ന്യൂഡൽഹി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കലാപം തുടർന്ന സാഹചര്യത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസിനോട് ഹൈക്കോടതി. കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് വർമ എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചിരിക്കുന്നത്.
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടും എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്യാത്തതിൽ ഡല്‍ഹി പൊലീസ് കമിഷണറെ കോടതി അമര്‍ഷം അറിയിച്ചു. രൂക്ഷ വിമർശനമായിരുന്നു ഡൽഹിയിലെ കലാപത്തിൽ പൊലീസിനെതിരെ ഹൈക്കോടതി ഉന്നയിച്ചത്.
ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ കോടതി മുറിയില്‍ കേള്‍പ്പിച്ചായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ബിജെപി നേതാവ് കപില്‍ മിശ്രയുടെ പ്രസംഗം കേട്ടിട്ടില്ലെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ മറുപടി. അതോടെ പൊലീസിന് ടെലിവിഷന്‍ ഇല്ലേ എന്നു ചോദിച്ച ജസ്റ്റിസ് ഡി.എസ് മുരളീധര്‍ കപില്‍ മിശ്രയുടെ പ്രസംഗം കോടതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അനുരാഗ് താക്കൂര്‍, അഭയ് വര്‍മ, പര്‍വേസ് വര്‍മ എന്നീ ബിജെപി നേതാക്കളുടെ പ്രസംഗങ്ങളും കോടതി മുറിയിൽ പ്രദര്‍ശിപ്പിച്ചു.
ALSO READ:
Delhi Violence LIVE:ഡൽഹി കലാപത്തിൽ മരണം 25 ; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരംപൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ഒഴിപ്പിക്കാൻ പൊലീസിന് മൂന്ന് ദിവസത്തെ സമയം തരുന്നുവെന്നും ഇല്ലെങ്കിൽ തങ്ങൾ ഇടപെടുമെന്നുമായിരുന്നു കപിൽ മിശ്രയുടെ പ്രസ്താവന. ഇതിന് പിന്നാലെയാണ് ഡൽഹിയിൽ കലാപം മൂർച്ഛിച്ചത്. മിശ്രയ്ക്കെതിരെ ബിജെപി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും കോൺഗ്രസും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നു ഇയാൾ.
തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അനുരാഗ് ഠാക്കൂറിന്റെ വിദ്വേഷ പ്രസംഗം. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച ഠാക്കൂർ അവരെ വെടിവെക്കാനായിരുന്നു ആഹ്വാനം.
നിരവധി തവണ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചയാളാണ് പർവേഷ് വർമ.
തന്റെ ഉത്തരവാദിത്തമാണ് ചെയ്തതെന്നും നിയമലംഘനം നടത്തിയിട്ടില്ലെന്നുമാണ് കോടതി ഉത്തരവിനോടുള്ള മിശ്രയുടെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.