ലണ്ടൻ: ബുക്കർ സമ്മാനത്തിനായുള്ള (Booker Prize) പ്രാഥമിക പട്ടികയിൽ 13 നോവലുകൾ പ്രഖ്യാപിച്ചു. 11 ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത കൃതികളാണ് അവ. നാല് ഭൂഖണ്ഡങ്ങളിലെ 12 രാജ്യങ്ങളിൽ നിന്നുള്ള പുസ്തകങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആദ്യമായി ഹിന്ദിയിൽ (Hindi) നിന്ന് വിവർത്തനം ചെയ്ത ഒരു നോവലും (Novel) പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബുക്കർ പ്രൈസ് വെബ്സൈറ്റിലെ പ്രഖ്യാപനം വ്യക്തമാക്കുന്നു.
ഗീതാഞ്ജലി ശ്രീയുടെ ടോംബ് ഓഫ് സാൻഡ് എന്ന വിവർത്തനം ചെയ്ത ഹിന്ദി നോവലാണ് പട്ടികയിൽ ഇടം നേടിയത്. രേത് സമാധി എന്നാണ് ഹിന്ദിയിൽ നോവലിന്റെ പേര്. ഭർത്താവിന്റെ മരണശേഷം വിഷാദത്തിലായ 80 വയസ്സുള്ള ഒരു സ്ത്രീയുടെ കഥയാണ് നോവലിൽ വിവരിക്കുന്നത്. 2022 ലെ ബുക്കർ സമ്മാനാർഹമായ കൃതി കണ്ടെത്തുന്നതിന് വേണ്ടിയുള്ള പുസ്തകങ്ങളുടെ നീണ്ട ലിസ്റ്റിലാണ് ഈ ഹിന്ദി നോവലും ഉൾപ്പെട്ടിരിക്കുന്നത്.
ഇതാദ്യമായാണ് ഒരു ഹിന്ദി നോവലിന്റെ വിവർത്തനം ബുക്കർ സമ്മാനത്തിനായുള്ള പട്ടികയിൽ ഇടംപിടിക്കുന്നതെന്ന് ഔദ്യോഗിക വെബ്സൈറ്റിലെ പ്രസ്താവനയിൽ പറയുന്നു. ഡെയ്സി റോക്ക്വെൽ ആണ് ടോംബ് ഓഫ് സാൻഡ് വിവർത്തനം ചെയ്തത്. 50,000 പൌണ്ട് ആണ് ബുക്കർ സമ്മാന തുക. വിവർത്തനം ചെയ്ത പുസ്തകങ്ങൾക്ക് സമ്മാനം ലഭിക്കുമ്പോൾ രചയിതാവിനും വിവർത്തകർക്കും തുക തുല്യമായി വിഭജിക്കപ്പെടും.
Also Read-The Kashmir Files | 'ദി കാശ്മീർ ഫയൽസ്' സിനിമയിൽ അന്തരിച്ച IAF ഉദ്യോഗസ്ഥൻ രവി ഖന്നയെ ചിത്രീകരിക്കുന്ന രംഗങ്ങൾക്ക് കോടതി വിലക്ക്
അതേസമയം, 2022-ൽ ആദ്യമായി, ഷോർട്ട്ലിസ്റ്റ് ചെയ്ത രചയിതാക്കൾക്കും വിവർത്തകർക്കും 2,500 പൌണ്ട് വീതം സമ്മാനമായി ലഭിക്കും. മുൻ വർഷങ്ങളിലെ 1,000 പൌണ്ടിൽ നിന്നാണ് തുക വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ബുക്കർ സമ്മാനത്തിന്റെ ആകെ സമ്മാന തുക 80,000 പൌണ്ടായി.
2022ലെ ബുക്കർ സമ്മാനത്തിനായുള്ള ഷോർട്ട്ലിസ്റ്റ് ഏപ്രിൽ 7ന് ലണ്ടൻ പുസ്തകമേളയിലും വിജയിയെ മെയ് 26ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിലും പ്രഖ്യാപിക്കും.
ഭർത്താവിന്റെ മരണശേഷം വിഷാദരോഗിയായി മാറുന്ന 80 വയസ്സുകാരിയുടെ കഥയാണ് ടോംബ് ഓഫ് സാൻഡിൽ വിവരിക്കുന്നത്. ഒടുവിൽ, അവർ തന്റെ വിഷാദത്തെ തരണം ചെയ്യുകയും വിഭജനകാലത്ത് തനിയ്ക്ക് ഉപേക്ഷിക്കേണ്ടി വന്ന പാകിസ്ഥാൻ സന്ദർശിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു.
Also Read-The Kashmir Files | ദി കാശ്മീർ ഫയൽസ്: തകർന്നടിഞ്ഞ പ്രതീക്ഷയുടെ കഥ; ഇന്ത്യൻ സിനിമയ്ക്ക് അനുപം ഖേറിന്റെ മികച്ച സംഭാവന
"ഒരു 80 വയസ്സുകാരിയുടെ ജീവിതത്തിലേക്കും അതിശയിപ്പിക്കുന്ന ഭൂതകാലത്തിലേക്കും നോവൽ നമ്മെ നയിക്കുന്നു. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന കാഴ്ച്ചപ്പാടുകളും സമയപരിധികളുമാണ് ഗീതാഞ്ജലി ശ്രീ വരച്ചുകാട്ടുന്നതെന്ന്" വിധി കർത്താക്കൾ പറഞ്ഞു. ഡെയ്സി റോക്ക്വെൽ നോവലിന്റെ ആന്മാവറിഞ്ഞ് വിവർത്തനം ചെയ്തതായും വിധികർത്താക്കൾ വ്യക്തമാക്കി. പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ സാധിച്ചത് അഭിമാനകരമാണെന്ന് റോക്ക്വെൽ പറഞ്ഞു.
ഉത്തർപ്രദേശിലെ മെയിൻപുരിയിൽ ജനിച്ച ശ്രീ ന്യൂഡൽഹിയിലാണ് താമസിക്കുന്നത്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സെർബിയൻ, കൊറിയൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത മൂന്ന് നോവലുകളുടെയും നിരവധി കഥാസമാഹാരങ്ങളുടെയും രചയിതാവാണ് ഗീതാഞ്ജലി ശ്രീ.
"എഴുത്ത് തന്നെയാണ് പ്രതിഫലം. എന്നാൽ ബുക്കറിൽ നിന്ന് ഇങ്ങനെയൊരു അംഗീകാരം ലഭിക്കുന്നത് ഒരു ബോണസാണ്. ഇന്ന് ലോകമെമ്പാടും നിരാശാജനകമായ പലതുമുണ്ട്. എന്നാൽ സാഹിത്യം പോലെയുള്ള മേഖലകളിൽ നിന്ന് ലഭിക്കുന്ന ഇത്തരം പോസിറ്റീവ് വൈബ് എന്റെ ഹൃദയത്തിൽ പ്രതീക്ഷയായി നിലകൊള്ളുന്നു..." ലോംഗ്ലിസ്റ്റിലെ നോമിനേഷനോട് പ്രതികരിച്ചുകൊണ്ട് ശ്രീ പറഞ്ഞു.
"മേ", "ഹമാര ഷഹർ അസ് ബാറസ്", "തിരോഹിത്" എന്നിവയാണ് രചയിതാവിന്റെ മറ്റ് ഹിന്ദി നോവലുകൾ. 64 കാരിയായ ശ്രീ നാടകരംഗത്തും സജീവമാണ്. നിരവധി അവാർഡുകളും ഫെലോഷിപ്പുകളും ഇതിനകം ലഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.