടെ ഭക്ഷണം കഴിക്കാനായി അക്ഷയ് കുമാറിനെ വിളിക്കാന്‍ പോയ വീട്ടുകാർ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നതാണ് കണ്ടത്. ഏറെ നേരം വിളിച്ചെങ്കിലും അകത്തുനിന്ന് പ്രതികരണം ഉണ്ടായിരുന്നില്ല. ഇതോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോള്‍ അക്ഷയ് കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അസെക്‌സിന്റെ മരണത്തിന് കാരണം പെൺസുഹൃത്താണെന്ന ആരോപണവുമായി വീട്ടുകാർ രംഗത്തെത്തി. അവർ പൊലീസിനും ഇത്തരത്തിൽ മൊഴി നൽകിയിട്ടുണ്ട്. പെൺസുഹൃത്ത് ചില ഫോട്ടോകളും വീഡിയോകളും കാണിച്ച് അസെക്‌സിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായും പണം ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ ആരോപിക്കുന്നു. അസെക്സിന്‍റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അസെക്സിന്‍റെ ഫോണും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.