HOME /NEWS /India / ഹിജാബ് കേസിൽ ഭിന്നവിധി; വിഷയം വിശാല ബ‍ഞ്ചിന്റെ പരിഗണനയിലേക്ക്

ഹിജാബ് കേസിൽ ഭിന്നവിധി; വിഷയം വിശാല ബ‍ഞ്ചിന്റെ പരിഗണനയിലേക്ക്

തുടർച്ചയായ 10 ദിവസത്തെ വാദത്തിന് ശേഷമാണ് വിധി

തുടർച്ചയായ 10 ദിവസത്തെ വാദത്തിന് ശേഷമാണ് വിധി

തുടർച്ചയായ 10 ദിവസത്തെ വാദത്തിന് ശേഷമാണ് വിധി

  • Share this:

    ന്യൂ‍ഡൽഹി: കർണാടകയിലെ ഹിജാബ് കേസിൽ സുപ്രീംകോടതി രണ്ടംഗ ബഞ്ചിന്റെ ഭിന്നവിധി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനെതിരെ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധി തെറ്റാണെന്ന് ജസ്റ്റിസ് സുധാംശു ധൂലിയ വ്യക്തമാക്കിയപ്പോൾ ഹിജാബ് നിരോധിക്കാമെന്ന നിലപാടാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി. സുപ്രീംകോടതി ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ തീരുമാനമാകാത്തതിനാൽ നിലവിലെ കർണാടക ഹൈക്കോടതി വിധി തുടരാനാണ് സാധ്യത.

    ഇതോടെ ഹർജി മറ്റേതെങ്കിലും ബെഞ്ചിന് വിടണോ ഭരണഘടനാ ബെഞ്ചിന് വിടണോ എന്ന തീരുമാനം ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു. തുടർച്ചയായ 10 ദിവസത്തെ വാദത്തിന് ശേഷമാണ് വിധി പറയുന്നത്.

    ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിവിധ വിദ്യാര്‍ത്ഥികളും സംഘടനകളും നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി.

    അപ്പീലുകൾക്കെതിരായ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിട്ടുണ്ടെന്നും അപ്പീലുകൾ തള്ളിക്കളയാൻ നിർദ്ദേശിക്കുന്നുവെന്നുമായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി.

    എന്നാൽ, ഹിജാബ് ധരിക്കുന്നത് ആത്യന്തികമായി തെരഞ്ഞെടുപ്പിന്റെ കാര്യമാണ്, മറ്റൊന്നുമല്ല. തന്റെ മനസ്സിൽ ഏറ്റവും ഉയർന്നു വന്നത് പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ്. തന്റെ സഹോദരനായ ജഡ്ജിയോട് ബഹുമനപൂർവം വിയോജിക്കുന്നുവെന്നാണ് ജസ്റ്റിസ് ധൂലിയ വ്യക്തമാക്കിയത്.

    രണ്ട് ജഡ്ജിമാരുടെ ഭിന്നവിധി നൽകിയിരിക്കുന്നതിനാൽ കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലേക്ക് പോയിരിക്കുകയാണ്. അതിനാൽ ചീഫ് ജസ്റ്റിസിന്റെ ഉത്തരവിനായി കാത്തിരിക്കണമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു.

    കേസിന്റെ നാൾവഴി

    • കർണാടക ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്
    • ജനുവരി മാസത്തിൽ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർത്ഥിനികൾ ക്ലാസിൽ നിന്ന് പുറത്താക്കിയതോടെ ഇവർ സമരരംഗത്തെത്തി.
    • പ്രതിഷേധത്തിനിടെ കോളേജുകളില്‍ യൂണിഫോം കോഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
    • ഇതോടെ പ്രതിഷേധം കൂടുതൽ കോളേജുകളിലേക്ക് വ്യാപിക്കുകയും കാവിഷാള്‍ ധരിച്ച് മറ്റൊരുവിഭാഗം വിദ്യാര്‍ഥികളും രംഗത്തെത്തി.
    • സംഘർഷാവസ്ഥയിൽ എത്തിയതോടെ ദേശീയ തലത്തിൽ ചർച്ചയാകുകയും ചെയ്തു.
    • ഉഡുപ്പി കോളേജില്‍ സമരരംഗത്തിറങ്ങിയ ആറുപേരുള്‍പ്പെടെ ഏഴ് വിദ്യാര്‍ഥിനികളാണ് ഹിജാബ് വിലക്കിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിത്
    • ഹര്‍ജിയില്‍ രണ്ടുദിവസം വാദം കേട്ട ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിന്റെ സിംഗിള്‍ ബെഞ്ച് ഹര്‍ജി വിശാലബെഞ്ചിലേക്ക് വിട്ടു.
    • ഫെബ്രുവരി പത്തിനാണ് വിശാല ബെഞ്ച് വാദം കേട്ടു തുടങ്ങിയത്. അന്തിമ തീർപ്പുണ്ടാകുന്നതുവരെ യൂണിഫോം നിര്‍ബന്ധമാക്കിയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ വിലക്കി വിശാലബെഞ്ച് ഇടക്കാല ഉത്തരവിട്ടു.
    • മാർച്ച് 15ന് ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതാചാരമല്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചു.
    • മൂന്നംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പറഞ്ഞത്. നിരോധനത്തിനെതിരായ ഹർജികൾ കോടതി തള്ളി.

    ഹൈക്കോടതി നിരീക്ഷണങ്ങൾ ഇങ്ങനെ,

    • 1. ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ല
    • 2.ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് വരില്ല.
    • 3. യൂണിഫോമിനെ വിദ്യാർഥികൾക്ക് എതിർക്കാനാവില്ല
    • 4. മൗലീക അവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം
    • 5. യൂണിഫോം വിദ്യാഭ്യാസ അവകാശങ്ങളെ ഹനിക്കുന്നില്ല.
    • 6 സർക്കാരിന് നിയന്ത്രണം നടപ്പിലാക്കാൻ അവകാശമുണ്ട്
    • 7. കർണാടക സർക്കാർ ഉത്തരവ് നിലനിൽക്കും.

    ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. നിരോധനം ഭരണഘടന ഉറപ്പ് നൽകുന്ന അനുച്ഛേദം 14,19 ,25 ,ന്റെ ലംഘനമാണെന്നും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കുന്നുവെന്നും ഹർജിക്കാർ വാദിച്ചു.

    ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നായിരുന്നു സർക്കാർ വാദിച്ചത്. ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ ഹിജാബ് വരില്ലെന്നും സർക്കാർ വാദിച്ചു.

    First published:

    Tags: Hijab row, Supreme court