ഇന്ത്യയിലെ ബസുകളിലും വിമാനങ്ങളിലും ഹൈഡ്രജൻ വാതകം ഇന്ധനമായി ഉപയോഗിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ന്യൂസ് 18 നും പൂനവല്ല ഫിൻകോർപ്പ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന റൈസിംഗ് ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നമ്മൾ ഊർജം കയറ്റുമതി ചെയ്യാനാണ് ആഗ്രഹിക്കുന്നത്, ഇറക്കുമതി ചെയ്യാനല്ല. ഇതു മനസിൽ വെച്ചുകൊണ്ട്, രാജ്യത്തെ ഗതാഗത മേഖലയുടെ ഭാവി ഇന്ത്യ ഉറ്റുനോക്കുന്നു. വിമാനങ്ങളിൽ ഇന്ധനമായി ഉടൻ ഹൈഡ്രജൻ ഉപയോഗിക്കാനാണ് ആലോചന. ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ബസുകളും ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും”, നിതിൻ ഗഡ്കരി പറഞ്ഞു. ഉച്ചകോടി നടക്കുന്ന വേദിയിലേക്ക് ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന കാറിലാണ് മന്ത്രി എത്തിയത്.
ഇലക്‌ട്രോലൈസറുകളുടെ നിർമാണത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ബിജെപി നേതാക്കൾ പറഞ്ഞു. ഇന്ത്യ ഇലക്‌ട്രോലൈസറുകൾ നിർമിക്കുക മാത്രമല്ല, അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് അത് കയറ്റുമതി ചെയ്യുന്നുണ്ടെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു. മൂന്ന് തരം ഹൈഡ്രജൻ ഉണ്ട്. ബ്രൗൺ ഹൈഡ്രജൻ, ബ്ലാക്ക് ഹൈഡ്രജൻ, ഗ്രീൻ ഹൈഡ്രജൻ എന്നിവയാണവ. മാലിന്യത്തിൽ നിന്നും മലിനജലത്തിൽ നിന്നും ഗ്രീൻ ഹൈഡ്രജൻ ഉണ്ടാക്കാൻ ശ്രമങ്ങൾ നടത്തിവരികയാണ്.
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ജൈവമാലിന്യങ്ങളിൽ നിന്ന് ഗ്രീൻ ഹൈഡ്രജൻ ഉണ്ടാക്കുന്നതിനുള്ള ഒരു മാർഗം കണ്ടെത്തിയിട്ടുണ്ട് ഈ ഇന്ധനം ഉപയോഗിച്ച് വെറും 80 രൂപയ്ക്ക് 400 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും” ഗഡ്കരി പറഞ്ഞു. ഗ്രീൻ ഹൈഡ്രജന്റെ ഉത്പാദനം വിജയകരമായാൽ രാജ്യത്തെ ഗതാഗതച്ചെലവ് ഗണ്യമായി കുറയ്ക്കാനാകും മന്ത്രി കൂട്ടിച്ചേർത്തു.
ഇലക്ട്രിക് വാഹനങ്ങളുടെ ഭാവി
ഇന്ത്യയിലെ ഇലക്‌ട്രിക് വാഹനങ്ങളുടെ ഭാവിയെക്കുറിച്ചും ഉച്ചകോടിയിൽ നിതിൻ ഗഡ്കരി സംസാരിച്ചു. ഇന്ത്യയിൽ ഇലക്ട്രിക് ട്രാക്ടറുകൾ ഉടൻ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് കൂടുതൽ ഇലക്ട്രിക് ബസുകൾ പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ”ഒരു ഡീസൽ ബസിന് കിലോമീറ്ററിന് 115 രൂപയാണ് നിരക്ക്. എന്നാൽ ഇലക്ട്രിക് നോൺ എസി ബസുകൾക്ക് കിലോമീറ്ററിന് 39 രൂപയും എസി ബസുകൾക്ക് കിലോമീറ്ററിന് 41 രൂപയുമാണ് നിരക്ക്”, നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.
അതേസമയം, പൂനവല്ല ഫിൻകോർപ്പ് ലിമിറ്റഡുമായി സഹകരിച്ച് ന്യൂസ് 18 നെറ്റ്‌വർക്ക് സംഘടിപ്പിക്കുന്ന റൈസിംഗ് ഇന്ത്യ ഉച്ചകോടിക്ക് ഇന്ന് സമാപനമാകും. കോൺക്ലേവിന്റെ മൂന്നാം പതിപ്പാണ് ഇത്. ന്യൂഡൽഹിയിലെ താജ് പാലസാണ് ഉച്ചകോടിയുടെ വേദി. ‘ദി ഹീറോസ് ഓഫ് റൈസിംഗ് ഇന്ത്യ’ എന്ന തീം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ഉച്ചകോടി നടക്കുന്നത്. ഇന്ത്യയുടെ വളർച്ചയിൽ സാധാരണക്കാരായവരുടെ അസാധാരണമായ നേട്ടങ്ങളാണ് ഇത്തവണ ഉയർത്തിക്കാട്ടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: News18, Nitin gadkari, Rising India 2023