പ്രതിരോധ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച് ഇന്ത്യ. യുദ്ധവിമാനം റോഡിൽ ഇറക്കിയാണ് ഇന്ത്യ ഈ ചരിത്രനേട്ടം കുറിച്ചിരിക്കുന്നത്. ഇതിൽ പ്രത്യേകത എന്തെന്നാൽ ഇന്ത്യൻ വ്യോമസേന ഈ വിമാനം ഇറക്കിയത് പാകിസ്താന്റെ അതിര്‍ത്തിക്ക് വെറും 40 കിലോ മീറ്റര്‍ അകലെയായിരുന്നു എന്നതാണ്.
ദേശീയപാതയിലെ ആദ്യ എയർസ്ട്രിപ്പ് രാജ്യത്തിന് സമർപ്പിച്ച ചടങ്ങിലാണ് തങ്ങളുടെ പ്രതിരോധ ചരിത്രത്തിലേക്ക് ഇന്ത്യ പുതിയ അദ്ധ്യായം എഴുതി ചേർത്തത്. ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായ രാജ്‌നാഥ് സിങ്ങും ഗതാഗത മന്ത്രിയായ നിതിൻ ഗഡ്കരിയും ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷികളായി ചടങ്ങിൽ പങ്കെടുത്തു.
അടിയന്തര ലാന്‍ഡിങ് സൗകര്യമൊരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി രാജ്‍നാഥ് സിങ്ങിനെയും നിതിന്‍ ഗഡ്‍കരിയെയും വഹിച്ച് കൊണ്ട് ഇന്ത്യൻ വ്യോമസേനയുടെ സി 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം രാജസ്ഥാനിലെ ബാമേറിലെ ദേശീയപാത 925 എയിലേക്ക് പറന്നിറങ്ങുകയായിരുന്നു.
#WATCH | In a first, Jaguar aircraft carries out a touch and go landing at the emergency landing field on the national highway in Jalore, Rajasthan pic.twitter.com/e2FIPHUUa2
— ANI (@ANI) September 9, 2021
രാജ്യത്തെ വ്യോമതാവളങ്ങള്‍ക്ക് നേരെ ശത്രു സേനകളുടെ ആക്രമണം ഉണ്ടായാൽ, അടിയന്തര ഘട്ടങ്ങളിൽ റണ്‍വേകളായി ദേശീയപാതകളെ ഉപയോഗിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ദേശീയപാത 925 എയിൽ റണ്‍വേ ഒരുക്കിയത്. ദേശീയപാത അതോറിറ്റിയും വ്യോമസേനയും സംയുക്തമായി ചേർന്നാണ് ഈ പദ്ധതി പൂർത്തീകരിച്ചത്. മൂന്നു കിലോമീറ്റര്‍ നീളവും 33 മീറ്റര്‍ വീതിയുമുള്ള റണ്‍വേയുടെ വശങ്ങളില്‍ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. രാജസ്ഥാനിലെ ഈ റൺവേയെ കൂടാതെ ബംഗാളിലും ജമ്മു കശ്‍മീരിലും ആന്ധ്രയിലുമടക്കം രാജ്യത്ത് ഇത്തരത്തില്‍ 28 റണ്‍വേകള്‍ ഒരുക്കാനുള്ള പദ്ധതി തയാറായിട്ടുണ്ട്. ഇത്തരം ദേശീയ പാതകളില്‍ വാഹനഗതാഗതം പതിവുപോലെ അനുവദിക്കുമെങ്കിലും അടിയന്തര ഘട്ടങ്ങളിൽ വ്യോമസേനയ്ക്ക് ഗതാഗതം നിർത്തിവയ്ക്കാനുള്ള അധികാരമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Also read- Video | ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം രാജസ്ഥാനിൽ നടുറോഡിൽ ഇറക്കി
ഏത് തരത്തിലുള്ള വെല്ലുവിളിയും നേരിടാൻ പര്യാപ്തരായി ഇന്ത്യ മാറിയിരിക്കുന്നു, ഉദ്ഘാടന പ്രസംഗത്തിനിടെ രാജ്‍നാഥ് സിങ് പറഞ്ഞു. 'രാജ്യാന്തര അതിർത്തിക്ക് സമീപമായി എയർസ്ട്രിപ്പ് സജ്ജമാക്കിയതിലൂടെ നമ്മളൊരു സന്ദേശമാണ് നൽകുന്നത്. ഐക്യത്തിനും നാനാത്വത്തിനും പരമാധികാരത്തിനും വേണ്ടി എന്ത് വില കൊടുത്തും നമ്മള്‍ ഒന്നിച്ച് തന്നെ നിലകൊള്ളും' -അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ 12 ദേശീയപാതകളിൽ ഇത്തരത്തിൽ എയർസ്ട്രിപ്പുകൾ നിർമിക്കാൻ പദ്ധതിയുണ്ടെന്നും വൈകാതെ തന്നെ അവയെല്ലാം തയാറാകുമെന്നും ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. ഒന്നരവർഷം കൊണ്ട് എയർസ്ട്രിപ്പ് നിർമിക്കാനാണ് വ്യോമസേന ആവശ്യപ്പെട്ടതെങ്കിലും കേവലം 15 ദിവസം കൊണ്ട് തന്നെ ഈ എയർസ്ട്രിപ്പ് നിർമിച്ചു നൽകാൻ ദേശീയപാതാ അതോറിറ്റിക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേന മേധാവി ആര്‍ കെ എസ് ബദൗരിയ, സംയുക്തസേനാ മേധാവി ബിപിൻ റാവത്ത് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Defence Ministry, IAF, Indian Air Force, Nitin gadkari, Rajnath Singh