ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹര്‍ കലാപത്തിൽ പങ്കില്ലെന്ന് അറസ്റ്റിലായ സൈനികൻ ജിത്തു ഫൗജിയുടെ മൊഴി. കലാപസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും സംഘർഷത്തിൽ പങ്കാളിയായില്ലെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 36 മണിക്കൂർ നിരീക്ഷിച്ച ശേഷം ഇന്ന് പുലർച്ചെയായിരുന്നു സൈനികന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കലാപത്തിന് ഉത്തരവാദികളായ അഞ്ചുപേരെ ഇനിയും പൊലീസ് പിടികൂടിയിട്ടില്ല.
ബുലന്ദ്ഷഹറിൽ കലാപത്തിനിടെ പൊലീസ് ഇൻസ്പെക്ടർ സുബോധ്കുമാർ സിംഗ് കൊല്ലപ്പെട്ട സംഭവത്തിലാണ് സൈനികനായ ജിത്തു ഫൗജിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 36 മണിക്കൂർ നിരീക്ഷിച്ച ശേഷം ഇന്ന് പുലർച്ചെയായിരുന്നു ഇയാളുടെ അറസ്റ്റ്. ചോദ്യം ചെയ്യലിൽ കലാപസമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നെന്ന് ജിത്തു ഫൗജി പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു.
എന്നാൽ, കലാപവുമായി തനിക്കു ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുഹൃത്തുക്കളോടൊപ്പം ബുലന്ദ്ഷഹറിലേക്ക് പോയപ്പോഴാണ് അക്രമസംഭവങ്ങൾ ഉണ്ടായതെന്നും ജിത്തു ഫൗജി പൊലീസിനോട് പറഞ്ഞു. എന്നാൽ ഇയാൾ പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്നാണ് പൊലീസിന്റെ വാദം.
കേസിലെ മുഖ്യപ്രതിയായ ബജ്റംഗ്ദൾ പ്രവർത്തകൻ യോഗേഷ് രാജ് ഉൾപ്പെടെയുള്ളവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. യോഗേഷിനെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, പൊലീസ് വേട്ടയാടുന്നെന്ന് ആരോപിച്ച് ജിത്തു ഫൗജിയുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.