ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി തികച്ചും അതിശയോക്തിപരമാണെന്ന് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാന്. സര്‍ക്കാരിന്റെ നിലപാട് അല്ല ബിബിസി ഡോക്യുമെന്ററി പ്രതിനിധീകരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂസ് 18നോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോശം പത്രപ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ ഡോക്യുമെന്ററി എന്നും ബോബ് ബ്ലാക്ക്മാന് പ്രതികരിച്ചു. തികച്ചും നിരുത്തരവാദമായ ഗവേഷണം നടത്തിയ ഡോക്യുമെന്ററി നീതികരിക്കാനാകാത്തതാണെന്നും എംപി പറഞ്ഞു. കൂടാതെ ചൈന ഇന്ത്യയെ ലക്ഷ്യമിടുകയാണെന്നും ബോബ് ബ്ലാക്ക്മാന് പറഞ്ഞു.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി പുറത്തിറക്കിയ വിവാദ ഡോക്യുമെന്ററിയാണ് ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’. എന്ന ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ വിലക്കാൻ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്ററിനും യൂട്യൂബിനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
1990കളില്‍ കശ്മീരിലെ തങ്ങളുടെ വീട് വിട്ട് പോകാന്‍ നിര്‍ബന്ധിതരായ കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചും ക്രൂരമായ വംശഹത്യയെപ്പറ്റിയും ജനങ്ങളെ ബോധവത്കരിക്കണമെന്ന് ബോബ് ബ്ലാക്ക്മാന് പറഞ്ഞിരുന്നു.” കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയ്ക്ക് 33 വര്‍ഷം തികയുന്ന അവസരമാണിത്. ഈ അവസരത്തില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ നടന്ന വംശഹത്യയെപ്പറ്റിയും അതിക്രമങ്ങളെപ്പറ്റിയും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത് തുടരേണ്ടതാണ്,’ ബോബ് ബ്ലാക്കമാന് പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി 25ന് ബ്രിട്ടീഷ് ഹിന്ദുക്കള്‍ക്കായുള്ള ഓള് പാര്‍ട്ടി പാര്‍ലമെന്റ് ഗ്രൂപ്പും കശ്മീരി പണ്ഡിറ്റുകളുടെ പിന്മുറക്കാരും സഖ്യകക്ഷികളും 1990ല്‍ നടന്ന കശ്മീര്‍ പണ്ഡിറ്റുകളുടെ വംശഹത്യയുടെ അനുസ്മരണം നടത്തിയിരുന്നു. ലണ്ടനിലെ ഹൗസ് ഓഫ് പാര്‍ലമെന്റിലാണ് പരിപാടി നടന്നത്. ബോബ് ബ്ലാക്ക്മാനായിരുന്നു പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചത്.
നേരത്തെ ഈ വിവാദങ്ങളില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു. ഇത്തരം ഗൂഢാലോചനകള്‍ക്ക് സത്യത്തെ മറയ്ക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2002ന് ശേഷവും അവര്‍ മോദിയെ ലക്ഷ്യമിട്ടിരുന്നുവെന്നും എന്നാല്‍ വിവാദങ്ങള്‍ക്ക് ശേഷവും മോദി കൂടുതല്‍ ജനകീയനാകുകയും ജനങ്ങളുടെ ശക്തനായ നേതാവായി മാറുകയുമായിരുന്നു എന്നും അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററിക്കെതിരേ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന പേരില്‍ ഗുജറാത്ത് കലാപത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച ഡോക്യുമെന്ററി കൃത്യമായ അജണ്ടയുടെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടന്ന കലാപത്തെക്കുറിച്ചാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷവും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ചാണ് ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നത് എന്ന് ബിബിസി വെബ്സൈറ്റിലെ വിവരണം സൂചിപ്പിക്കുന്നു. ആയിരത്തിലധികം പേര് മരിച്ച 2002 ലെ ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് തങ്ങള്‍ അന്വേഷിക്കുകയാണെന്നും ഡോക്യുമെന്ററിയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.ഇന്ത്യയുടെ ആരോപണത്തിനു പിന്നാലെ, ഡോക്യുമെന്റെറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ബിബിസിയും രംഗത്തെത്തി. കൃത്യമായി ഗവേഷണം ചെയ്തതിനു ശേഷം മാത്രമാണ് ഡോക്യുമെന്ററി നിര്‍മിച്ചതെന്നും ഇന്ത്യയുടെ അഭിപ്രായമറിയാന്‍ സര്‍ക്കാര്‍ പ്രതിനിധികളെ സമീപിച്ചിരുന്നു എന്നും ബിബിസി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇന്ത്യ പ്രതികരിക്കാന്‍ വിസമ്മതിച്ചെന്നും ബിബിസി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.