നിർഭയ കേസിലെ പ്രതികൾക്ക് മാപ്പ് നൽകണമെന്ന് ഇന്ദിരാ ജയ്സിംഗ്; രൂക്ഷമായി പ്രതികരിച്ച് നിർഭയയുടെ അമ്മ
നിർഭയ കേസിലെ പ്രതികൾക്ക് മാപ്പ് നൽകണമെന്ന് ഇന്ദിരാ ജയ്സിംഗ്; രൂക്ഷമായി പ്രതികരിച്ച് നിർഭയയുടെ അമ്മ
രാജീവ് ഗാന്ധി വധക്കേസിൽ നളിനിക്കു മാപ്പു കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്നാണ് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് നിർഭയയുടെ അമ്മയോട് അഭ്യർത്ഥിച്ചത്.
'ഇന്നത്തെ ദിവസം രാജ്യത്തെ പെൺകുട്ടികൾക്ക് സമർപ്പിക്കുന്നു'
ന്യൂഡൽഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികള്‍ക്കു നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന ആവശ്യവുമായി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ്. ഇതിനെതിരെ കടുത്ത ഭാഷയിലാണു നിർഭയയുടെ അമ്മ മറുപടി പറഞ്ഞത്. നിർഭയ കേസിൽ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിനു രാവിലെ ആറിനു നടപ്പാക്കാൻ പട്യാല ഹൗസ് കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണു പുതിയ വിവാദം.
‘'നിര്‍ഭയയുടെ അമ്മയുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു. എന്നിരുന്നാലും രാജീവ് ഗാന്ധി വധക്കേസിൽ നളിനിക്കു മാപ്പു കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്ന് അവരോട് അഭ്യർഥിക്കുകയാണ്. ഞങ്ങള്‍ നിങ്ങളോടൊപ്പമാണ്. എന്നാല്‍ വധശിക്ഷയ്ക്ക് എതിരുമാണ്''– ഇന്ദിര ട്വിറ്ററില്‍ കുറിച്ചു. ജനുവരി 22 ന് നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവച്ച സാഹചര്യത്തിൽ നിരാശ പ്രകടിപ്പിച്ചുള്ള നിർഭയയുടെ അമ്മയുടെ വാര്‍ത്ത റീട്വീറ്റ് ചെയ്തായിരുന്നു ഇന്ദിരയുടെ ട്വീറ്റ്.
While I fully identify with the pain of Asha Devi I urge her to follow the example of Sonia Gandhi who forgave Nalini and said she didn’t not want the death penalty for her . We are with you but against death penalty. https://t.co/VkWNIbiaJp
‘ആരാണ് ഇന്ദിര ജയ്സിംഗ്? ഇത്തരമൊരു നിര്‍ദേശം പറയാൻ ധൈര്യപ്പെട്ടത് വിശ്വസിക്കാനാവുന്നില്ല. ഇവരെപ്പോലുള്ളവർ ഉള്ളതിനാലാണു പീഡനത്തിന് ഇരയായവർക്കു നീതി കിട്ടാത്തത്. പ്രതികൾക്ക് വധശിക്ഷ ലഭിക്കണമെന്ന് രാജ്യം മുഴുവൻ ആവശ്യപ്പെടുന്നു. സുപ്രീംകോടതിയിൽ പല തവണയായി ഇന്ദിര ജയ്സിംഗിനെ കണ്ടിട്ടുണ്ട്. എന്നാൽ ഒരിക്കൽപ്പോലും തന്റെ ക്ഷേമം അന്വേഷിച്ചിട്ടില്ല. ഇന്നവർ പ്രതികൾക്കുവേണ്ടി സംസാരിക്കുന്നു. പീഡകരെ പിന്തുണച്ചാണ് ഇത്തരക്കാർ ജീവിതമാർഗം കണ്ടെത്തുന്നത്.’– നിർഭയയുടെ അമ്മ ആശാദേവി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
പ്രതികളിലൊരാളായ മുകേഷ് കുമാറിന്റെ ദയാഹർജി ഇന്നലെ രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹർജി തള്ളി 14 ദിവസത്തിനു ശേഷമാകണം വധശിക്ഷയെന്ന ചട്ടപ്രകാരമാണു ഫെബ്രുവരി ഒന്ന് എന്ന പുതിയ തിയതി നിശ്ചയിച്ചത്. കേസിലെ മറ്റു മൂന്നു പ്രതികളായ വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ്കുമാർ സിങ് എന്നിവർ ദയാഹർജി നൽകിയാൽ തിയതി വീണ്ടും മാറാം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.