ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ഇതുവരെ ജീവൻ നഷ്ടമായത് 34 പേർക്കാണ്. 200 ഓളം പേർക്ക് പരിക്കേറ്റു. എന്നാൽ, അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലുള്ള ഒരു മന്ത്രിയുടെ പ്രതികരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഹരിയാന മന്ത്രി രഞ്ജിത് ചൗട്ടാലയാണ് കലാപങ്ങൾ ജീവിതത്തിന്‍റെ ഭാഗമാണെന്ന് പറഞ്ഞത്.
"കലാപങ്ങൾ ഉണ്ടാകും. പണ്ടും കലാപങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ഡൽഹി മുഴുവൻ നിന്ന് കത്തുകയായിരുന്നു. ഇത് ജീവിതത്തിന്‍റെ ഭാഗമാണ്" - ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ചൗട്ടാല ഇങ്ങനെ പറഞ്ഞത്.
ഇതിനിടെ, ഡൽഹി കലാപത്തിന്‍റെ പശ്ചാത്തലത്തിൽ ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടു. ഡൽഹി കലാപത്തിന്‍റെ പശ്ചാത്തലത്തിൽ അമിത് ഷായെ ആഭ്യന്തരമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് സംഘം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ പൂർണമായും പരാജയപ്പെട്ടതിന്‍റെ പ്രതിഫലനമാണ് ഡൽഹി കലാപമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞു. കഴിഞ്ഞ നാലു ദിവസങ്ങളിലായി ഡൽഹിയിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ രാജ്യത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.