ന്യൂഡല്‍ഹി: യോഗ ഗുരു ബാബ രാംദേവിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഉത്തരാഖണ്ഡ് ഘടകം 1,000 കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ചു. അലോപ്പതി ചികിത്സയ്ക്കെതിരെയും മരുന്നുകള്‍ക്കെതിരെയും ബാബ രാംദേവ് നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് നടപടി. 15 ദിവവസത്തിനുള്ളില്‍ വിവാദ പരാമര്‍ശം രേഖാമൂലം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ 1,000 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
രാംദേവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഐഎംഎ കത്തയച്ചു. എന്നാല്‍ രാംദേവ് പരാര്‍ശങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് പരാമര്‍ശങ്ങളില്‍ വിയോജിപ്പ് അറിയിച്ച് രാംദേവിന് കത്തയച്ചിരുന്നു.
Also Read-എല്ലാവര്ക്കും വാക്സിനേഷന്; ഇന്നത്തെ ആവശ്യവും മുന്നോട്ടേക്കുള്ള വഴിയും
അലോപ്പതി മരുന്നുകള്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചുവെന്നും ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണെന്നുമായിരുന്നു രാംദേവ് നടത്തിയ പ്രസ്താവന. ഈ പ്രസ്താവനയാണ് വിവാദമായത്. എന്നാല്‍ ഒരു വാട്സപ്പ് സന്ദേശം വായിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നതെന്നും ഐഎംഎ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും പതഞ്ജലി യോഗ പീഠ് പ്രതകരിച്ചു.
അലോപ്പതി വിവേകശൂന്യമായ ശാസ്ത്രം ആണെന്നായിരുന്നു രാംദേവിന്റെ വാക്കുകള്‍. ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ച റെംഡെസിവര്‍, ഫാവിഫ്ലു ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കോവിഡ് രോഗികളെ ഭേദമാക്കുന്നതില്‍ പരാജയപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പുറമെ ആധുനിക മെഡിക്കല്‍ പ്രാക്ടീഷണര്‍മാരെ 'കൊലപാതകികള്‍' എന്നും അദ്ദേഹം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനം ശക്തമായത്.
വീഡിയോ വൈറലായതിന് പിന്നാലെ തന്നെ രാംദേവിനെതിരെ നടപടി ആവശ്യപ്പെട്ട് ഐഎംഎ രംഗത്തെത്തിയിരുന്നു. ബാബ രാംദേവിന്റെ പ്രസ്താവന വിദ്വേഷ പ്രസംഗമായി കണക്കാക്കി അദ്ദേഹത്തിനെതിരെ നടപടി വേണമെന്നായിരുന്നു ഐഎംഎ പ്രസ്താവനയില്‍ അറിയിച്ചത്. അതിനൊപ്പം രാംദേവ് പൊതുക്ഷമാപണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
ഐഎംഎയ്ക്ക് പുറമെ എയിംസ്,സഫ്ദര്‍ജംഗ് ഹോസ്പിറ്റില്‍ എന്നിവിടങ്ങളിലെ റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനുകള്‍ ഉള്‍പ്പെടെ വിവിധ സംഘടനകളും രാംദേവിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കോവിഡ് ചികിത്സ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്ന രാംദേവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധനോട് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Baba ramdev, IMA