5ജി സാങ്കേതിക വിദ്യ (5g technology) നടപ്പാക്കരുതെന്ന തന്റെ ഹർജി തള്ളിയതിനെ ചോദ്യം ചെയ്ത് ബോളിവുഡ് താരം ജൂഹി ചൗള (juhi chawla) ഡൽഹി ഹൈക്കോടതിയെ (delhi high court) സമീപിച്ചു. ജനുവരി 25ലേയ്ക്ക് (january 25) വാദം നീട്ടിയ ഹർജി അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ജൂണിലായിരുന്നു വിധി. നിങ്ങൾ ഇപ്പോഴാണ് വന്നത്. ഇപ്പോൾ തന്നെ ആറ് മാസം കഴിഞ്ഞിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ജൂഹി ചൗളയുടെ അഭിഭാഷകൻ സൽമാൻ ഖുർഷിദ്, ഇപ്പോഴത്തെ കേസ് ദൗർഭാഗ്യകരമാണെന്നും വാദം കേൾക്കുന്ന തീയതി നീട്ടിവയ്ക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ജൂഹി ചൗളയും മറ്റ് ചിലരും ചേർന്നാണ് 5ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ജൂണിൽ സിംഗിൽ ബെഞ്ച്, ഹർജി 'നിയമ വ്യവസ്ഥ ദുരുപയോഗം' ചെയ്യുന്നതാണെന്നും ജനശ്രദ്ധ നേടിയെടുക്കാനാണ് ജൂഹി ചൗള കേസ് ഫയൽ ചെയ്തതെന്നും ചൂണ്ടിക്കാട്ടി 20 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
എന്നാൽ പിന്നീട് സിംഗിൾ ബെഞ്ച് നടപടിക്കെതിരെ ജൂഹി ചൗള ഉൾപ്പെടെയുള്ള ഹർജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സിംഗിൾ ബെഞ്ച് ജഡ്ജി ഹർജി തള്ളുകയും പിഴ ചുമത്തുകയും ചെയ്തതിനെതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഒരു സ്യൂട്ടായി രജിസ്റ്റർ ചെയ്യാൻ അനുവദിച്ചതിനു ശേഷം മാത്രമേ ഒരു പരാതി തള്ളിക്കളയാൻ കഴിയൂ എന്നും ഹർജിക്കാർ വാദിച്ചു.
നേരത്തെ പറഞ്ഞ 5ജിക്കെതിരായ വാദങ്ങൾ അപ്പീലിലും ആവർത്തിച്ചു. സാങ്കേതിക മുന്നേറ്റങ്ങൾക്ക് എതിരല്ലെങ്കിലും ഉപകരണങ്ങളിൽ നിന്നുള്ള വികിരണം അങ്ങേയറ്റം ഹാനികരമാണെന്നും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വെല്ലുവിളിയാണെന്നും ജൂഹി ചൗള ഹർജിയിൽ വ്യക്തമാക്കി. 5ജി മനുഷ്യനും എല്ലാത്തരം മൃഗങ്ങൾക്കും പക്ഷികൾക്കും സുരക്ഷിതമാണെന്ന് ബന്ധപ്പെട്ട വകുപ്പ് സാക്ഷ്യപ്പെടുത്തണമെന്നു ഹർജിയിൽ നിർദേശിച്ചിരുന്നു.
എന്നാൽ ഹർജി പരിഗണിക്കുന്നത് മെയിലേക്ക് മാറ്റിയിരുന്നു. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ജൂഹി ചൗള കോടതിയിൽ ഹാജരായത്. ഹർജി തള്ളിയതിന് പിന്നാലെ താൻ 5ജി സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്ന് ജൂഹി ചൗള വീഡിയോ പുറത്തുവിട്ടിരുന്നു. 5ജി സാങ്കേതികവിദ്യ സുരക്ഷിതമാണെന്ന സർക്കാരിന്റെ വിശദീകരണം തേടാൻ മാത്രമായിരുന്നു ഹർജിയെന്ന് താരം അന്ന് വ്യക്തമാക്കിയിരുന്നു.
പ്രശസ്തി ലക്ഷ്യമിട്ടാണു ഹർജി നൽകിയതെന്നു വിലയിരുത്തിയ സിംഗിൽ ബെഞ്ച് ജഡ്ജി നിയമസംവിധാനത്തെ ഹർജിക്കാർ അപഹസിച്ചുവെന്നും വിമർശനമുന്നയിച്ചിരുന്നു. 5ജി സാങ്കേതിക വിദ്യ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്. ഹർജി ന്യൂനതകളുള്ളതും അംഗീകരിക്കാനാവാത്തതുമാണെന്നും സിംഗിൽ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ജൂഹി ചൗളയും മറ്റു ഹർജിക്കാരായ വിരീക്ഷ് മാലിക്ക്, ടീന വചാനി എന്നിവർ പിഴത്തുക ഒരാഴ്ചയ്ക്കുള്ളിൽ ഡൽഹി നിയമ സേവന അതോറിറ്റിയിൽ അടയ്ക്കണമെന്നായിരുന്നു നിർദ്ദേശം. ഉത്തരവു ലംഘിച്ചാൽ പണം കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിക്കാമെന്നും കോടതി നിർദേശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Delhi Court, Juhi Chawla