വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ (Bhagwant Mann) ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജും ചെയ്തിരുന്നു. എന്നാൽ അതിനു ശേഷം പുറത്തു വന്ന ഒരു വീഡിയോയെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ ചർച്ചകൾ. പഞ്ചാബിലെ സുൽത്താൻപൂർ ലോധി നഗരത്തിലെ കാളി ബെയ്ൻ (Kali Bein) നദിയിൽ നിന്ന് അദ്ദേഹം ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന വീഡിയോ ആണത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഭഗവന്ത് മൻ കാളി ബെയിനിലെ വെള്ളം കുടിക്കുന്നതിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ, മുഖ്യമന്ത്രിയുടെ ആശുപത്രിവാസവും നദിയിലെ വെള്ളത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെടുത്തിയാണ് ചർച്ചകൾ. പഞ്ചാബിലെ നദികളും അഴുക്കുചാലുകളും ശുചീകരിക്കാൻ സംസ്ഥാന വ്യാപകമായി കാമ്പെയിൻ ആരംഭിക്കുമെന്ന് ജൂലായ് 17ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കാളി ബെയ്ൻ നദി ശുചീകരണത്തിന്റെ 22-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഈ പരിപാടിക്കിടെയാണ് ഭഗവന്ത് മൻ നദിയിലെ വെള്ളം കുടിച്ചത്.
ਗੁਰੂ ਨਾਨਕ ਸਾਹਿਬ ਦੀ ਚਰਨ ਛੋਹ ਪ੍ਰਾਪਤ ਧਰਤੀ ਸੁਲਤਾਨਪੁਰ ਲੋਧੀ ਵਿਖੇ ਪਵਿੱਤਰ ਵੇਈਂ ਦਾ ਪਾਣੀ ਪੀਂਦੇ ਹੋਏ CM @BhagwantMann ਜੀ
ਪਵਿੱਤਰ ਵੇਈਂ ਨੂੰ ਸਾਫ਼ ਕਰਨ ਦਾ ਬੀੜਾ ਰਾਜ ਸਭਾ ਮੈਂਬਰ ਸੰਤ ਸੀਚੇਵਾਲ ਜੀ ਨੇ ਚੁੱਕਿਆ ਹੋਇਆ ਹੈ pic.twitter.com/4LnU0U66wQ
— AAP Punjab (@AAPPunjab) July 17, 2022
പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ധനോവ ഗ്രാമത്തിലെ ഒരു നീരുറവയിൽ നിന്നാണ് കറുത്ത അരുവി എന്നർത്ഥം വരുന്ന കാളി ബെയ്ൻ ഉത്ഭവിക്കുന്നത്. വ്യാവസായിക മാലിന്യങ്ങളോടൊപ്പം ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നും ഒഴുകുന്ന മാലിന്യങ്ങളും ഇവിടേക്കാണ് എത്തിച്ചേരുന്നത്. അതിനാൽ നദിയിലെ വെള്ളത്തിന് കറുപ്പു നിറമാണ്. ഈ കാരണം കൊണ്ടാണ് പുഴക്ക് ഈ ഈ പേരു ലഭിച്ചത്. പഞ്ചാബിലെ നാലു ജില്ലകളിലൂടെ 160 കിലോമീറ്റർ ഒഴുകുന്ന കാളി ബെയ്ൻ, പിന്നീട് ഹരികെ പട്ടണിലെ ബിയാസ്, സത്‌ലജ് നദികളുടെ സംഗമസ്ഥാനത്ത് എത്തിച്ചേരുന്നു.
സിഖ് മതസ്ഥർ പുണ്യനദിയായാണ് കാളി ബെയ്‍നിനെ കാണുന്നത്. സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് കാളി ബെയ്നിൽ മുങ്ങി നിവർന്നപ്പോൾ വെളിപാട് നേടിയതായാണ് വിശ്വസിക്കപ്പെടുന്നത്. ഒരു ദിവസത്തിലധികം ഗുരു ഈ നദിയിൽ ആയിരുന്നെന്നും കരയിലേക്കു വന്നപ്പോൾ ആദ്യം പറഞ്ഞത് സിഖ് മതത്തിന്റെ മൂലമന്ത്രമായ ഇക് ഓങ്കാർ ആണെന്നും വിശ്വാസികൾ പറയുന്നു. കാളി ബെയ്‌നിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു മരത്തിന്റെ ചുവട്ടിലിരുന്നാണ് അദ്ദേഹം ധ്യാനിച്ചിരുന്നത്. ഇന്ന് ഗുരുദ്വാര ബർ സാഹിബ് സ്ഥിതി ചെയ്യുന്നത് ഈ സ്ഥലത്താണ്.
ഹരിതവിപ്ലവകാലത്ത്, രാസവസ്തുക്കളുടെ ഉപയോഗം മൂലവും ഭൂഗർഭജലം ചൂഷണം ചെയ്തതു മൂലവും കാളി ബെയ്ൻ വറ്റിവരളുകയും ജലം മലിനമാക്കുകയും ചെയ്തിരുന്നു.
2000-നും 2003-നും ഇടയിലുള്ള കാലഘട്ടത്തിൽ സന്ത് ബൽബീർ സിംഗ് സീചെവാളും അദ്ദേഹത്തിന്റെ അനുയായികളും ചേർന്ന് കാളി ബെയ്ൻ വൃത്തിയാക്കുന്നതിനുള്ള ഒരു കാമ്പെയ്‌ൻ സംഘടിപ്പിച്ചിരുന്നു. സമീപത്തുള്ള പൊതുജനങ്ങളെ ബോധവത്കരിക്കാനും നദിയോടു ചേർന്ന് ഒരു റോഡ് നിർമിക്കാനും ഇവർ മുൻകൈയെടുത്തു. 2006ൽ അന്നത്തെ രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുൾ കലാം കാളി ബെയ്ൻ സന്ദർശിക്കുകയും സീചെവാളിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aam aadmi Party, Bhagwant Mann, Punjab