ന്യൂഡൽഹി: പൗരത്വനിയമത്തിന് എതിരെയുള്ള പ്രതിഷേധത്തിൽ ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി. കാൺപൂരിൽ പ്രതിഷേധക്കാർ പൊലീസ് പോസ്റ്റിനു തീയിട്ടു. ബിഹാറിലും പലയിടത്തും സംഘർഷം ഉണ്ടായി. ഉത്തർപ്രദേശിലെ കാൺപുരിലും രാംപുരിലുമാണ് പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചത്. കാൺപൂരിൽ പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. എന്നാൽ പിരിഞ്ഞു പോകാതിരുന്ന പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞു.
രാംപുരിൽ അഞ്ചു ഇരുചക്ര വാഹനങ്ങൾക്കും ഒരു കാറിനും തീയിട്ടു. 705പേരെ അറസ്റ്റ് ചെയ്തതായും 4500പേരെ കസ്റ്റഡിയിൽ എടുത്തതായും യുപി പൊലീസ് അറിയിച്ചു. ബിഹാറിൽ ആർജെഡി ആഹ്വാനം ചെയ്ത ബന്ദിൽ പരക്കെ അക്രമുണ്ടായി. പലയിടത്തും ട്രെയിൻ തടഞ്ഞു. കൊൽക്കത്തയിൽ ജാദവ്പൂർ, പ്രെസിഡൻസി സർവകലാശാലകളിലെ വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് റിമാൻഡിൽ
ജയ്‌പൂരിൽ രാത്രി എട്ടുവരെ ഇന്‍റർനെറ്റ് സേവനം റദ്ദാക്കി. അസമിലെ ദിബ്രുഗഡിൽ കർഫ്യു നിയന്ത്രണം ഏർപ്പെടുത്തി. പൗരത്വനിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധം രാജ്യ തലസ്ഥാനത്ത് തുടരുകയാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ സംഘടനകൾ ദേശീയ പൗരത്വ രജിസ്റ്റിന് എതിരെ ജന്തർ മന്ദറിൽ പ്രതിഷേധിക്കും. പ്രക്ഷോഭം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കോൺഗ്രസ് രാജ്‌ഘട്ടിൽ ധർണ സംഘടിപ്പിക്കും.
ജാമിയ മിലിയയിലും ഇന്ത്യാ ഗേറ്റിലും ഇന്നും പ്രതിഷേധം തുടരും. രാംലീലയിൽ പ്രധാനമന്ത്രിയുടേ പരിപാടി നടക്കുന്നതിനാൽ നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ജാമിയ മിലിയയിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി അഭിഭാഷകരും പ്രതിഷേധത്തിൽ പങ്കു ചേർന്നിരുന്നു.
ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.