ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന. വാരാണസിയിൽ മോദിക്കെതിരെ മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്ക ഗാന്ധി ഹൈക്കമാൻഡിനെ അറിയിച്ചു. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമതീരുമാനമെടുക്കും.
പ്രിയങ്കയെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കണെമന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു .പാർട്ടിയുടെ യുപി ഘടകം ഇതുസംബന്ധിച്ച ആവശ്യം ഹൈക്കമാൻഡിനോട് ഉന്നയിച്ചിരുന്നു.
പ്രിയങ്ക താൽപര്യമറിയിച്ചാൽ മത്സരിക്കാൻ അനുവദിക്കുമെന്നു രാഹുൽ ഗാന്ധിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ, മകൾ മത്സരിക്കുന്നതിനോട് സോണിയ ഗാന്ധി അനുകൂലമല്ലെന്ന പ്രചാരണവും ഉണ്ടായി. വാരാണസിയിൽ മോദിക്കെതിരെ പൊതു സ്ഥാനാർഥിയെ നിർത്തുന്നതു സംബന്ധിച്ചു കക്ഷികൾക്കിടയിൽ അണിയറ ചർച്ചകൾ സജീവമാണെന്നാണു സൂചന. ഇതിനൊടുവിലാണ് പ്രിയങ്ക മനസ്സുതുറന്നു.
വാരാണസിയിൽ പ്രിയങ്ക കളത്തിലിറങ്ങിയാൽ മോദിക്കു പ്രചാരണത്തിനായി കൂടുതൽ സമയം അവിടെ ചെലവഴിക്കേണ്ടി വരും. രാഹുൽ രാജ്യത്തുടനീളം പ്രചാരണം നടത്തുമ്പോൾ, മോദിയെ വാരാണസിയിൽ തളച്ചിടുന്നതു തങ്ങൾക്കു നേട്ടമാകുമെന്ന ചിന്തയും കോൺഗ്രസിനുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.