ബെംഗളൂരു: അബുദാബിയിലേക്ക് പോകാൻ ശ്രമിച്ച എൻ.എം.സി ഗ്രൂപ്പിന്റെ സ്ഥാപകൻ ബി. ആർ. ഷെട്ടിയെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞെന്ന് റിപ്പോർട്ട്. ശനിയാഴ്ച ബെംഗളൂരു വിമാനത്താവളം വഴി യു.എ.ഇയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഷെട്ടിയെ ഉദ്യോഗസ്ഥർ തടഞ്ഞതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഷെട്ടിയുടെ ഭാര്യയെ അബുദാബിയിലേക്ക് പോകാൻ അനുവദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ഷെട്ടിക്ക് യാത്രാനുമതി നിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ കസ്റ്റഡിയിൽ എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും എമിഗ്രേഷൻ ഉദ്യോഗസ്ഥരെ ഉദ്ധകിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Also Read പ്രവാസി വ്യവസായി ബി.ആർ. ഷെട്ടിയുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ ദുബായ് കോടതി ഉത്തരവ്
എൻ.എം.സിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് പുറത്ത് വന്ന് എട്ടു മാസത്തിന് ശേഷമാണ് യുഎഇയിലേക്ക് മടങ്ങാൻ ശ്രമിച്ചത്. യുഎഇയിലെ ബാങ്കുകൾ കൂടാതെ ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നും വായ്പ എടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
എൻ.എം.സിയിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് യു.എ.ഇയിൽ അന്വേഷണം ആരംഭിച്ചിരുന്നു. താൻ യുഎഇയിലേക്കു മടങ്ങുമെന്നും അവിടുത്തെ നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും ഷെട്ടി കഴിഞ്ഞ ദിവസം പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: B.R. Shetty