രാജസ്ഥാനിൽ വൻ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ദേഗാന പ്രദേശത്ത് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വൻ ലിഥിയം ശേഖരം കണ്ടെത്തിയെന്ന തരത്തിൽ വിവിധ പത്ര മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ തികച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ജിഎസ്ഐ അറിയിച്ചു. ജിഎസ്‌ഐയുടെ പ്രാദേശിക ആസ്ഥാനമോ കേന്ദ്ര ആസ്ഥാനമോ ഇത്തരം വിവരങ്ങളൊന്നും നൽകിയിട്ടില്ലെന്നും ജിഎസ്ഐ പ്രസ്താവനയിൽ പറഞ്ഞു.
2019-20 മുതൽ രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ദേഗാന പ്രദേശത്ത് ടങ്സ്റ്റൺ, ലിഥിയം ഉൾപ്പെടെയുള്ള അപൂർവ ലോഹങ്ങൾക്കായി ജിഎസ്‌ഐ ഖനനം നടത്തുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട ഡ്രില്ലിംഗ് ജോലികൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും ജിഎസ്ഐ പറഞ്ഞു. ഡ്രില്ലിംഗും റിപ്പോർട്ടിന്റെ അന്തിമ രൂപവും പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ഇതിനെകുറിച്ച് എന്തെങ്കിലും സ്ഥിരീകരിക്കാൻ കഴിയൂവെന്നും ജിഎസ്ഐ വ്യക്തമാക്കി.
“അടുത്തിടെ, നാഗൗറിലെ ദേഗാന തഹസിൽ ജിഎസ്ഐ പൂർത്തിയാക്കിയ സർവേയിൽ ജമ്മു കശ്മീരിനേക്കാൾ കൂടുതൽ ലിഥിയം ശേഖരം നാഗൗറിൽ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്ന് കഴിഞ്ഞ ദിവസം രാജസ്ഥാൻ ഖനി മന്ത്രി പ്രമോദ് ഭയ പറഞ്ഞിരുന്നു.
Also Read- രാജസ്ഥാനിൽ വന്‍ ലിഥിയം ശേഖരം; ലിഥിയത്തിനായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുമോ? ഈ വർഷം ആദ്യം ജമ്മു കശ്മീരിൽ 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരം ജിഎസ്ഐ കണ്ടെത്തിയിരുന്നു. മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്കായി റീചാർജ് ചെയ്യാവുന്ന ബാറ്ററികളിലാണ് ലിഥിയം പ്രധാനമായും ഉപയോഗിക്കുന്നത്.
ലിഥിയത്തിനായി ഇന്ത്യ കൂടുതലായും ചൈനയെയാണ് ആശ്രയിക്കുന്നത്. 2020-21 വർഷത്തിൽ, ഇന്ത്യ 6,000 കോടിയിലധികം മൂല്യമുള്ള ലിഥിയം ഇറക്കുമതി ചെയ്തിരുന്നു. ഇതിൽ 3,500 കോടിയിലധികം വിലമതിക്കുന്ന ലിഥിയം ചൈനയിൽ നിന്നാണ് വാങ്ങിയതെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
എന്താണ് ലിഥിയം?
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് ആവശ്യമായ ലോകത്തിലെ ഏറ്റവും മൃദുവും ഭാരം കുറഞ്ഞതുമായ ലോഹമാണ് ലിഥിയം. പച്ചക്കറി മുറിക്കാൻ ഉപയോഗിക്കുന്ന കട്ടി കുറഞ്ഞ കത്തി ഉപയോഗിച്ച് മുറിക്കത്തക്ക വിധം മൃദുവും വെള്ളത്തിലിടുമ്പോൾ പൊങ്ങിക്കിടക്കുന്ന ഒരു ലോഹവുമാണ് ഇത്. ഇത് രാസ ഊർജം സംഭരിക്കുകയും അതിനെ വൈദ്യുതോർജമാക്കി മാറ്റുകയും ചെയ്യുന്നു.
‘വൈറ്റ് ഗോൾഡ്’ എന്നും അറിയപ്പെടുന്ന ലിഥിയത്തിന് ആഗോള വിപണിയിൽ വൻ ഡിമാൻഡാണ്. ചാർജ് ചെയ്യാവുന്ന ഇലക്ട്രോണിക് ബാറ്ററിയിൽ പ്രവർത്തിക്കുന്ന എല്ലാ ഗാഡ്ജെറ്റുകളിലും ഈ ലോഹം ഉണ്ട്. ഒരു ടൺ ലിഥിയത്തിന്റെ ആഗോള മൂല്യം ഏകദേശം 57.36 ലക്ഷം രൂപയാണ്. ലോകബാങ്കിന്റെ റിപ്പോർട്ട് പ്രകാരം 2050-ഓടെ ലിഥിയം ലോഹത്തിന്റെ ആഗോള ഡിമാൻഡ് 500 ശതമാനം വർധിക്കും. ഊർജ മേഖലയിൽ ഇന്ധനത്തിൽ നിന്ന് ഹരിത ഊർജത്തിലേക്ക് ലോകം ചലനാത്മകമായ ഒരു മാറ്റത്തിന് സാക്ഷ്യം വഹിക്കുന്ന ഒരു സമയത്ത് ലോക രാജ്യങ്ങൾക്ക് ലിഥിയം വലിയ ഡിമാൻഡുള്ള ഒരു ആസ്തിയായി മാറും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rajasthan