ഭോപ്പാൽ: മധ്യപ്രദേശിൽ നാളെ വിശ്വാസ വോട്ടെടുപ്പ്. നിയമസഭാ ബജറ്റ് സമ്മേളനം തുടങ്ങുന്ന നാളെ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവർണർ ലാൽജി ടണ്ഠൻ കമൽനാഥ് സർക്കാരിനോട് ആവശ്യപ്പെട്ടു. ബിജെപി സംഘം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ അർധരാത്രിയാണ് ഗവർണർ സർക്കാരിന് നിർദേശം നൽകിയത്. 22 എംഎൽഎമാർ രാജി നൽകിയ സാഹചര്യത്തിൽ കമൽനാഥ് സർക്കാരിന് തുടരാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഗവർണറെ കണ്ടത്. 22 വിമത എംഎൽഎമാരിൽ ആറുപേരുടെ രാജി സ്പീക്കർ നർമദ പ്രസാദ് പ്രജാപതി ഇന്നലെ സ്വീകരിച്ചിരുന്നു.
മാർച്ച് 16 ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും മാറ്റിവയ്ക്കാനോ കാലതാമസം വരുത്താനോ താൽക്കാലികമായി നിർത്തിവയ്ക്കാനോ കഴിയില്ലെന്നും ഗവർണർ അറിയിച്ചു. വിശ്വാസവോട്ടെടുപ്പ് നടപടികൾ വീഡിയോ റെക്കോർഡ് ചെയ്യണമെന്നും ഗവർണർ നിർദ്ദേശിച്ചു. കമൽനാഥിന്റെ ശുപാർശകളും സ്പീക്കർ അംഗീകരിച്ച രാജിയിലും ആറ് മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് നീക്കിയതായും ടാൻഡൺ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പരാമർശിച്ചു.
'വിശ്വാസവോട്ടെടുപ്പിന് നിങ്ങൾ തയ്യാറാണെന്ന് 2020 മാർച്ച് 13 ലെ കത്തിൽ നിങ്ങൾ (നാഥ്) പരാമർശിച്ചിരുന്നു. ഈ സാഹചര്യങ്ങളെക്കുറിച്ച് പ്രധാന പ്രതിപക്ഷമായ ബിജെപിയുടെ കത്തും എനിക്ക് ലഭിച്ചിട്ടുണ്ട്. രാജിവച്ച എംഎൽഎമാർക്കും മറ്റ് നിയമസഭാംഗങ്ങൾക്കും സംസ്ഥാന സർക്കാർ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി'- ഗവർണർ പറഞ്ഞു.
“മേൽപ്പറഞ്ഞ വസ്തുതകളെ അടിസ്ഥാനമാക്കി, നിങ്ങളുടെ സർക്കാരിന് സഭയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും അത് ന്യൂനപക്ഷമാണെന്നും ഞാൻ വിശ്വസിക്കുന്നു. ഇത് വളരെ ഗൗരവമേറിയ വിഷയമാണ്, അതിനാൽ ഭരണഘടനാ വ്യവസ്ഥകൾക്കനുസൃതമായി ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന്, മാർച്ച് 16 ന്, എന്റെ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം ഉടൻ തന്നെ നിങ്ങൾ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടത് ആവശ്യമാണ്, ” ഗവർണർ കൂട്ടിച്ചേർത്തു.
You may also like:'റവന്യൂ മാത്രം നോക്കരുത്'; ആദ്യം അടയ്ക്കേണ്ടത് ബാറുകളെന്ന് കെ.എസ് ശബരിനാഥൻ MLA [NEWS]ഏതൊക്കെയാണ് ആ സ്റ്റേഷനുകൾ? കേരളത്തിലേക്കുള്ള ട്രെയിനുകളിൽ കർശന പരിശോധനയെന്ന് മുഖ്യമന്ത്രി [PHOTO]ഇനിയും എന്നെ ചൊറിയാൻ വന്നാൽ ഞാൻ മാന്തും, കാരണം...! സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ബിഗ് ബോസ് താരം [NEWS]
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ 22 കോൺഗ്രസ് നിയമസഭാംഗങ്ങളെ മോചിപ്പിക്കുന്നതിന് ഇടപെടണമെന്ന് മുഖ്യമന്ത്രി കമൽനാഥ് ആവശ്യപ്പെട്ടിരുന്നു. “22 കോൺഗ്രസ് എംഎൽഎമാർക്ക് സുരക്ഷിതമായി മധ്യപ്രദേശിലെത്താനും മാർച്ച് 16 മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ യാതൊരു ഭയവും കൂടാതെ പങ്കെടുക്കാൻ ആവശ്യമായ ഇടപെടൽ കേന്ദ്ര ആഭ്യന്തരമന്ത്രിയെന്ന നിലയിൽ കൈക്കൊള്ളണം,”- നാല് പേജുള്ള കമൽനാഥിന്‍റെ കത്തിൽ പറയുന്നു.
മാർച്ച് മൂന്നിന് ബിഎസ്‌പി എംഎൽഎ റാംബായിയെയും കുടുംബാംഗങ്ങളെയും ഗുരുഗ്രാമിലെ (ഹരിയാന) ബിജെപി നേതാക്കളുടെ തടവിൽ നിന്ന് മോചിപ്പിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചാർട്ടർ വിമാനത്തിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാരെയും ഒരു സ്വതന്ത്രനെയും ബിജെപി എംഎൽഎ അരവിന്ദ് സിംഗ് ഭഡോറിയ ബെംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. മാർച്ച് ഒൻപതിന് 19 എംഎൽഎമാരെ മൂന്ന് ചാർട്ടർ വിമാനങ്ങൾ ബിജെപി നേതാക്കൾ ബെംഗളൂരുവിലേക്ക് കൊണ്ടുപോയതായും കമൽനാഥ് ആരോപിച്ചിരുന്നു. കോൺഗ്രസ് എംഎൽഎമാരെ ബാംഗ്ലൂരിൽ താമസിപ്പിക്കുന്നതിന്‍റെ ചെലവ് വഹിക്കുന്നത് കർണാടകയിലെ ബിജെപിയാണെന്നും കമൽനാഥ് പറഞ്ഞിരുന്നു.
'ഇത് ഒരു വല്ലാത്ത അവസ്ഥയാണ്. ഒരുവശത്ത് കോൺഗ്രസ് എംഎൽഎമാരെ ബിജെപിക്കാർ ബന്ദിയാക്കിയിരിക്കുന്നു. മറുവശത്ത് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ ഒരു വിശ്വാസ വോട്ടെടുപ്പിന് അർത്ഥമില്ല'- കമൽനാഥ് പറഞ്ഞു.
“ഈ എംഎൽഎമാരുടെ സുരക്ഷയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്, 22 എംഎൽഎമാരെ ബന്ദികളാക്കിയിരിക്കുന്നതിനാൽ അസംബ്ലിയിലെ വിശ്വാസവോട്ടെടുപ്പ് അർത്ഥശൂന്യമാണ്,” നാഥ് എഴുതി. ബിജെപിയിൽ ചേരാൻ കോൺഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന 22 മധ്യപ്രദേശ് എംഎൽഎമാർ രാജിവച്ചിരുന്നു. ഇതോടെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള ഭരണപക്ഷൺ നിയമസഭയിൽ ന്യൂനപക്ഷമായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Congress, Jyothiradithya Scindia, Kamal nath, Madhya Pradesh Governor, Trust Vote