രാജ്യത്തെ അധ്യാപക – വിദ്യാര്‍ത്ഥി അനുപാതത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളിലെ പല സ്‌കൂളുകളിലും വേണ്ടത്ര അധ്യാപകര്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകൾ. ഇത്തവണത്തെ (2023-24) കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്കായി കേന്ദ്രം 1. 13 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2022-23നെ അപേക്ഷിച്ച് സ്‌കൂൾ, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലയ്ക്ക് വേണ്ടിയുള്ള പദ്ധതിച്ചെലവ് ഏകദേശം 8. 3% വർദ്ധിപ്പിച്ചു. എന്നാൽ ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ കൂടുതൽ നടപടികൾ ആവശ്യമാണെന്നാണ് പാർലമെന്റിലെ ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തിലും ഏകാധ്യാപക വിദ്യാലയങ്ങളിലും പരിശീലനം ലഭിച്ച മികച്ച അധ്യാപകരുടെ വലിയ കുറവാണുള്ളത്. രാജ്യത്ത് വിദ്യാഭ്യാസം ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും പല സ്കൂളുകളിലും ഇന്റർനെറ്റ് സൗകര്യം പോലുമില്ല. ബീഹാറില്‍ പ്രൈമറി സ്‌കൂളുകളില്‍ 60 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലാണ് അധ്യാപക വിദ്യാര്‍ത്ഥി അനുപാതം.
ജനസംഖ്യയും ജനസാന്ദ്രതയും കൂടിയ സംസ്ഥാനങ്ങളിലെ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം ഞെട്ടിക്കുന്നതാണ്. ഉത്തര്‍പ്രദേശ് , ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലാണ് അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം ഏറ്റവും താഴ്ന്ന നിലയിലുള്ളത്. ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഈ പ്രതിസന്ധിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാൽ അധ്യാപക – വിദ്യാർത്ഥി അനുപാതം കുറവാണെങ്കിലും, ഹരിയാന, പശ്ചിമ ബംഗാൾ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സാക്ഷരതാ നിരക്ക് മികച്ച നിലയിലാണ്.
ഇന്ത്യയിലെ എട്ട് ശതമാനത്തോളം സ്‌കൂളുകളിലും ഒരു അധ്യാപകന്‍ മാത്രമാണ് ഉള്ളത്. ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളിലാണ് ഒരു അധ്യാപകന്‍ മാത്രമുള്ള സ്‌കൂളുകളുടെ എണ്ണം കൂടുതല്‍. മധ്യപ്രദേശില്‍ പ്രൈമറി സ്‌കൂളുകളില്‍ 25 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ ആണുള്ളത്. വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന നിലവാരത്തെക്കാള്‍ മികച്ചതാണിത്. എന്നിരുന്നാലും മധ്യപ്രദേശിലെ ഏക അധ്യാപക വിദ്യാലയങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ഏറ്റവും കുറവ് ഏക അധ്യാപക വിദ്യാലയങ്ങള്‍ ഉള്ള സംസ്ഥാനമാണ് കേരളം. 310 ഏക അധ്യാപക വിദ്യാലയങ്ങളാണ് കേരളത്തിലുള്ളത്.
അതേസമയം രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യം എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാലിലൊന്ന് സ്‌കൂളുകളില്‍ മാത്രമേ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുള്ളൂ. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി പദ്ധതി പ്രഖ്യാപിച്ചിരുന്നു. കൂടാതെ കോവിഡ് മഹാമാരിയ്ക്ക് കീഴിലുണ്ടായ പഠന നഷ്ടം ഒഴിവാക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പിലാക്കി വന്നിരുന്നു.
എന്നാല്‍ രാജ്യത്തെ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും സ്‌കൂളുകളില്‍ പകുതിയില്‍ താഴെ സ്‌കൂളുകള്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റ് സൗകര്യമുള്ളത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ തലത്തില്‍ പ്രഖ്യാപിക്കുന്ന ഡിജിറ്റല്‍ പ്രോഗ്രാമുകള്‍ ഇവിടങ്ങളില്‍ നടപ്പിലാക്കാനും അധികൃതര്‍ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.