ബംഗളൂരു: ഹിന്ദി മുഖ്യഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിർദ്ദേശത്തിനെതിരെ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും രംഗത്ത്. രാജ്യത്തെ എല്ലാ ഭാഷകളും തുല്യമാണെന്ന് യെദ്യൂരപ്പ പറഞ്ഞു. കർണാടകയെ സംബന്ധിച്ച് കന്നഡയാണ് മുഖ്യം. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒറ്റ രാജ്യം, ഒറ്റ ഭാഷ എന്ന മുദ്രാവാക്യമുയർത്തിയാണ് മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വർധിപ്പിക്കണമെന്ന് ഹിന്ദി ദിവസിനോടനുബന്ധിച്ച് അമിത് ഷാ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ രാജ്യ വ്യാപക പ്രതിഷേധമുയർന്നിരുന്നു. കർണാടകത്തിൽ വിവിധ സംഘടനകൾ വിമർശനവുമായി തെരുവിൽ ഇറങ്ങിയതിനു പിന്നാലെയാണ് ബിജെപിയുടെ മുതിർന്ന നേതാവു കൂടിയായ മുഖ്യമന്ത്രിതന്നെ അമിത് ഷായെ തള്ളി രംഗത്തുവന്നത്.
കർണാടക മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച് ഡി കുമാരസ്വാമി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ തുടങ്ങിയവർ അമിത് ഷായുടെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.