കശ്മീരിൽ 30 വർഷത്തിനു ശേഷം ബോളിവുഡ് സിനിമാ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. റേഡിയോ കശ്മീർ റോഡ്, ദാൽ തടാകം, തുടങ്ങി വിവിധ സ്ഥലങ്ങളിൽ പുതിയ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. അജയ് ദേവ്ഗൺ നായകനാകുന്ന ‘ഭോല’ എന്ന ചിത്രത്തിന്റെ പോസ്റ്ററുകളാണ് സംസ്ഥാനത്തെ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് ആദ്യത്തെ മൾട്ടി പ്ലക്സ് തിയേറ്ററും പ്രവർത്തനം ആരംഭിച്ചിരുന്നു. 1990-കളിൽ തീവ്രവാദം ശക്തിയാർജിച്ചതിനു ശേഷം കശ്മീരിലെ സിനിമാ തിയേറ്ററുകൾ അടച്ചുപൂട്ടിയിരുന്നു. തീവ്രവാദവും അക്രമ സംഭവങ്ങളും ശക്തിയാർജിക്കുന്നതിനു മുൻപ് സിനിമാ നിർമാതാക്കളുടെ പറുദീസയായിരുന്നു കശ്മീർ. കശ്മീരിലെ സിനിമാ പ്രേമികൾക്ക് വലിയ ആവേശം പകർന്നാണ് കഴിഞ്ഞ വർഷം മൾട്ടിപ്ലക്‌സ് പ്രവർത്തനം ആരംഭിച്ചത്. സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനാൽ, പല സിനിമാ പ്രവർത്തകരും കാശ്മീർ സന്ദർശിക്കുന്നുണ്ട്. ഇവിടെ സിനിമാ സംസ്കാരം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുമായി സർക്കാരും മുന്നോട്ടു പോകുകയാണ്.
Also Read-നോർത്ത് ഈസ്റ്റിലെ ആദ്യ AIIMS അസമിൽ; പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു
”ഞാൻ 25 തവണയെങ്കിലും കശ്മീരിൽ പോയിട്ടുണ്ട്, പക്ഷേ ഇതിനു മുൻപ് എവിടെയും സിനിമാ പോസ്റ്ററുകൾ കണ്ടിട്ടില്ല. ഇത്തരം കാഴ്ചകൾ ധാരാളമുള്ള മുംബൈയിൽ നിന്നാണ് ഞാൻ വരുന്നത്. ഇതാദ്യമായാണ് ദാൽ തടാകത്തിന് ചുറ്റും ഞാൻ സിനിമാ പോസ്റ്ററുകൾ കാണുന്നത്”, വിനോദസഞ്ചാരിയായ വിനയ് ന്യൂസ് 18 നോട് പറഞ്ഞു.
സംസ്ഥാനത്തേക്ക് സിനിമകളെയും സിനിമാ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നുവെന്ന് ശ്രീനഗറിലെ ഒരു സിനിമാ പ്രേമിയായ മുഷ്താഖ് അഹമ്മദ് പറയുന്നു. ”വർഷങ്ങൾക്ക് ശേഷം ഞങ്ങൾ ആദ്യമായി സിനിമാ പോസ്റ്ററുകൾ കാണുന്നു. സനിമ ഇവിടെ വളരെ ആവശ്യമുള്ള ഒരു കാര്യം ആയിരുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു കാലത്ത് കാശ്മീരിലെ തെരുവുകളിൽ വലിയ ബാനറുകളും പോസ്റ്ററുകളും പതിച്ചിരുന്നു. കശ്മീരിലെ പത്രങ്ങളിൽ സിനിമാ പരസ്യങ്ങൾ നിറഞ്ഞു നിന്ന ഒരു കാലവും ഉണ്ടായിരുന്നു. സംസ്ഥാനത്ത് നിരവധി സിനിമാ തിയേറ്ററുകളും ഉണ്ടായിരുന്നു. പക്ഷേ ഈ ദൃശ്യങ്ങൾ പിന്നീട് പൂർണമായും അപ്രത്യക്ഷമായി. ഇതിന് മുൻപ് കശ്മീരിൽ സിനിമാ തിയേറ്ററുകൾ തുറക്കാനുള്ള ശ്രമങ്ങൾ പല തവണ പരാജയപ്പെട്ടിരുന്നു. എന്നാൽ കശ്മീരിന്റെ മണ്ണിൽ സിനിമാശാലകളും മൾട്ടിപ്ലക്സും തുറക്കാനുള്ള ശ്രമങ്ങൾ അത്ര എളുപ്പമായിരുന്നില്ല.
കശ്മീരിൽ സിനിമകളുടെ ഷൂട്ടിംഗിനെ സഹായിക്കുന്ന തരത്തിൽ ഒരു ചലച്ചിത്ര നയം സർക്കാർ അടുത്തിടെ അവതരിപ്പിച്ചിരുന്നു. പല മുൻനിര സംവിധായകരും ഇപ്പോൾ ജമ്മു കശ്മീർ സർക്കാരിന്റെ പിന്തുണയോടെ കശ്മീരിൽ സിനിമകൾ ചിത്രീകരിക്കുന്നുണ്ട്.
കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ രൂക്ഷമായതോടെ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടത് സിനിമാ തിയേറ്ററുകൾക്കായിരുന്നു. 1989 ഓഗസ്റ്റിൽ, എയർ മാർഷൽ നൂർ ഖാന്റെ നേതൃത്വത്തിലുള്ള തീവ്രവാദ ഗ്രൂപ്പായ അള്ളാ ടൈഗേഴ്‌സ് (ഇപ്പോൾ പ്രവർത്തനരഹിതമാണ്) പ്രാദേശിക പത്രങ്ങൾ വഴി പ്രദേശത്തെ തിയേറ്ററുകൾക്കും ബാറുകൾക്കും നിരോധനം പ്രഖ്യാപിച്ചു. ആദ്യം, നാട്ടുകാർ ഈ പ്രഖ്യാപനത്തെ നിസാരമായാണ് കണ്ടതെങ്കിലും പിന്നീട് തീവ്രവാദികളുടെ ഭീഷണി വർദ്ധിച്ചു വന്നു. അവർ ചില തിയേറ്ററുകൾക്ക് തീയിട്ടു. 1989 ഡിസംബർ 31 ഓടെ കശ്മീരിലെ എല്ലാ സിനിമാ തിയേറ്ററുകളും അടച്ചുപൂട്ടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jammu Kashmir, Kashmir