ന്യൂഡൽഹി: ഇന്‌റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആംആദ്മി അംഗത്തിനെതിരെ ആരോപണവുമായി കുടുംബം. ഡൽഹിയിലെ സംഘർഷങ്ങൾക്കിടെ കാണാതായ അങ്കിത് ശര്‍മ എന്ന ഇന്റലിജൻസ് ബ്യൂറോ ഓഫീസറുടെ മൃതദേഹം തൊട്ടടുത്ത ദിവസം അഴുക്കുചാലിൽ നിന്ന് കണ്ടെടുത്തിരുന്നു. ആപ് കൗൺസിലറായ താഹിർ ഹുസൈനാണ് മകന്റെ മരണത്തിന് പിന്നിലെന്നാരോപിച്ചാണ് ഇപ്പോൾ കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
മുസ്തഫാബാദ് നെഹ്രുവിഹാറിൽ നിന്നുള്ള ആപ് കൗൺസിലറാണ് താഹിർ. 'താഹിറിന്റെ കെട്ടിടത്തിൽ നിന്നിറങ്ങി വന്ന 15-20 ആളുകളാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരികയായിരുന്നു തന്റെ മകനെ പിടിച്ചു കൊണ്ടു പോയതെന്നാണ് അങ്കിതിന്റെ പിതാവ് രവീന്ദർ ശര്‍മ്മ ആരോപിക്കുന്നത്. മകനൊപ്പം വേറെയും ആളുകളെയും ഇവർ കൂട്ടിക്കൊണ്ടു പോയി. ഇവരെ മോചിപ്പിക്കുന്നതിനായി ആളുകൾ ചെന്നപ്പോൾ അവർക്ക് നേരെ വെടിയുതിര്‍ക്കുകയും പെട്രോൾ ബോംബുകൾ എറിയുകയും ചെയ്തു. ആസിഡ് ആക്രമണവും ഉണ്ടായിരുന്നു എന്നും ഇയാൾ ആരോപിക്കുന്നു.
Also Read-Delhi Violence LIVE: മരണസംഖ്യ 34 ആയി; പുറത്ത് നിന്നുള്ള ഇടപെടലും അന്വേഷിക്കുമെന്ന് പൊലീസ്
അങ്കിതിന്റെ മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെങ്കിലും കല്ലേറിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ബിജെപി നേതാക്കളും ഈ ആരോപണം പിന്തുണച്ച് എത്തിയിട്ടുണ്ട്. താഹിറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ കല്ലേറിലാണ് അങ്കിത് കൊല്ലപ്പെട്ടതെന്നാണ് ബിജെപി നേതാവ് കപിൽ മിശ്ര ആരോപിക്കുന്നത്. അതിക്രമസംഭവങ്ങള്‍ അരങ്ങേറുമ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി താഹിർ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും മിശ്ര ആരോപിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും ബിജെപി നേതാവ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ഒരു വീടിന് മുകളിൽ സ്വെറ്റർ ധരിച്ച് ലാത്തിയുമായി ഇരിക്കുന്ന ആളുടെ വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ഇത് താഹിറാണെന്നാണ് ആരോപണം. കല്ലും പെട്രോൾ ബോംബുകളും എറിഞ്ഞത് ഇയാളാണെന്നും പറയുന്നു. ബിജെപി എംപി രമേശും സമാനമായ ഒരു വീഡിയോ പങ്കുവയ്ക്കുന്നുണ്ട്.
എന്നാൽ ഇത്തരം ആരോപണങ്ങൾ നിഷേധിച്ച ആപ് വൃത്തങ്ങൾ താഹിർ ഹുസൈൻ സ്വന്തം വീടിനുള്ളിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയതാണെന്നും ഒടുവിൽ പൊലീസെത്തിയാണ് മോചിപ്പിച്ചതെന്നുമാണ് പറയുന്നത്. താനും ആൾക്കൂട്ട ആക്രമണത്തിനിരയാക്കപ്പെട്ടതാണെന്നാണ് താഹിറും പറയുന്നത്. തന്നെ പൊലീസെത്തിയാണ് മോചിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. തന്‍റെ വീട് ഒരുകൂട്ടം ആക്രമികൾ താവളമാക്കിയതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയിട്ടില്ലെന്നും താഹിർ വ്യക്തമാക്കുന്നു.
ഐബി മോട്ടോർ ട്രാന്‍സ്പോർട്ട് വിഭാഗം സെക്യൂരിറ്റി അസിസ്റ്റന്റായിരുന്നു അങ്കിത് ശര്‍മ്മ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aftermath Photos, Deadliest Violence in Delhi, Delhi riot, Delhi Riot Photos, Delhi Violence